Thursday, February 25, 2010

നെരൂദ-രതി

File:CORPO DESENHADO 2.JPG

 

വേനൽ,
സന്ധ്യനേരത്തെ വാതിൽ.
വൈകാൻ മടങ്ങിയ വണ്ടികൾ,
ചഞ്ചലിക്കുന്ന റാന്തൽ,
തെരുവിലേക്കെത്തുന്ന
കാട്ടുതീ കത്തുന്ന പുകയിൽ
ചുവപ്പിന്റെ വർണ്ണം,
വിദൂരദഹനത്തിന്റെ ഗന്ധം.

ഞാൻ,
മരണം കൊണ്ടു ദുഃഖിച്ചവൻ,
ഗൗരവക്കാരൻ,
ഉൾവലിഞ്ഞവൻ,
വള്ളിനിക്കർ,
മെല്ലിച്ച കാലുകൾ,
കാൽമുട്ടുകൾ,
നിധി തേടുന്ന കണ്ണുകൾ;
തെരുവിന്നങ്ങേപ്പുറത്ത്‌
റോസിറ്റായും ജോസെഫിനായും,
പല്ലുകളും കണ്ണുകളും മാത്രമായവർ,
വെളിച്ചം നിറഞ്ഞവർ,
ഒളിപ്പിച്ച കുഞ്ഞുഗിത്താറുകൾ പോലെ
ശബ്ദങ്ങൾ,
എന്നെ വിളിക്കുകയാണവർ.
തെരുവു മുറിച്ചു ഞാൻ ചെന്നു,
പകച്ചും പേടിച്ചും;
അവരെന്നോടു മന്ത്രിച്ചു,
അവരെന്റെ കൈ പിടിച്ചു,
അവരെന്റെ കണ്ണുകൾ പൊത്തി,
എന്റെ നിഷ്കളങ്കതയും കൊണ്ട്‌
ബേക്കറിക്കടയിലേക്കവരോടി.

കൂറ്റൻമേശകളുടെ നിശ്ശബ്ദത,
അപ്പത്തിന്റെ പവിത്രസ്ഥാനം,
ജനശൂന്യം;
അവിടെ
ആ രണ്ടുപേർ,
പിന്നെ ഞാനും,
ആദ്യത്തെ റോസിറ്റായുടെയും
അവസാനത്തെ ജോസെഫിനായുടെയും
കൈകളിൽ ഒരു തടവുകാരൻ.
അവർക്കെന്റെ
തുണിയഴിക്കണം.
വിറച്ചുംകൊണ്ടാഞ്ഞു ഞാൻ,
ഓടാനായില്ലെനിക്ക്‌,
കാലുകൾ നീങ്ങിയില്ലെനിക്ക്‌.
പിന്നെയാ മന്ത്രവാദിനികൾ
എന്റെ കണ്മുന്നിൽ കാട്ടിത്തരുന്നു
ഒരിന്ദ്രജാലം:
ഏതോ കാട്ടുകിളിയുടെ
കുഞ്ഞുകിളിക്കൂട്‌,
അതിലുണ്ട്‌
അഞ്ചു കുഞ്ഞുമുട്ടകൾ,
അഞ്ചു വെളുത്ത മുന്തിരിപ്പഴങ്ങൾ,
ആരണ്യജീവിതത്തിന്റെ
ഒരു കൊച്ചുസഞ്ചയം.
ഞാനതിലേക്കു കൈയെത്തിക്കുമ്പോൾ
ഞാനുടുത്തതിൽ തിരഞ്ഞുകേറുകയാ-
ണവരുടെ വിരലുകൾ.
അവരെന്നെ തൊട്ടു,
വിടർന്ന കണ്ണുകൾ കൊണ്ട്‌
അവരെന്നെപ്പഠിച്ചു,
തങ്ങൾക്കു കിട്ടിയ
ആദ്യത്തെ കൊച്ചുപുരുഷനെ.

കനത്ത കാൽവയ്പ്പുകൾ,ചുമ,
അപരിചിതരുമായി കയറിവരുന്നു
എന്റെയച്ഛൻ,
ഇരുട്ടിലേക്കൂളിയിട്ടു ഞങ്ങൾ,
രണ്ടു കടൽക്കൊള്ളക്കാരും
ഞാൻ, അവർ തടവിൽ പിടിച്ചവനും,
മാറാലകൾക്കിടയിൽ കൂനിക്കൂടി
ഞങ്ങളിരുന്നു,
ഒരു വൻമേശയ്ക്കടിയിൽ
ഞെരുങ്ങിക്കൂടി ഞങ്ങൾ;
ആ ഇന്ദ്രജാലം,
നീലച്ച കുഞ്ഞുമുട്ടകളുടെ കിളിക്കൂട്‌
താഴേയ്ക്കു വീണു,
വന്നവരുടെ കാലടികൾക്കടിയിൽ ഞെരിഞ്ഞു
അതിന്റെ രൂപവും
അതിന്റെ ഗന്ധവും.
ആ ഇരുട്ടത്ത്‌
രണ്ടു പെൺകുട്ടികൾക്കും
പേടിക്കുമൊപ്പമിരിക്കെ,
ആട്ടമാവിന്റെ മണത്തിനിടയിൽ,
മായച്ചുവടുകൾക്കിടയിൽ,
ഉരുണ്ടുകൂടുന്ന സന്ധ്യയ്ക്കിടയിൽ
എന്റെ ചോര മാറുന്നതു ഞാനറിഞ്ഞു,
എന്റെ വായിൽ,
എന്റെ കൈകളിൽ
പടർന്നുകേറുകയാണൊ-
രാലക്തികപുഷ്പം,
വിശപ്പു മാറാത്ത,
തിളക്കമുറ്റ
ആസക്തിയുടെ പുഷ്പം.

 

 

Image from wikimedia commons