Saturday, June 12, 2010

റൂമി-5

image

കൈനീട്ടിയാലെത്തില്ല
മാനമതിനാൽ
മുട്ടുകുത്തി നിലത്തെ
പുണരുന്നു ഞാൻ.

*

ഇടിവെട്ടും പോലുച്ചരിച്ചു ഞാൻ
കടലിന്റെ നിഗൂഢതകൾ,
പിന്നെത്തീരത്തനക്കമറ്റുറങ്ങി ഞാൻ
പെയ്തൊഴിഞ്ഞ മേഘം പോലെ.

*

കാലം വെട്ടിച്ചുരുക്കുന്നു
മനുഷ്യന്റെ മദിരോത്സവം,
മരണത്തിൻ ചെന്നായ പതുങ്ങുന്നു
ആട്ടിൻപറ്റത്തിൽ ചാടിവീഴാൻ.

*

ഈ നിമിഷം മനസ്സിലോർത്തുവയ്ക്കൂ,
ഈ നിമിഷം വിട്ടുപൊയ്ക്കഴിഞ്ഞാൽ
അതു പോയ വഴി തേടി നീ നടക്കും
ഒരുനൂറു വിളക്കും കണ്ണുമായി.

*

സൂര്യനു വിരോധിയൊരാൾ
പുരപ്പുറത്തു കയറിപ്പറ്റുന്നു,
കണ്ണും പൊത്തിക്കൂവുന്നു:
“കഷ്ടം, സൂര്യൻ ചത്തുപോയി!”

*

കടലിലുപ്പലിയുമ്പോലെ
ദൈവത്തിൻ കടലെന്നെ വിഴുങ്ങി,
ഇന്നെനിക്കില്ല വിശ്വാസ,മവിശ്വാസം,
സന്ദേഹം, തീർച്ചകളും.

*

എന്റെയുള്ളിൽപ്പൊടുന്നനേ
കൺതുറന്നൊരു ദീപ്തതാരം,
ആ വെളിച്ചത്തിൽപ്പൊലിയുന്നു
മാനത്തെ നൂറു സൂര്യന്മാർ.

*

ഈ ലോകത്തിനു തീകൊളുത്തി
അതിലെന്നെയവൻ കിടത്തി,
എന്റെ ചിത നക്കിയെടുക്കുന്നു
ഒരു നൂറു തീനാവുകൾ.

*

അവന്റെ വിരൽത്തുമ്പിൽ നിന്നു
ചോരയിറ്റുന്നതു കണ്ടില്ലേ,
എന്റെ ചോരയിൽ കൈ കഴുകാൻ
അവനെന്താണിത്ര കൊതി!

*

എന്റെ ഹൃദയത്തിന്റെ രാവിലേക്കൊ-
രിടുക്കുവഴിയിലൂടെക്കടന്നു ഞാൻ,
അവിടെക്കാണുന്നു ഹാ, വെളിച്ചം,
ഒരു പകലിന്നതിരറ്റ ദേശം!

*

അന്യരെ പകർത്തിയെഴുതി
തന്നത്താനറിയാൻ ശ്രമിച്ചു ഞാൻ,
എന്തു ചെയ്യാനെന്നറിയില്ല,
എന്നെയെനിക്കറിയില്ല,
കണ്ണു കാണാതെ നടക്കുമ്പോൾ
ആരോ പേരു വിളിക്കുന്നു,
പടി കടന്നു പുറത്തേയ്ക്ക്
കാലെടുത്തു വച്ചു ഞാൻ.

*

 

link to image

No comments: