Thursday, May 26, 2011

റിൽക്കെ - പിയെത്ത






യേശുവേ, വീണ്ടും ഞാൻ കാണുന്നുവോ നിന്റെ കാലടികളെ,
നീയുമവയും ചെറുപ്പമായിരുന്നപ്പോൾ ഞാൻ തൊട്ടവയെ?
വിറ പൂണ്ട കൈകളാലന്നു ഞാൻ കഴുകിയതാണവയെ,
മുൾക്കാട്ടിൽ കുടുങ്ങിയ പാൽവെള്ളമാനിനെപ്പോലെ
എന്റെയുലർന്ന മുടിക്കെട്ടിൽ തങ്ങിനിന്നവയാണവ.


വീണ്ടും കാണുന്നു ഞാനാരും പുണരാത്ത നിന്റെ കൈകാലുകളെ,
നമ്മുടെയാദ്യസമാഗമമീവിധമായതെങ്ങനെ?
നിനക്കായി ദാഹിച്ചിരുന്നു ഞാ;നൊരുമിച്ചു ശയിച്ചിട്ടില്ല നാമിതേവരെ,
ഇന്നു വിസ്മിതയായി, കൺവിടർന്നു നോക്കാനേയെനിക്കാവൂ.


ഇന്നാർക്കും കയറിപ്പോകാനായി തുറന്നുകിടക്കുന്നു നിന്റെ ഹൃദയം,
ആ വാതിൽ തുറക്കേണ്ടതെനിക്കു മാത്രമായിരുന്നതല്ലേ?
ആണി തുളഞ്ഞു മുറിപ്പെട്ടിരിക്കുന്നു നിന്റെ കൈവെള്ളകൾ,
അവയിൽ വടു വീഴ്ത്തേണ്ടതെന്റെ പല്ലുകളായിരുന്നില്ലേ?


ഇന്നു നീ ക്ഷീണിതൻ; നിന്റെ കയ്ച്ച ചുണ്ടുകൾക്കു വേണ്ട
എന്റെ ചുണ്ടുകളുടെ കദനം പുരണ്ട ദാഹജലം.
യേശുവേ, യേശുവേ, ഈ വിധമാവേണ്ടിയിരുന്നോ നമ്മുടെ അന്ത്യം?
നമുക്കു കിട്ടാതെപോയതെന്തേ, സ്വന്തമായൊരിടം, സ്വന്തമായൊരു നേരവും?






(യേശുവിന്റെ കുരിശുമരണത്തെക്കുറിച്ചുള്ള വിലാപം ഒരു പ്രണയഗീതമായി മാറ്റിയിരിക്കുകയാണ്‌ റിൽക്കെ. മഗ്ദലനമറിയം തന്റെ കാമുകനെയോർത്തു വിലപിക്കുകയാണ്‌.)



പെയിന്റിങ്ങ് - മരിയാനോ റിച്ചി - ഇറ്റലി - പതിനാറാം നൂറ്റാണ്ട്






1 comment:

രാമൊഴി said...

നമുക്കു കിട്ടാതെപോയതെന്തേ, സ്വന്തമായൊരിടം, സ്വന്തമായൊരു നേരവും?
beautiful, touching, painful..