Sunday, February 28, 2010

നെരൂദ-അച്ഛൻ

FerroNeruda

 

 

 

 

 

 

 

 

 

എന്റെ അച്ഛൻ, പച്ചമനുഷ്യൻ
തീവണ്ടികളിൽ നിന്നു തിരിച്ചുവരുന്നു.
രാത്രിയിൽ ഞങ്ങൾ തിരിച്ചറിയുന്നു
ആവിയെഞ്ചിന്റെ ചൂളം,
മഴയിൽ തുളച്ചുകേറുന്ന
അലയുന്നൊരു രോദനം,
രാത്രിയുടെ വിലാപം.
പിന്നെ,
കിടുങ്ങിത്തുറക്കുന്നു വാതിൽ.
അച്ഛനോടൊപ്പം
തള്ളിക്കയറിവരുന്നുണ്ടൊരു കാറ്റും.
ചുവടുകൾക്കും കാറ്റുകൾക്കുമിടയിൽ
വീടു കിടന്നു വിറയ്ക്കുന്നു.
അമ്പരന്നുപോയ വാതിൽപ്പാളികൾ
തോക്കുകളുടെ കാസക്കുരയോടെ
കൊട്ടിയടയുന്നു.
കോവേണി ഞരങ്ങുന്നു,
വലിയൊരൊച്ച
പരിതാപങ്ങൾ മുറുമുറുക്കുന്നു,
പുറത്തു ഘോരമായ അന്ധകാരവും
കൊട്ടിച്ചൊരിയുന്ന മഴയും
പുരപ്പുറത്തിരമ്പുന്നു,
കാണെക്കാണെ ലോകത്തെ മുക്കുന്നു,
കാറ്റു മഴയുമായി പോരടിക്കുന്നു.

ഒരു നിത്യസംഭവമായിരുന്നു അദ്ദേഹം പക്ഷേ.
തന്റെ തീവണ്ടിയ്ക്കു കപ്പിത്താൻ,
തണുത്ത പുലർച്ചയ്ക്കു കപ്പിത്താൻ,
സൂര്യൻ മുഖം കാണിക്കേണ്ട താമസം,
താടിയുമായി,
പച്ചയും ചുവപ്പും കൊടികളുമായി,
ഒരുക്കിവച്ച വിളക്കുകളുമായി,
എഞ്ചിനിലെ കൊച്ചുനരകത്തീയിൽ കരിയുമായി,
മഞ്ഞു കൊള്ളുന്ന തീവണ്ടികൾ
നിരന്നുകിടക്കുന്ന സ്റ്റേഷനുമായി,
ഭൂമിശാസ്ത്രത്തിലേക്കിറങ്ങാൻ
തയ്യാറാണദ്ദേഹം.

ഭൂമി ചുറ്റുന്ന നാവികനാണു റയിൽവേക്കാരൻ,
കടലില്ലാത്ത തുറകളിൽ-
കാട്ടുപട്ടണങ്ങളിൽ-
ജൈവലോകത്തെ വിലങ്ങഴിച്ചുംകൊണ്ട്‌
തീവണ്ടി ഭൂപ്രയാണം പൂർത്തിയാക്കുന്നു.
ദീർഘമായ തീവണ്ടി ഓട്ടമവസാനിപ്പിക്കുമ്പോൾ
ചങ്ങാതിമാർ ഒത്തുകൂടുന്നു,
കടന്നുവരുന്നു,
എന്റെ ബാല്യത്തിന്റെ വാതിലുകൾ തുറക്കുന്നു,
ഒരു റയിൽവേക്കാരന്റെ കൈപ്രഹരത്തിൽ
മേശ കുലുങ്ങുന്നു,
കൂട്ടുകാരുടെ കട്ടിഗ്ലാസ്സുകൽ തുള്ളുന്നു,
വീഞ്ഞിന്റെ കണ്ണുകളിൽ നിന്ന്
ഒളിപറക്കുന്നു.

എന്റെ പാവമച്ഛൻ, കട്ടിക്കാരൻ,
ജീവിതത്തിന്റെ അച്ചുതണ്ടിലാണദ്ദേഹം,
സൗഹൃദത്തിൽ ഓജസ്സുറ്റവൻ,
അദ്ദേഹത്തിന്റെ ഗ്ലാസ്സ്‌ നിറഞ്ഞിട്ടാണ്‌.
തീരാത്ത സമരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം,
അതികാലത്തെഴുന്നേറ്റും, യാത്രചെയ്തും
വീട്ടിലെത്തിയും തിരക്കിട്ടിറങ്ങിയും
നാളുകൾ പോകുമ്പോഴൊരുനാളിൽ
മഴ കനത്തൊരു നാളിൽ,
ഹൊസെ ഡെൽ കാർമൻ റെയെസ്‌, റയിൽവേക്കാരൻ,
മരണത്തിന്റെ തീവണ്ടിയിൽ കയറിപ്പോയി,
ഇന്നാളു വരെ പിന്നെ മടങ്ങിയിട്ടുമില്ല

2 comments:

v m rajamohan said...

achan oru neettalayi...

ശാന്ത കാവുമ്പായി said...

എല്ലാ ജീവിതങ്ങളും ഇങ്ങനെയൊക്കെ തന്നെയല്ലേ തീരുന്നത്‌.