Thursday, February 17, 2011

തദേവൂഷ് റൊസേവിച് - രൂപാന്തരങ്ങൾ


രൂപാന്തരങ്ങൾ


എന്റെ കൊച്ചുമകൻ
മുറിക്കുള്ളിലേക്കു കയറിവന്നു പറയുന്നു
‘അച്ഛനാളു കഴുകൻ,
ഞാനൊരു ചുണ്ടെലി’

ഞാൻ പുസ്തകം മാറ്റിവയ്ക്കുന്നു
എനിക്കു ചിറകുകളും
നഖരങ്ങളും മുളയ്ക്കുന്നു

അവയുടെ ദുർഭഗമായ നിഴലുകൾ
ചുമരിലൂടെ പായുന്നു
ഞാനൊരു കഴുകൻ
അവനൊരു ചുണ്ടെലി

‘അച്ഛനൊരു ചെന്നായ
ഞാനൊരു കുഞ്ഞാട്’
മേശയ്ക്കു ചുറ്റും ഞാൻ നടക്കുന്നു
ചെന്നായയാണു ഞാൻ
ഇരുട്ടത്തു തേറ്റകൾ പോലെ
ജനാലയുടെ ചില്ലുപാളികൾ തിളങ്ങുന്നു

അവൻ അമ്മയുടെ മടിയിലേക്കോടുന്നു
അവരുടെ വസ്ത്രത്തിന്റെ
ഊഷ്മളതയിൽ മുഖമൊളിപ്പിച്ച്
അവൻ സുരക്ഷിതനുമാവുന്നു



ചുണ്ടത്തു വച്ച വിരൽ

സത്യത്തിന്റെ ചുണ്ടുകൾ
കൂട്ടിയടച്ചിരിക്കുന്നു

ചുണ്ടത്തു വച്ച ഒരു വിരൽ
നമ്മോടു പറയുന്നു
നിശ്ശബദതയുടെ

കാലമായെന്ന്

എന്താണു സത്യം
എന്ന ചോദ്യത്തിന്‌
ഒരാളും ഉത്തരം പറയില്ല

അതറിഞ്ഞിരുന്ന ഒരാൾ
സത്യമായിരുന്ന ഒരാൾ
പൊയ്ക്കഴിഞ്ഞുമിരിക്കുന്നു


ഹൃദയത്തിന്‌


വിദഗ്ധനായ ഒരു പാചകക്കാരനെ
നോക്കിനിൽക്കുകയായിരുന്നു ഞാൻ
ആടിന്റെ വായിലൂടെ
അയാൾ കൈ കടത്തും
ശ്വാസനാളത്തിലൂടെ
കൈ തള്ളിക്കേറ്റും
പിന്നെ ഒറ്റപ്പിടിത്തത്തിന്‌
ഹൃദയം കൈക്കലാക്കും
ഹൃദയത്തെ
വളഞ്ഞുപിടിക്കുന്ന വിരലുകൾ
ഒറ്റ വലിയ്ക്ക്
ഹൃദയം പറിച്ചെടുക്കും
അതെ
ആളൊരു വിദഗ്ധൻ തന്നെയായിരുന്നു


പലേ അടിയന്തിരങ്ങൾക്കിടയിൽ


പലേ അടിയന്തിരങ്ങൾക്കിടയിൽ
ഒന്നു ഞാൻ മറന്നേ പോയി
മരിക്കുകയും വേണ്ടതാണെന്ന്

കളിമട്ടിൽ
ഞാനാ ബാധ്യത അവഗണിച്ചുകളഞ്ഞു
അതുമല്ലെങ്കിൽ
ഞാനതു നിറവേറ്റിയത്
വേണ്ടത്ര ഗൗരവം കൊടുക്കാതെയാവണം

നാളെത്തുടങ്ങി
ഒക്കെ മാറുകയാണ്‌
ഞാൻ മരിക്കാൻ തുടങ്ങുകയാണ്‌
ശുഷ്കാന്തിയോടെ
വിവേകത്തോടെ
ശുഭപ്രതീക്ഷയോടെ
കാലം കളയാതെ



എന്റെ കവിത

ഒന്നിനെയും സാധൂകരിക്കുന്നില്ല
ഒന്നിനെയും വിശദീകരിക്കുന്നില്ല
ഒന്നിനെയും പരിത്യജിക്കുന്നില്ല
ഒരു സാകല്യത്തെയും പുണരുന്നില്ല
ഒരു പ്രതീക്ഷയും പൂവണിയിക്കുന്നില്ല

പുതിയതായൊരു ചിട്ടയും സൃഷ്ടിക്കുന്നില്ല
ഒരാഹ്ളാദത്തിലും പങ്കു കൊള്ളുന്നില്ല
നിയതമായൊരിടത്തിൽ
അതു നിലകൊള്ളും

അതുദ്ബോധിപ്പിക്കുന്നില്ലെങ്കിൽ
അതു മൗലികമല്ലെങ്കിൽ
അതു ഭീതി ജനിപ്പിക്കുന്നില്ലെങ്കിൽ
ആ വിധമാണതു നിശ്ചയിച്ചിരിക്കുന്നതും

അതനുസരിക്കുന്നതു തന്റെ പ്രമാണങ്ങളെ
തന്റെ സാദ്ധ്യതകളെ
തന്റെ പരിമിതികളെ
അതു തോൽക്കുന്നതു തന്നോട്

അതൊന്നിനും പകരം നിൽക്കുന്നില്ല
അതിനെയൊന്നും പകരം വയ്ക്കുന്നില്ല
അതേവർക്കുമായി തുറന്നതാണ്‌
ദുരൂഹതകളൊഴിഞ്ഞതാണ്‌

അതിനുദ്യമങ്ങളനേകമാണ്‌
ഒന്നിനുമതാളുമല്ല



സ്വർണ്ണമലകൾ

ഞാനാദ്യമായി മലകൾ കാണുമ്പോൾ
ഇരുപത്താറു വയസ്സു
പ്രായമായിരുന്നെനിക്ക്

ഞാൻ പൊട്ടിച്ചിരിച്ചില്ല
അട്ടഹസിച്ചില്ല
അവയുടെ സാന്നിദ്ധ്യത്തിൽ
ഞാൻ സംസാരിച്ചതടക്കത്തിൽ

വീട്ടിൽ മടങ്ങിയെത്തിയപ്പോൾ
മലകൾ കാണാനേതുവിധമെന്ന്
അമ്മയോടു പറയാനായി
ഞാൻ ചെന്നു

രാത്രിനേരത്ത്
അതു പറയുക ദുഷ്കരമായിരുന്നു
രാത്രിയിൽ സകലതും മാറിപ്പോകുന്നു
മലകളും വാക്കുകളും

അമ്മ നിശ്ശബ്ദയായിരുന്നു
അവർ ക്ഷീണിതയായിരുന്നിരിക്കാം
ഉറങ്ങിപ്പോയിരിക്കാം

മേഘങ്ങൾക്കിടയിൽ
ചന്ദ്രൻ തെഴുത്തു
സാധുമനുഷ്യരുടെ
സ്വർണ്ണമല


link to the poet


 

2 comments:

രാമൊഴി said...

liked them,especially രൂപാന്തരങ്ങൾ

ശ്രീദേവി said...

മനോഹരം..കൂട്ടിയടച്ച ചുണ്ടുമായിരിക്കുന്ന സത്യം അല്ലെ..