Sunday, February 28, 2010

നെരൂദ-എത്രകാലം?

 

File:Near-Death-Experience Illustration.jpg

എത്രകാലം ജീവിക്കാനാണൊരാൾ?
ഒരായിരം നാൾ, അതോ വെറുമൊരു നാളോ?
ഒരാഴ്ച,അല്ല പല നൂറ്റാണ്ടുകൾ?
എത്രനാൾ വേണം ഒരാൾക്കു ചാവാൻ?
എന്നെന്നുമെന്നാൽ എന്തൊന്ന്?

ഈതരമാലോചനകളിൽ വലഞ്ഞുപോയ ഞാൻ
സംശയനിവൃത്തിക്കായി ഒരുമ്പെട്ടിറങ്ങി.
ഗ്രഹിതക്കാരായ പുരോഹിതന്മാരെ ചെന്നുകണ്ടു ഞാൻ.
അവർ കർമ്മങ്ങൾ കഴിച്ചു വരുംവരെ ഞാൻ കാത്തുനിന്നു.
ദൈവത്തെയും പിശാചിനെയും
അവർ ചെന്നുകാണുന്നതും ഞാൻ കണ്ടുനിന്നു.

അവർക്കെന്റെ ചോദ്യങ്ങൾ മുഷിഞ്ഞു.
അത്രയ്ക്കേ അവർക്കറിയൂ,
ഭരിക്കാനേ അവർക്കറിയൂ.

പരിശോധനകൾക്കിടയിലിടകിട്ടിയപ്പോൾ
ഡോക്ടർമാർ എന്നെക്കാണാൻ തയാറായി,
ഓരോ കൈയിലും കീറാനുള്ള കത്തി
ആകെ ഔറൊമൈസിൻ
തിരക്കേറുകയാണോരോ നാളും.
അവരുടെ ഭാഷ കേട്ടിട്ട്‌
എനിക്കു മനസ്സിലായതിത്രയും:
ഒരു മൈക്രോബിന്റെ മരണമല്ല
-ടൺ കണക്കിനാണല്ലോ അവ ചാവുന്നത്‌-
ശേഷിച്ച ചിലതു കാണിക്കുന്ന വൈകൃതമാണു പ്രശ്നം.

അതുകേട്ടു വിരണ്ട ഞാൻ
ശവക്കുഴിയെടുപ്പുകാരെ തിരഞ്ഞുപിടിച്ചു.
പുഴക്കരകളിലെ ചിതാഘട്ടങ്ങളിൽ പോയി ഞാൻ,
അവിടെ ദഹിക്കുന്നുണ്ട്‌
ചായം പൂശിയ കൂറ്റൻജഡങ്ങൾ,
എല്ലരിച്ച കുഞ്ഞുദേഹങ്ങൾ,
ഘോരശാപങ്ങൾ പരിവേഷമണയ്ക്കുന്ന ചക്രവർത്തിമാർ,
നടപ്പുദീനകാലത്തില്ലാതെയായ സ്ത്രീകൾ.
ചത്തവരും ചായം തേച്ച വിദഗ്ധരും തിങ്ങിയ
കടലോരങ്ങളും ഞാൻ കണ്ടു.

ഒരു തക്കം കിട്ടിയപ്പോൾ
ഒരു കൂട്ടം ചോദ്യങ്ങൾ ഞാനെടുത്തിട്ടു.
എന്നെ വേണമെങ്കിൽ കത്തിച്ചുതരാമെന്നാണവർ പറഞ്ഞു.
അവർക്കറിയാവുന്നതതുമാത്രം.

എന്റെ നാട്ടിലെ ശവമെടുപ്പുകാർ
ഗ്ലാസ്സുകൾ ഒഴിച്ചുംകൊണ്ട്‌ പറഞ്ഞതിങ്ങനെ:
'നല്ലൊരു പെണ്ണിനെ പിടിയ്ക്ക്‌,
വേണ്ടാത്തതൊക്കെ മനസ്സീന്നു കളയ്‌!'

ഇത്ര സന്തുഷ്ടരായ മനുഷ്യരെ ഞാൻ കണ്ടിട്ടില്ല.

ഗ്ലാസ്സുകളുയർത്തി അവർ പാടി,
മരണത്തിനും ആരോഗ്യത്തിനും അവർ ഉപചാരമോതി;
അവർ വമ്പൻ വ്യഭിചാരികളുമായിരുന്നു.

ലോകം മുഴുവൻ കറങ്ങി, പ്രായവുമേറി
ഞാൻ വീട്ടിൽ തിരിച്ചെത്തി.
ഇന്നു ഞാനാരോടും ചോദിക്കാൻ പോകാറില്ല,
എനിക്കറിയാവുന്നത്‌ നാൾ ചെല്ലുംതോറും കുറഞ്ഞും വരുന്നു.

 

 

image from wikimedia commons

No comments: