Monday, June 14, 2010

കാഫ്ക -പറുദീസ, പതനം, പാപം

fk_doodle_board

നാം ദൈവത്തിൽ നിന്നകന്നിരിക്കുന്നത് ഇരുപക്ഷങ്ങളിലൂടെ: പതനം നമ്മെ അവനിൽ നിന്നകറ്റുന്നു, ജീവന്റെ വൃക്ഷം അവനെ നമ്മിൽ നിന്നുമകറ്റുന്നു.

*

നാം പാപികളായിരിക്കുന്നത് നാം അറിവിന്റെ കനി തിന്നു എന്നതിനാൽത്തന്നെയല്ല, നാമിനിയും ജീവന്റെ കനി തിന്നിട്ടില്ല എന്നതിനാൽക്കൂടിയത്രെ. അപരാധമേതുമാകട്ടെ, പാപികളുടേതാണു നമ്മുടെ അവസ്ഥ.

*

നമ്മെ പറുദീസയിൽ നിന്നു ഭ്രഷ്ടരാക്കിയെങ്കിലും, അതു നശിപ്പിക്കപ്പെട്ടില്ല. പറുദീസാനഷ്ടം ഒരുവിധത്തിൽ ഭാഗ്യമായെന്നും പറയണം, എന്തെന്നാൽ നമ്മെ ഭ്രഷ്ടരാക്കിയിരുന്നില്ലെങ്കിൽ പറുദീസ തന്നെ നശിപ്പിക്കേണ്ടിവരുമായിരുന്നു.

*

നമ്മെ സൃഷ്ടിച്ചത് പറുദീസയിൽ ജീവിതം കഴിക്കാൻ; പറുദീസ നിയുക്തമായത് നമുക്കുപകാരപ്പെടാനും. നമ്മുടെ നിയോഗം മാറിപ്പോയിരിക്കുന്നു; പറുദീസയുടെ നിയോഗത്തിലും അതു സംഭവിച്ചോയെന്ന് പറയപ്പെട്ടിട്ടില്ല.

*

മനുഷ്യനോടൊപ്പം ഏദൻ തോട്ടവും ശാപമേൽക്കാം എന്ന സാധ്യത പതനത്തിന്റെ കഥനം ഒടുവെത്തും വരെയ്ക്കും നിലനില്ക്കുന്നുണ്ട്. ശപിക്കപ്പെട്ടത് മനുഷ്യൻ, ഏദൻ തോട്ടമല്ല.

*

ആദാം അറിവിന്റെ കനി തിന്ന നാൾ നീ മരിക്കേണ്ടവൻ എന്നു ദൈവം അവനോടു പറഞ്ഞു. അറിവിന്റെ കനി തിന്നതിനു തത്ക്ഷണഫലം മരണമെന്നായിരുന്നു ദൈവത്തിന്റെ മതം; എന്നാലതു ദൈവത്തെപ്പോലാവുക എന്നാണെന്നു സർപ്പം പറഞ്ഞു (കുറഞ്ഞപക്ഷം ആ അർഥത്തിലെടുക്കുകയെങ്കിലും ചെയ്യാം). സമാനമായ രീതികളിൽ തെറ്റിപ്പോയി ഇരുപക്ഷവും. മനുഷ്യൻ മരണപ്പെട്ടില്ല, അവൻ മരണമുള്ളവനായതേയുള്ളു; അവൻ ദൈവത്തെപ്പോലായില്ല, എന്നാൽ അങ്ങനെയാകുന്നതിനുള്ള അപരിത്യാജ്യമായൊരു ശക്തി അവനു സ്വായത്തമായി. സമാനമായ രീതികളിൽ ശരിയുമായിരുന്നു ഇരുപക്ഷവും: മരിച്ചതു മനുഷ്യനല്ല, സ്വർഗ്ഗജീവിയായ മനുഷ്യനായിരുന്നു; അവൻ ദൈവവുമായില്ല, ദൈവജ്ഞാനമാവുകയായിരുന്നു.

*

 

 

ചിത്രം: കാഫ്കയുടെ സ്കെച്

No comments: