Saturday, June 19, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-8

 

kafka1

അങ്ങയിൽ നിന്നു രക്ഷ നേടണമെങ്കിൽ കുടുംബത്തിൽ നിന്നും, അമ്മയിൽ നിന്നു കൂടിയും രക്ഷ നേടണമായിരുന്നു ഞാൻ. അമ്മയെ എപ്പോഴും ആശ്രയിക്കാമായിരുന്നുവെന്നതു സത്യം തന്നെ, അതും പക്ഷേ അങ്ങയോടു ബന്ധപ്പെട്ടായിരുന്നു. അമ്മയ്ക്ക് അങ്ങയെ അത്ര സ്നേഹമായിരുന്നു, അത്രയ്ക്കു ഭക്തിയും കൂറുമായിരുന്നു; അതിനാൽ കുട്ടിയുടെ സമരത്തിൽ സ്വതന്ത്രമായ ഒരു ആത്മീയശക്തിയാവാൻ അമ്മയ്ക്കു പറ്റുമായിരുന്നില്ല. എന്തായാലും കുട്ടിയ്ക്കു തോന്നിയതു ശരിയുമായിരുന്നു; വർഷങ്ങൾ കഴിയുന്തോറും അമ്മ അധികമധികം അങ്ങയുടെ വരുതിയിൽപ്പെട്ടുപോവുകയായിരുന്നു. തന്റെ കാര്യത്തിൽ, എത്രയും ഇടുങ്ങിയ അതിരുകൾക്കുള്ളിലാണെങ്കില്ക്കൂടിയും, സ്വന്തം സ്വാതന്ത്ര്യം, അങ്ങയുടെ മനസ്സിനെ മുറിപ്പെടുത്താതെതന്നെ കാത്തുപോരാൻ അമ്മയ്ക്കു കഴിഞ്ഞിരുന്നു; എന്നാൽ വർഷങ്ങൾ കഴിഞ്ഞതോടെ കുട്ടികളെക്കുറിച്ച്-പ്രത്യേകിച്ച് ഓട്ളയുടെ വിഷമം പിടിച്ച കാര്യത്തിൽ- അങ്ങയുടെ വിലയിരുത്തലുകളും അഭിപ്രായങ്ങളും അമ്മ അന്ധമായി ഏറ്റുപാടാൻ തുടങ്ങി. കുടുംബത്തിൽ അമ്മയുടെ സ്ഥിതി എത്ര യാതനാനിർഭരവും തളർത്തുന്നതുമായിരുന്നുവെന്ന കാര്യം ഞാൻ തീർച്ചയായും മറക്കുന്നില്ല. അമ്മ കടയിൽ പണിയെടുത്തു, വീട്ടുകാര്യങ്ങൾ നോക്കുന്നു, കുടുംബത്തിൽ ആർക്കസുഖം വന്നാലും അവരെ ശുശ്രൂഷിക്കുന്നു; പക്ഷേ അതിന്റെയൊക്കെ പാരമ്യം നമുക്കിരുവർക്കുമിടയിലെ മധ്യസ്ഥയായി അവരനുഭവിച്ച യാതനകളായിരുന്നു. അച്ഛൻ അമ്മയുടെ കാര്യത്തിൽ എക്കാലവും ശ്രദ്ധാലുവായിരുന്നു, അവരോട് എന്നും സ്നേഹവുമായിരുന്നു; ഇക്കാര്യത്തിൽ പക്ഷേ, ഞങ്ങൾ  അവരെ ഞെരുക്കിയത്രയും തന്നെ അച്ഛനും അവരെ ഞെരുക്കി. ഒരു കരുണയുമില്ലാതെ അവരെ പ്രഹരിക്കുകയായിരുന്നു നാം, അങ്ങ് അങ്ങയുടെ വശത്തു നിന്നുകൊണ്ട്, ഞങ്ങൾ ഞങ്ങളുടെ വശത്തു നിന്നുകൊണ്ടും. അതൊരു നേരമ്പോക്കു പോലെയായിരുന്നു, ആരെയും ദ്രോഹിക്കണമെന്ന് നമ്മുടെ മനസ്സിലുണ്ടായിരുന്നില്ല; അങ്ങു ഞങ്ങളോടും ഞങ്ങൾ അങ്ങയോടും നടത്തുന്ന യുദ്ധമേ നമ്മുടെ ചിന്തയിലുണ്ടായിരുന്നുള്ളു- നാം ചവിട്ടിക്കുഴച്ച യുദ്ധഭൂമിയോ, അമ്മയും. ഞങ്ങളുടെ പേരിൽ അങ്ങ്  അവരോട്  കാണിച്ച ക്രൂരത- അത് അങ്ങയുടെ കുറ്റം കൊണ്ടാണെന്ന് ഞാൻ പറയുകയില്ല- ഒരു കുട്ടിയുടെ ശിക്ഷണത്തിനു സഹായകവുമായിരുന്നില്ല. അല്ലാതെതന്നെ ഞങ്ങൾക്കവരോടുള്ള നീതീകരിക്കാനാവാത്ത പെരുമാറ്റത്തിന്‌ അതൊരു നീതീകരണം നല്കുകയായിരുന്നു. അങ്ങു കാരണം ഞങ്ങളിൽ നിന്നും, ഞങ്ങൾ കാരണം അങ്ങയിൽ നിന്നും എന്തൊക്കെ അനുഭവിക്കേണ്ടിവന്നു അവർ; ഞങ്ങളെ ലാളിച്ചു വഷളാക്കുന്നു എന്ന അങ്ങയുടെ ശരിയ്യാ കുറ്റാരോപണത്തിന്റെ പേരിൽ അനുഭവിച്ചിരുന്നതിനു പുറമേയാണല്ലോ അത്; ഇനി ആ ‘വഷളാക്കൽ’ തന്നെ അങ്ങയുടെ ചിട്ടകൾക്കെതിരെ അബോധപൂർവവും നിശ്ശബ്ദവുമായ ഒരു പ്രതിഷേധസൂചനയാണെന്നും വരാം. തീർച്ചയായും അമ്മ ഇതൊക്കെ സഹിച്ചു പിടിച്ചുനിന്നത് അവർക്കു നമ്മളോടെല്ലാമുള്ള സ്നേഹത്തിൽ നിന്നും, ആ സ്നേഹത്തിൽ നിന്നുണ്ടായ സന്തോഷത്തിൽ നിന്നും ശക്തി സംഭരിച്ചിട്ടാവണം.

എല്ലാ സഹോദരിമാരും എന്റെ ഭാഗത്തായിരുന്നില്ല. അങ്ങയുമായുള്ള ബന്ധത്തിൽ ഏറ്റവും സംതൃപ്ത വല്ലി ആയിരുന്നു. അമ്മയോട് ഏറ്റവും അടുപ്പം അവൾക്കായിരുന്നു; അവരെപ്പോലെതന്നെ അധികം വിഷമമില്ലാതെ, അധികം ക്ഷതമേല്ക്കാതെയും അവൾ അങ്ങയുടെ ഇച്ഛാശക്തിക്കു കീഴടങ്ങി. അവൾ അമ്മയെ ഓർമ്മിപ്പിച്ചു എന്ന ഒരു കാരണം കൊണ്ടുതന്നെ അല്പം കൂടി മയത്തിലായിരുന്നു അവളോടുള്ള അങ്ങയുടെ പെരുമാറ്റം; അതേസമയം കാഫ്കാപ്രകൃതം അവളിൽ അത്രയ്ക്കുണ്ടായിരുന്നതുമില്ല. അങ്ങയ്ക്കു വേണ്ടിയിരുന്നതും അതായിരിക്കണം: കാഫ്കയുടെ ലക്ഷണം കാണിക്കാത്തൊരാളിൽ നിന്ന് അങ്ങയ്ക്കു പോലും അതാവശയപ്പെടാൻ പറ്റില്ലല്ലോ; പിന്നെ, ഞങ്ങളുടെ കാര്യത്തിലെന്നപോലെ, നഷ്ടപ്പെട്ടുപോയേക്കാവുന്ന ഒന്ന് ബലം പ്രയോഗിച്ചു വീണ്ടെടുക്കാമെന്ന വിശ്വാസം അവളുടെ കാര്യത്തിൽ അങ്ങ്യ്ക്കുണ്ടായിരുന്നതുമല്ല. അതെന്തായാലും, കാഫ്കയുടേതായ എന്തെങ്കിലും ഗുണം സ്ത്രീകളിൽ പ്രത്യക്ഷപ്പെട്ടുകാണുന്നതിനോട് അങ്ങയ്ക്കു പ്രത്യേകിച്ചു മമതയൊന്നുമുണ്ടായിരുന്നില്ലല്ലോ. ഞങ്ങൾ ഇടങ്കോലിട്ടില്ലായിരുന്നെങ്കിൽ വല്ലിയ്ക്ക് അങ്ങയോടുള്ള ബന്ധം കുറച്ചുകൂടി ഊഷ്മളമായേനെ.

അങ്ങയുടെ വലയം ഭേദിക്കുന്നതിൽ പൂർണ്ണമെന്നു പറയാവുന്ന വിജയം കണ്ടെഠിയവർക്കൊരുദാഹരണമുണ്ടെങ്കിൽ അതു വല്ലിയാണ്‌. അവളുടെ ബാല്യകാലം വച്ചു നോക്കുകയാണെങ്കിൽ അവളിൽ നിന്നു ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. അത്രയ്ക്കും ചുണകെട്ട, മടിപിടിച്ച, ധൈര്യമില്ലാത്ത, ദേഷ്യക്കാരിയായ, കുറ്റബോധം മനസ്സിൽ കൊണ്ടുനടക്കുന്ന, അതിവിനയം കാട്ടുന്ന, ആർത്തി പിടിച്ച, പിശുക്കിയായ ഒരു കുട്ടിയായിരുന്നു അവൾ; അവളോടു സംസാരിക്കുന്നതു പോകട്ടെ, ഒന്നു നോക്കാൻ കൂടി പ്രയാസമായിരുന്നു എനിക്ക്; അത്രയ്ക്കും അവൾ എന്നെത്തന്നെ ഓർമ്മിപ്പിക്കുകയായിരുന്നു; അങ്ങയുടെ ശിക്ഷണമെന്ന ശാപത്തിനടിമയായിരുന്നു അവളും. അവളുടെ  പിശുക്കാണ്‌ എനിക്ക് തീരെ സഹിക്കാൻ പറ്റാതിരുന്നത്; അത് അതിലുമധികം, അങ്ങനെ സാധ്യമാണെങ്കിൽ, എനിക്കുമുണ്ടായിരുന്നല്ലോ. ആഴത്തിലുള്ള അസന്തുഷ്ടിയുടെ ഉറപ്പുള്ളൊരു ലക്ഷണമാണ്‌ പിശുക്ക്. ഒന്നിനെക്കുറിച്ചും ഒരുറപ്പുമില്ലാതിരുന്ന എനിക്ക് വാസ്തവത്തിൽ സ്വന്തമെന്നു പറയാൻ എന്റെ കൈയിലുള്ളതോ, വായിലുള്ളതോ, ഒന്നുമല്ലെങ്കിൽ അവിടേക്കുള്ള വഴിയിലുള്ളതോ മാത്രമായിരുന്നു; അതേ ദുരിതാവസ്ഥയിലായിരുന്ന എല്ലിക്ക് അതെന്നിൽ നിന്നപഹരിക്കാനായിരുന്നു ഏറെയിഷ്ടം. അതൊക്കെപ്പക്ഷേ മാറിമറിഞ്ഞു, വളരെ ചെറുപ്പത്തിൽത്തന്നെ- അതാണു പ്രധാനം- അവൾ വീടുപേക്ഷിച്ചുപോയി കല്യാണം കഴിക്കുകയും, അമ്മയാവുകയും, പ്രസരിപ്പും ചങ്കൂറ്റവും ധൈര്യവും ത്യാഗശീലവും നിസ്വാർഥതയും പ്രതീക്ഷയും സ്വായത്തമാക്കുകയും ചെയ്തു. ആ മാറ്റം അങ്ങു കാണാതെപോയത്, അതിനർഹമായ അംഗീകാരം കൊടുക്കാത്തത് എത്രയും അവിശ്വസനീയമായിരിക്കുന്നു; അവളോടെന്നുമുണ്ടായിരുന്ന വെറുപ്പു കാരണം, മനസ്സിനടിയിൽ ഇന്നും സൂക്ഷിക്കുന്ന ആ വെറുപ്പു കാരണം അങ്ങയുടെ കണ്ണുകൾ അത്രയ്ക്കും അന്ധമായിപ്പോയി; പിന്നെ, എല്ലി ഇപ്പോൾ നമ്മോടൊപ്പം താമസമില്ലാത്തതിനാൽ   ആ വെറുപ്പു കൊണ്ടു കാര്യമില്ലെന്നു മാത്രം; അതുമല്ല, അങ്ങയ്ക്കു ഫെലിക്സിനോടുള്ള സ്നേഹവും, കാളിനോടു കാണിക്കുന്ന പരിഗണനയും കാരണം അതത്ര പ്രധാനമല്ലാതെയും വന്നിരിക്കുന്നു. ഗെർറ്റി മാത്രമേ ചിലനേരത്ത് അതനുഭവിക്കേണ്ടി വന്നിട്ടുള്ളു.

No comments: