Tuesday, May 10, 2011

ജാക്കുരേൻ (1139-1202) - ജാപ്പനീസ് ടാങ്ക






അവനെ കോണകമുടുപ്പിച്ചതു നീ,
അവനു മുല കൊടുത്തതു നീ,
പുല്ക്കൊടികൾ പഴുക്കുന്ന പടനിലത്തിലേ-
ക്കിന്നവനെ പറഞ്ഞയക്കുന്നതും
അമ്മേ, നീ.

***

ഇന്നു നമുക്കൊരുമിച്ചിരിക്കാം;
നാളെയൊരു മലമ്പാത നമുക്കിടയിൽ നീളവേ
പിന്നെയുമൊരേകാകി
ആശ്രമജീവിയാകും ഞാൻ.

***

മലമ്പള്ളത്തിനുള്ളിൽ
മഞ്ഞുകാലത്തൊറ്റയ്ക്കടച്ചിരിയ്ക്കുന്നു ഞാൻ;
ഇത്രയും പ്രായമേറിയൊരുടലിനെ കാണാൻ
താങ്കളല്ലാതാരൊരാൾ വരാൻ?

***

ശരല്ക്കാലത്തൊരോ പുല്ക്കൊടിയിലും
തങ്ങിയിരിക്കുന്നുണ്ടോരോ മഞ്ഞുതുള്ളി;
രാത്രി മുഴുവൻ കരഞ്ഞുകരഞ്ഞിരുന്ന
പ്രാണികളുടെ കണ്ണുനീരോ?

***

കൊടുങ്കാറ്റു വീശിയ കൂരിരുൾ രാത്രിയിൽ
സഞ്ചാരി കിടന്നുറങ്ങിയ-
തേതു ഗ്രാമത്തിൽ,
ഏതു കുടിലിൽ?

***

വസന്തകാലത്തൊരു പാടത്തൊരു
ഭിക്ഷാപാത്രം-
നിറയെ പൂക്കളുമായി.

***

മഞ്ഞുകാലരാത്രിയിൽ
മഴച്ചാറൽ കേട്ടുകിടക്കെ
പോയകാലത്തെയോർത്തു ഞാൻ-
അതൊരു സ്വപ്നമോ,
മറയാത്ത നേരോ?

***

തെരുവിൽ ചെണ്ടയടിയും
കുഴൽവിളിയും;
ഗിരിഹൃദയത്തിൽ
പൈൻമരങ്ങളുടെ മർമ്മരം.

***

എന്റെ കൈകളത്ര
നീണ്ടതായിരുന്നുവെങ്കിൽ,
ഈ ലോകത്തെ സർവസാധുക്കളെയും
മാറോടടുക്കാൻ പാകത്തിൽ?

***

എന്റെ നെഞ്ചു പെടപെടയ്ക്കുന്നു,
ഉറക്കമെന്നെമാറിനില്ക്കുന്നു,
നാളെപ്പുലരുമ്പോൾ
വസന്തമെത്തുമെന്നോർക്കുമ്പോൾ.

***

വസന്തം കടവടുക്കുന്ന-
തെവിടെയെന്നാരു കണ്ടു?
പുഴമഞ്ഞിൽ കണ്ണിൽപ്പെടുന്നുമില്ല
കേവുവള്ളങ്ങൾ.

***

No comments: