Tuesday, June 8, 2010

റൂമി-4

image

 

ഇന്നാളെന്നാളുമെന്ന പോലെ
ചകിതരായ,ന്തസ്സാരശൂന്യരായ്
ഉറക്കം വിട്ടെഴുന്നേൽക്കുന്നു നാം.
എന്നിട്ടോടിപ്പോയി
ഗ്രന്ഥം തുറന്നു വായിക്കുകയോ?
ഒരോടക്കുഴൽ കൈയിലെടുക്കൂ.
നാം സ്നേഹിക്കുന്ന സൗന്ദര്യമാകട്ടെ,
നാം ചെയ്യുന്ന ചെയ്തികൾ.
മുട്ടുകുത്താൻ, നിലം മുത്താൻ
ഒരുനൂറല്ല രീതികൾ.

*

രാവും പകലുമൊരേപോലെ
ഓടക്കുഴലിന്റെ തെളിനാദം.
അതു മായുമ്പോൾ മായും നാം.

*

എന്നാദ്യപ്രണയത്തിൻ കഥ കേട്ട നാൾ മുതൽ
നിന്നെയും തേടി നടന്നുതുടങ്ങി ഞാൻ.
എന്തൊരു ഭോഷ്കതെന്നോർക്കാതെപോയി ഞാൻ.
എവിടെയും കണ്ടുമുട്ടാറില്ല പ്രണയികൾ,
അന്യോന്യം തങ്ങളിലെന്നാളുമുണ്ടവർ.

*

ഒരു വീണ പോൽ നിന്നെ
മാറോടടുക്കാനെനിക്കു കൊതി,
പ്രണയം, പ്രണയമെന്നു
കർഞ്ഞുവിളിക്കാം ഒരുമിച്ചു നമുക്കിനി.
അതുമല്ലൊരു കണ്ണാടിയിൽ
കല്ലെറിയാനോ നിനക്കു പൂതി?
ഞാനാണു കണ്ണാടി,
കല്ലുകളും ഞാൻ തരാം.

*

രഹസ്യങ്ങളുമായ് വന്നു
പിറവിയെടുക്കുന്നോനേ,
നിന്നിടിനാദം കേട്ടു
പുളകം കൊള്ളുന്നു ഞങ്ങൾ.
ഗർജ്ജിക്കൂ,
ഹൃദയത്തിലെ സിംഹമേ,
എന്നെപ്പിച്ചിച്ചീന്തൂ!

*

നിന്റെ വാതിലിൽ മുട്ടി വിളിച്ചു ഞാൻ,
‘വരൂ, വരൂ, പുറത്തേക്കു വരൂ,
വന്നല്ലോ യോഗികൾ തെരുവിൽ.’
‘എന്നെ വെറുതെ വിട്ടേക്കൂ,
ദീനം പിടിച്ചു കിടപ്പാണു ഞാൻ.’
‘താൻ ചത്താൽ അതും നന്നായി!
യേശു ആൾ സ്ഥലത്തുണ്ടല്ലോ,
അദ്ദേഹത്തിനൊരു ശവം വേണം
ജീവൻ കൊടുത്തുയിർപ്പിക്കാൻ!’

*
ആകമാനജനമാണല്ലോ ക്രിസ്തുയേശു,
അവൻ തന്നെ ഏതുവസ്തുവും.
ആത്മവഞ്ചനയ്ക്കെങ്ങിനിയിരുപ്പിടം?
മധുരിക്കും ജലം സുലഭമാണെങ്ങുമെങ്കിൽ
കയ്ക്കുന്ന കഷായമെന്തിനു രോഗം മാറാൻ?

*

നാണക്കാരനായിരുന്നു ഞാൻ.
നീയെന്നെ പാടാൻ പഠിപ്പിച്ചു.
വേണ്ടെന്നു വിലക്കിയിരുന്നു ഞാൻ.
ഇനിയും പോരട്ടെ വീഞ്ഞെ-
ന്നലറുകയാണിന്നു ഞാൻ.
മുഖം കനപ്പിച്ചു, പായ നീർത്തി
നിസ്കരിച്ചിരുന്നന്നു ഞാൻ.
ഇന്നു കുട്ടികളോടിക്കളിക്കുന്നു,
എന്നെ ഗോഷ്ടി കാണിക്കുന്നു.

*

 

link to image

No comments: