Sunday, February 14, 2010

നെരൂദ-മേശപ്പുറത്തെ വിഭവങ്ങൾ

File:Pantazis Pericles Still life with game.jpg

മൃഗങ്ങൾ തീറ്റയെടുക്കുന്നതിനെന്തു ചന്തം

മൃഗങ്ങൾ തീറ്റയെടുക്കുന്നത്‌
ഒരുനാൾ ഞാൻ നോക്കിനിന്നു.
പുള്ളിപ്പുലിയെക്കണ്ടു ഞാൻ,
ഗർവ്വിഷ്ഠൻ,
ശീഘ്രപാദങ്ങൾ ചേർന്നവൻ,
കണ്ണുമഞ്ചിയ്ക്കുന്ന സൗന്ദര്യം
കെട്ടു പൊട്ടിച്ചു കുതിയ്ക്കുന്നു,
ഷഡ്ഭുജങ്ങൾ പുള്ളികുത്തിയൊരുടൽ
പൊന്നും പുകയും പോലെ
ഒളിവെട്ടിപ്പായുന്നു,
ഇരയുടെ മേൽച്ചെന്നു വീഴുന്നു,
അഗ്നി പോലതിനെ വിഴുങ്ങുന്നു,
അത്ര വെടിപ്പായി,
അലമ്പുകളില്ലാതെ,
പിന്നെയവൻ മടങ്ങുന്നു,
അഴുക്കുകൾ പറ്റാതെ,
നിവർന്നുനടന്നും പവിത്രനായും,
ഇലയുടെയും ചോലയുടെയും ലോകത്തേക്ക്‌,
വാസനിക്കുന്ന പച്ചപ്പിന്റെ കുടിലദുർഗ്ഗത്തിലേക്ക്‌.

അതികാലത്തിറങ്ങുന്ന ജന്തുക്കളെ
പുൽപ്പരപ്പിൽ കണ്ടു ഞാൻ,
ചോല പാടുന്ന പാട്ടിൻ താളത്തിൽ
മേഞ്ഞുനടക്കുകയാണവ,
മഞ്ഞുതുള്ളിയിറ്റുന്ന കവരക്കൊമ്പുകൾ
വെളിച്ചത്തിൽ കാട്ടിയും.

ഇളംപുല്ലു കൊറിയ്ക്കുന്ന മുയലിനെ കണ്ടു ഞാൻ-
തളർച്ചയറിയാത്ത പേലവമുഖങ്ങൾ
കറുത്തും വെളുത്തും,
പൊൻനിറത്തിൽ,മണൽനിറത്തിൽ-
പച്ചത്തകിടിയ്ക്കു മേൽക്കൂടി
നീങ്ങിപ്പോകുന്നു ശുചിത്വം.

പിന്നെ ഞാൻ ആനയെക്കണ്ടു,
ഒളിഞ്ഞിരിക്കുന്ന കൂമ്പുകളെ
വമ്പൻ തന്റെ തുമ്പിയിൽ
മണത്തുപിടിക്കുന്നു,കോരിയെടുക്കുന്നു.
കൂടാരം പോലെ രണ്ടു ചെവികൾ
ആനന്ദം പൂണ്ടു ത്രസിക്കുമ്പോൾ
സസ്യലോകവുമായിട്ടു
സമ്പർക്കപ്പെടുകയാണവൻ,
കന്നിമണ്ണു തനിയ്ക്കു കരുതിയത്‌
കൈക്കൊള്ളുകയാണവൻ.

ഇങ്ങനെയല്ല മനുഷ്യർ

ഇതായിരുന്നില്ലെന്നാൽ മനുഷ്യന്റെ പെരുമാറ്റം.
അവൻ തിന്നുമിടം ഞാൻ കണ്ടു,
അവന്റെയടുക്കള,
അവന്റെ കപ്പലിന്റെ തീൻമുറി,
ക്ലബ്ബിലും നഗരത്തിനു വെളിയിലും
അവന്റെ ഭക്ഷണശാലകൾ,
അവന്റെ ജീവിതത്തിന്റെ ലക്കുകെട്ട ആർത്തികളിൽ
പങ്കു ചേർന്നിട്ടുണ്ടീ ഞാനും.
കത്തിയും മുള്ളുമെടുത്തു വീശുന്നുന്നവൻ,
ഗ്രീസിന്മേൽ വിന്നാഗിരി തൂവുന്നു,
മാനിന്റെ വാരിയിലെ പച്ചയിറച്ചിയിൽ
തന്റെ വിരലുകളാഴ്ത്തുന്നു,
ഘോരമായ നീരുകളിൽ
മുട്ടകൾ പൊട്ടിച്ചൊഴിക്കുന്നു,
ജീവന്റെ തുടിപ്പു മാറാത്ത അടിക്കടൽജീവികളെ
പച്ചയ്ക്കു കടിച്ചുകീറി വിഴുങ്ങുന്നു,
തൂവൽ ചുവന്ന കിളിയെ
വേട്ടയാടിപ്പിടിയ്ക്കുന്നു,
പതറുന്ന മീനിനെ മുറിപ്പെടുത്തുന്നു,
പാവം ചെമ്മരിയാടിന്റെ കരളിൽ
ഇരുമ്പു തുളച്ചുകേറ്റുന്നു,
തലച്ചോറുകളും നാവുകളും വൃഷണങ്ങളും
അരച്ചുപൊടിക്കുന്നു,
ലക്ഷം മൈലുകൾ നീളുന്ന നൂലപ്പങ്ങളിൽ,
ചോര വാലുന്ന മുയലുകളിൽ,
കുടൽമാലകളിൽ
അവൻ തന്നെ കൂട്ടിപ്പിണയ്ക്കുന്നു.

എന്റെ ബാല്യകാലത്ത്‌ ഒരു പന്നിയെ കൊല്ലുന്നു

കണ്ണീരു തോരാത്തതാണെന്റെ ബാല്യം.
സംശയങ്ങൾ തീരാത്ത തെളിഞ്ഞ നാളുകളിൽ
ഒരു പന്നിയുടെ കടുംചോര പറ്റുന്നു
പേടിപ്പെടുത്തുന്ന ദൂരങ്ങളിൽ ഇന്നും നിറയുന്നു
കേറിക്കേറിപ്പോകുന്നൊരാർത്തനാദം.

മീനിനെ കൊല്ലൽ

പിന്നെ സിലോണിൽ വച്ചു ഞാൻ
നീലമത്സ്യത്തെ മുറിയ്ക്കുന്നതു കണ്ടു,
മഞ്ഞ തെളിഞ്ഞ മീൻ,
മിന്നുന്ന വയലറ്റുമീൻ,
മിനുങ്ങുന്ന ചെതുമ്പലുകൾ.
ജീവനോടെ വെട്ടിമുറിച്ച്‌
അവയെ വിൽക്കുന്നതു കണ്ടു ഞാൻ,
തുടിയ്ക്കുന്ന തുണ്ടങ്ങൾ വിറപൂണ്ടു
കൈയിലെടുത്ത നിധി പോലെ,
വിളർത്ത,കൊല്ലുന്ന കത്തിയലകിൽ
ചങ്കിടിച്ചു ചോര ചിന്തുകയാണവ,
പ്രാണവേദനയ്ക്കിടയിലും
അവയ്ക്കു കൊതിയുണ്ടാവും
തീത്തുള്ളികൾ തുപ്പാൻ,
മാണിക്യങ്ങൾ തുപ്പാൻ.

 

 

Image :Still life with Game-Pantazis Pericles(1849-1884) from Wikimedia Commons

1 comment:

aparajitho said...

Nice translation. You are a true poet within.