Thursday, February 11, 2010

നെരൂദ-ചൂളമടിക്കേണമെന്നില്ല

image

ചൂളമടിക്കേണമെന്നില്ല
ഒറ്റയ്ക്കാകാൻ,
ഇരുട്ടത്താകാൻ.

ജനത്തിനിടയിൽ,
പരന്ന മാനത്തിനടിയിൽ,
നമ്മിലെ നമ്മെ നമുക്കോർമ്മയാണ്‌.
നമുക്കുറ്റതാണത്‌,
വെറും നഗ്നമാണത്‌,
അതൊന്നു മാത്രമറിയുന്നു
തന്റെ നഖങ്ങൾ വളരുന്നത്‌,
തന്റെ നിശ്ശബ്ദത
തന്റെ പാവം വാക്കുകൾ
എവിടെപ്പിറവിയെടുക്കുന്നുവെന്ന്.
ഇതാ പുറമേയ്ക്കൊരു പെഡ്രോ,
പകൽവെട്ടത്തു കാണുന്നവൻ,
ഇതാ ഒരു ബെരെനീസ്‌
ഒന്നിനും കുറവില്ലാത്തവൾ.
എന്നാലുമുള്ളിൽ,
പ്രായത്തിനും വേഷത്തിനുമടിയിൽ
പേരില്ലാത്തവരാണു നാം
പുറമേ കാണുന്നവരല്ല നാം.
കണ്ണുകളടയുന്നതുറങ്ങാൻ മാത്രമല്ലല്ലോ
അതേ മാനം വീണ്ടും കാണാതിരിക്കുവാനും.
എത്രവേഗം മടുക്കുന്നു നമുക്ക്‌
പള്ളിക്കൂടത്തിൽ മണിയടിക്കുന്നു
നമുക്കു പോകേണമെന്ന പോലെ
മടങ്ങുന്നു നാം മറഞ്ഞ പൂവിലേക്ക്‌
എല്ലിലേക്ക്‌, പാതി മറഞ്ഞ വേരിലേക്ക്‌.
അവിടെപ്പൊടുന്നനേ നാം നമ്മളാകുന്നു
നിർമ്മലരായ, നാം മറന്ന
ആത്മാക്കളാണു നാം,
നമുക്കുള്ള ചർമ്മത്തിന്റെ
നാലു ചുമരുകൾക്കുള്ളിൽ
ജീവിതത്തിന്റെ,മരണത്തിന്റെ
ഇരുബിന്ദുക്കൾക്കിടയിൽ
നാം നമ്മുടെ നേരുറ്റ സത്തകളുമാവുന്നു.

 

 

Link to Image

No comments: