Monday, June 14, 2010

നെരൂദ-അങ്ങാടിയിൽക്കണ്ട ചൂരമീനിന്‌

image

അങ്ങാടിപ്പച്ചകൾക്കിടയിൽ
അടിക്കടലിൽ
നിന്നൊരു
വെടിയുണ്ട,
നീന്തുന്നൊരസ്ത്രം,
നിന്നെ ഞാൻ കണ്ടു,
ജീവനില്ലാതെ.

നിന്നെച്ചൂഴെ
ചീരകൾ,
ഭൂമിയിലെ
കടൽപ്പത,
കാരറ്റുകൾ,
മുന്തിരികൾ,
എന്നാൽ
കടലിന്റെ നേരായി,
അറിയപ്പെടാത്തതായി,
ആഴമറ്റ നിഴലായി,
കടലിന്റെ
താഴ്ചയായി,
കയമായി
നീയൊന്നേ
ശേഷിച്ചു,
കറുകറുത്തും
എണ്ണ മിനുങ്ങിയും
അത്രയുമഗാധമായ
രാവിനൊരു സാക്ഷി.

ഉന്നം നോക്കി
കയമെയ്ത
ഇരുണ്ടൊരമ്പു നീ,
ഒരരികരിഞ്ഞാലും
നിരന്തരം
വളരുന്നു നീ,
ഒഴുക്കിൽ
നങ്കൂരമിട്ടും,
കടലിലെ നിഴൽ പോലെ
നീ നീന്തിപ്പായുമ്പോൾ
നിന്റെ ചിറകുകൾ
കാറ്റാടിയിലകൾ പോലെ
തിരിയുന്നു,
വിലപിക്കുന്നൊരസ്ത്രം,
കടലിന്റെ ചാട്ടുളി,
എണ്ണയിറ്റുന്ന മീൻ.
നിന്നെ ഞാൻ കണ്ടതു
ജീവനില്ലാതെ,
എന്റെ സ്വന്തം കടലിലെ
കാലം ചെയ്ത
രാജാവിനെപ്പോലെ,
പച്ചയുടെ ആക്രമണം,
അന്തർവാഹിനിയുടെ
വെള്ളിച്ചിറകുകൾ,
കടൽക്കമ്പങ്ങളുടെ
ബീജം,
ഇന്നു പക്ഷേ
മരണത്തിന്റെ ശേഷിപ്പുകൾ,
എന്നാലങ്ങാടിയിൽ,
പ്രകൃതിയുടെ
വിഭ്രാന്തകലാപത്തിൽ
ലക്ഷ്യമുള്ള ഒറ്റരൂപം
നിന്റേതു മാത്രം;
ബലം കെട്ട പച്ചിലകൾക്കിടയിൽ
നീയൊരേകാന്തനൗക,
പച്ചക്കറികൾക്കിടയിൽ
ആയുധമേന്തിയ ഒന്ന്,
ചിറകും
എണ്ണയിട്ടു കറുത്ത
അണിയവുമായി,
കാറ്റിന്റെ യാനമായി,
ഒന്നേയൊന്നായ
കടൽയന്ത്രം:
മരണത്തിന്റെ ജലാശയത്തിൽ
നീ ചരിക്കുന്നു,
അപൂർണ്ണതകളേതുമില്ലാതെ.

 

 

link to image

1 comment:

നഗ്നന്‍ said...

പലപ്പോഴും പരിഭാഷയിൽ കമന്റിടാതെ പോകുന്നത് ശരിയല്ലെന്ന് തോന്നിയിട്ടുണ്ട്.
എന്നാലും കമന്റിടാറില്ലന്നതാണ് നേര്.