Thursday, February 11, 2010

കാഫ്കയുടെ ഡയറി-7

3596124514.01._SY190_SCLZZZZZZZ_

1917 ജൂലൈ 31

ഒരു ട്രെയിനിൽക്കയറി ഇരിക്കുക, ആ സംഗതി മറക്കുക, സ്വന്തം വീട്ടിലെന്നപോലെ ഭാവിക്കുക; പെട്ടെന്നു നിങ്ങൾക്കോർമ്മ വരിക നിങ്ങളെവിടെയാണെന്ന്, കുതിയ്ക്കുന്ന ട്രെയിനിന്റെ ഊറ്റമറിയുക, ഒരു യാത്രക്കാരനായി മാറുക, സഞ്ചിയിൽ നിന്നൊരു തൊപ്പിയെടുക്കുക, അൽപ്പം കൂടി ആത്മവിശ്വാസമുറ്റ സ്വാതന്ത്ര്യത്തോടെ, മനസ്സുറപ്പോടെ സഹയാത്രികരെ നേരിടുക, തന്റെ ഭാഗത്തു നിന്നുള്ള യാതൊരു യത്നവും കൂടാതെ തന്നെ ലക്ഷ്യസ്ഥാനത്തേക്കെത്തുവാൻ സ്വയം വിട്ടുകൊടുക്കുക, ഒരു കുട്ടിയെപ്പോലെ ആ സന്തോഷം നുകരുക, സ്ത്രീകൾക്കു ലാളിക്കാനൊരാളാവുക, ജനാലയുടെ തീരാത്ത വശീകരണത്തിനു വിധേയനാവുക, ഒരു കൈയെങ്കിലും മാറാതെ ജനാലപ്പടിയിൽ വച്ചുകൊണ്ടിരിക്കുക. ഇതേ സ്ഥിതി തന്നെ അൽപ്പം കൂടി കൃത്യമായി വിവരിക്കുമ്പോൾ: താൻ മറന്നുപോയെന്നതു മറക്കുക, ഒരു എക്സ്പ്രസ്‌ ട്രെയിനിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്ന ഒരു കുട്ടിയായി ഒരു നിമിഷം കൊണ്ടു മാറുക, പ്രകമ്പനത്തോടെ പാഞ്ഞുപോകുന്ന ആ തീവണ്ടിമുറി നിങ്ങൾക്കു ചുറ്റുമായി അതിന്റെ എല്ലാ മോഹിപ്പിക്കുന്ന വിശദാംശങ്ങളോടെയും ഒരിന്ദ്രജാലക്കാരന്റെ കൈകളിൽ നിന്നെന്നപോലെ രൂപമെടുക്കുകയും ചെയ്യുന്നു.

ആഗസ്റ്റ്‌ 2

നിങ്ങൾ തേടുന്നയാൾ സാധാരണഗതിയിൽ തൊട്ടടുത്ത വീട്ടിൽത്തന്നെ താമസിക്കുന്നുണ്ടാവും. അതെങ്ങനെയെന്നു വിശദീകരിക്കുക പ്രയാസമാണ്‌, അതാണു വസ്തുതയെന്ന് അംഗീകരിക്കുകയേ ഗതിയുള്ളു. അത്രയ്ക്കാഴത്തിലാണ്‌ അതിന്റെ വേരുകളെന്നതിനാൽ നിങ്ങൾക്ക്‌ അക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല, അതിനൊന്നു ശ്രമിച്ചുനോക്കാമെന്ന് നിങ്ങൾക്കൊരു വിചാരമുണ്ടെങ്കിൽക്കൂടി. താൻ അന്വേഷിക്കുന്ന ഈ അയൽക്കാരനെക്കുറിച്ച്‌ നിങ്ങൾക്കു യാതൊന്നും അറിയില്ല എന്നതാണതിനു കാരണം. എന്നു പറഞ്ഞാൽ, നിങ്ങൾ അയാളെ അന്വേഷിക്കുകയാണെന്ന് നിങ്ങൾക്കറിയില്ല, അടുത്ത വീട്ടിലാണയാളുടെ താമസമെന്നും നിങ്ങൾക്കറിയില്ല(അടുത്ത വീട്ടിൽത്തന്നെയാണ്‌ അയാളുടെ താമസമെന്ന് അപ്പോൾ ഉറപ്പിക്കുകയും ചെയ്യാം). സ്വന്തം അനുഭവത്തിലെ പൊതുവായ ഒരു വസ്തുതയാണിതെന്ന് നിങ്ങൾക്കറിയാമായിരിക്കും; ഈതരം അറിവു കൊണ്ട്‌ കാര്യമെന്നും ഇല്ലെന്നതാണ്‌ നേര്‌, അതിനി അത്ര സ്പഷ്ടമായി നിങ്ങൾ മനസ്സിൽ കൊണ്ടുനടന്നാൽപ്പോലും. ഞാൻ ഒരുദാഹരണം പറയാം-

ദൈവം പ്രത്യക്ഷപ്പെടുന്നതിനു മുമ്പായി പാസ്കൽ സകലതും വെടിപ്പായി ഒരുക്കിവയ്ക്കുന്നു; പക്ഷേ സുന്ദരമായ കത്തികൾ കൊണ്ട്‌ ഒരു കശാപ്പുകാരന്റെ ശാന്തതയോടെ സ്വയം കൊത്തിനുറുക്കുന്ന ഒരു മനുഷ്യന്റേതിനെക്കാൾ ആഴത്തിലുള്ളതും സ്വസ്ഥത കെട്ടതുമായ ഒരു സന്ദേഹമാണാവശ്യം. എവിടുന്നു കിട്ടി ഈ ശാന്തത? കത്തികളെടുത്തു പെരുമാറാനുള്ള ഈ ആത്മവിശ്വാസം? നാടകവേദിയിലേക്കു ചരടു കെട്ടി വലിച്ചു കൊണ്ടുവരേണ്ട ഒരു തേരാണോ (ജോലിക്കാരുടെ കഷ്ടപാടുകൾ ഞാൻ മറക്കുന്നില്ല) ദൈവം?

ആഗസ്റ്റ്‌ 3

ലോകത്തിനു മുന്നിൽ ഇന്നും ഞാൻ ആവുന്നത്ര ഒച്ചയിൽ വിളിച്ചുകൂവി. അവരെന്റെ വായിൽ തുണി കുത്തിക്കേറ്റുകയും കൈയും കാലും കെട്ടിയിടുകയും കണ്ണു മൂടിക്കെട്ടുകയും ചെയ്തു. അവരെന്നെ പലതവണ അങ്ങോട്ടുമിങ്ങോട്ടും തട്ടിയുരുട്ടി, നേരേ പിടിച്ചുനിർത്തിയിട്ട്‌ തട്ടിത്താഴെയിട്ടു,അതും പലതവണ, വേദന കൊണ്ട്‌ ഞാൻ പുളയാൻ വേണ്ടി അവരെന്റെ കാൽമുട്ടുകളിൽ ഇടിച്ചു; ഒരു നിമിഷത്തേക്ക്‌ അവരെന്നെ ഒന്നും ചെയ്യാതെ താഴെയിട്ടു, എന്നിട്ടു പിന്നെ ഓർത്തിരിക്കാതെ കൂർത്ത എന്തോ കൊണ്ട്‌ തലങ്ങും വിലങ്ങും എന്നെ കുത്തി.

സെപ്റ്റംബർ 13

പുതിയൊരു തുടക്കം കുറിക്കാൻ, ഇനിയഥവാ അങ്ങനെയൊന്നു സാധ്യമാണെങ്കിൽ, നിങ്ങൾക്ക്‌ അവസരം കിട്ടിയിരിക്കുന്നു. അതു വേണ്ടെന്നു വയ്ക്കരുത്‌. തന്നിലേക്കുതന്നെ ആഴത്തിൽ കുഴിച്ചിറങ്ങണമെന്നു നിർബ്ബന്ധമാണെങ്കിൽ പൊന്തിവരുന്ന കുഴഞ്ഞ ചെളി ഒഴിവാക്കാനും നിങ്ങൾക്കു പറ്റില്ല. പക്ഷേ അതിൽ ചെന്നുകിടന്നുരുളരുത്‌. നിങ്ങളുടെ ശ്വാസകോശത്തിലെ അണുബാധ നിങ്ങൾ പറയുന്ന പോലെ ഒരു പ്രതീകമാണെന്നു വയ്ക്കുക; അതിന്റെ വീക്കത്തിന്‌ എഫ്‌ എന്നാണു പേരെന്നും അതിന്റെ ആഴം അതിന്റെ സാധൂകരണമാണെന്നും വയ്ക്കുക; അങ്ങനെയെങ്കിൽ വൈദ്യോപദേശവും(വെളിച്ചം,വായു,സൂര്യൻ,വിശ്രമം) ഒരു പ്രതീകമത്രെ. ആ പ്രതീകത്തെ കൈവശപ്പെടുത്തുക.

സെപ്റ്റംബർ 19

ദുർബലവും മനസ്സുറപ്പില്ലാത്തതും ഫലം കെട്ടതുമായ ഒരു ജീവി-ഒരു ടെലഗ്രാം അതിനെ തട്ടിയിടുന്നു, ഒരു കത്ത്‌ അതിനെ നേരേ പിടിച്ചുനിർത്തുന്നു, അതിനു വീണ്ടും ജീവൻ കൊടുക്കുന്നു, കത്തിനെ തുടർന്നുള്ള നിശ്ശബ്ദതയാവട്ടെ, അതിനെ ജാഡ്യത്തിലേക്കു വീഴ്ത്തുകയും ചെയ്യുന്നു.

എനിക്കിതുവരെ മനസ്സിലാകാത്ത കാര്യമാണ്‌, യാതനകൾ അനുഭവിച്ചുകൊണ്ടിരിക്കെത്തന്നെ അവയെ വിഷയമാക്കി എഴുതാൻ മിക്കവാറുമെല്ലാ എഴുത്തുകാർക്കും എങ്ങനെ കഴിയുന്നു? ഉദാഹരണത്തിന്‌, എന്റെ അസന്തുഷ്ടിയുടെ മധ്യത്തു നിന്നുകൊണ്ട്‌,അസന്തുഷ്ടി കാരണം എന്റെ തല ആ സമയവും പെരുത്തിരിക്കാനാണ്‌ സാധ്യത, ഒരാൾക്കു ഞാനെഴുതുകയാണ്‌: ഞാൻ അസന്തുഷ്ടനാണ്‌. അതെ, എനിക്കു വേണമെങ്കിൽ അതിനുമപ്പുറവും പോകാം; എന്റെ കഴിവിനു സാധ്യമായ അലങ്കാരപ്രയോഗങ്ങൾ കൊണ്ട്‌, അവയ്ക്കെന്റെ അസന്തുഷ്ടിയുമായി ഒരു ബന്ധവുമുണ്ടാകണമെന്നുമില്ല, എന്റെ പ്രമേയത്തെ കൊഴുപ്പിക്കാം. അതൊരസത്യമല്ല, അതെന്റെ വേദന ശമിപ്പിക്കുന്നുമില്ല, യാതന എന്റെ ആത്മാവിനെ അടിയോളം കരണ്ടുതീർത്തൊരു നേരത്ത്‌, എന്റെ സകലശക്തിയും തിന്നുതീർത്ത നേരത്ത്‌ മിച്ചം വന്ന അൽപ്പമൊരു ശക്തിയാണത്‌. എന്തു മാതിരി ശക്തിയാണതു പക്ഷേ?

ശാന്തിയുടെ കാലത്ത്‌ നിങ്ങൾ എവിടെയുമെത്തുന്നില്ല, യുദ്ധകാലത്ത്‌ നിങ്ങൾ ചോര വാർന്നു മരിക്കുകയും ചെയ്യുന്നു.

സെപറ്റംബർ 25

കാട്ടിലേക്കു പോകുന്ന വഴി. സ്വന്തമാക്കാതെ തന്നെ നിങ്ങൾ സകലതും നശിപ്പിച്ചുകഴിഞ്ഞു. ഇനിയെങ്ങനെയാണ്‌ നിങ്ങൾ അവയൊന്നു ശരിപ്പെടുത്തിയെടുക്കുക? സകല ഉദ്യമങ്ങളിലും വച്ചു വലുതായ അതു നിറവേറ്റാൻ ഈ അലഞ്ഞ ആത്മാവിനു ശക്തി ശേഷിച്ചിട്ടുണ്ടോ?

ഒരു നാട്ടുവൈദ്യൻ പോലെയുള്ള രചനകളിൽ നിന്ന് ഒരുവിധമുള്ള സംതൃപ്തി ഇപ്പോഴും കിട്ടാം, അങ്ങനെയുള്ളവ എഴുതാൻ എനിക്കിന്നും കഴിയുമെങ്കിൽ മാത്രം(അതിനു സാധ്യതയുമില്ല). പക്ഷേ ലോകത്തെ ശുദ്ധവും സത്യവും അവിനാശവുമായതിലേക്കുയർത്താൻ എനിക്കു കഴിഞ്ഞാലേ സന്തോഷമാകൂ.

ഒക്റ്റോബർ 21

മിക്ക നായ്ക്കളും ആവശ്യമില്ലാതെ കിടന്നു കുരയ്ക്കും, ദൂരേകൂടി ഒരാൾ വെറുതേ നടന്നുപോയാൽക്കൂടി; പക്ഷേ ചില നായ്ക്കളുണ്ട്‌, കേമന്മാരായ കാവൽനായ്ക്കളാവണമെന്നില്ലെങ്കിൽക്കൂടി ചിന്താശേഷിയുള്ളവ, അവർ പരിചയമില്ലാത്തവരുടെ അടുത്തേക്ക്‌ പതുക്കെ നടന്നു ചെല്ലും, മണത്തുനോക്കും, സംശയിക്കേണ്ടതെന്തെങ്കിലും മണത്താൽ മാത്രം കുരയ്ക്കുകയും ചെയ്യും.

നവംബർ 10

എഴുതേണ്ട എഴുത്ത്‌ ഞാൻ ഇനിയും എഴുതിയിട്ടില്ല. ഇപ്പോഴും രണ്ടു ദിശകളിലേക്കാണ്‌ എന്റെ പോക്ക്‌. എന്നെ കാത്തിരിക്കുന്ന ജോലി അതിഭീമവും.

2 comments:

rajavu said...

vayikkunnu

റ്റോംസ് കോനുമഠം said...

രവിചേട്ടാ,

ഡയറി വായിച്ചു.