Wednesday, June 30, 2010

നെരൂദ-ഓർമ്മ

image

 

ഓർമ്മിച്ചെടുക്കണമെല്ലാം ഞാൻ,
കണക്കു വയ്ക്കണമെല്ലാറ്റിനും,
പുല്ക്കൊടികൾ,
അടുക്കു തെറ്റിയ സംഭവങ്ങളുടെ തുടർച്ചകൾ,
ഇളവെടുത്തയിടങ്ങൾ,
അനന്തമായ തീവണ്ടിപ്പാളങ്ങൾ,
വേദനയുടെ പ്രതലങ്ങളും.

ഒരു റോസാപ്പൂമൊട്ടൊന്നു സ്ഥാനം മാറിയാൽ,
രാത്രിയെ മുയലെന്നു ധരിച്ചുപോയാൽ,
ഓർമ്മയുടെ ചുമരൊന്നിടിഞ്ഞു വീണാലും,
കരുപ്പിടിപ്പിക്കണം ഞാൻ വീണ്ടുമെല്ലാം,
വായുവു,മാവിയു,മിലകളും, ഭൂമിയും,
മുടിയിഴകൾ, ഇഷ്ടികകൾ,
തറച്ചുകേറിയ മുള്ളുകൾ,
ചിറകിന്റെ വേഗവും.

കവിയോടു കടുപ്പം കാട്ടരുതേ!
മറവിയിൽ മുമ്പനായിരുന്നു ഞാനെന്നും,
പിടികിട്ടാത്തവയേ
എന്റെ കൈകളില്പ്പെട്ടുള്ളൂ,
ഇല്ലാതായിക്കഴിഞ്ഞതില്പ്പിന്നെ
ഉപമകൾ കണ്ടെത്താവുന്ന
അസ്പൃശ്യവസ്തുക്കൾ.

ഒരു പരിമളമായിരുന്നു പുക,
പരിമളമോ പുക പോലെ ചിലതും,
എന്റെ ചുംബനങ്ങളിൽ ജീവൻ വച്ചിരുന്ന,
നിദ്രാധീനമായൊരുടലിന്റെ ചർമ്മം.
എന്നാലെന്നോടു ചോദിക്കരുതേ
ഞാൻ കണ്ട കിനാവിന്റെ നാളും പേരും.
എനിയ്ക്കളക്കാനാവില്ല
ഒരു നാടുമെത്താത്ത പാതകളെ,
രൂപം മാറിയ സത്യത്തെ;
പകലത്തതണഞ്ഞതാവാം,
രാത്രിയിലലയുന്ന വെളിച്ചമാവാൻ,
ഇരുട്ടത്തൊരു മിന്നാമിന്നിയാവാൻ.

2 comments:

റ്റോംസ് കോനുമഠം said...

:-)

ശ്രീനാഥന്‍ said...

yes, take pity on the poet! എനിക്ക് വളരെ ഇഷ്ടപ്പെട്ട കവിതയാണു ഇത്. നല്ല തർജ്ജമ