Friday, June 11, 2010

കാഫ്ക-അയാള്‍

ScanImage001

ഈ ലോകത്തെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനാണയാൾ, എന്തെന്നാൽ ഭൂമിയുടെ ഏതു കോണിലുമെത്താവുന്ന വിധം നീളമുള്ള , എന്നാൽ ഭൂമിയുടെ അതിരുകൾ വിട്ടുപോകാനുള്ള നീളമില്ലതാനും, ഒരു ചങ്ങല കൊണ്ടു ബന്ധിച്ചിരിക്കുകയാണയാളെ. അതേസമയം തന്നെ, സ്വർഗ്ഗത്തിലെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനുമാണയാൾ, കാരണം മേല്പ്പറഞ്ഞ കണക്കിനുള്ള ഒരു സ്വർഗ്ഗീയച്ചങ്ങല കൊണ്ടും അയാളെ ബന്ധിച്ചിട്ടുണ്ടല്ലോ. അതു കാരണം ഭൂമിയിലേക്കിറങ്ങാൻ അയാൾക്കൊന്നു തോന്നിയാൽ സ്വർഗ്ഗത്തെ കോളറും ചങ്ങലയും അയാളുടെ കഴുത്തു ഞെരിക്കും; സ്വർഗ്ഗത്തേക്കുയരാൻ തോന്നിയാൽ ഭൂമിയിലെ ചങ്ങലയും വിടില്ല. എന്നാലുമെന്താ, സാധ്യതകളെല്ലാം അയാളുടേതാണല്ലോ, അതങ്ങനെ തന്നെയാണെന്ന് അയാൾക്കു ബോധവുമുണ്ട്. തുടക്കത്തില്‍ തന്നെ ചങ്ങലയ്ക്കിട്ട രീതിയിൽ എന്തെങ്കിലും പിശകുണ്ടായി എന്നു സമ്മതിക്കാനും അയാൾ ഒരുക്കമല്ല എന്നതാണു പരമാർഥം.

*

സ്വന്തം തീൻമേശയിൽ നിന്നു വീഴുന്ന ഉച്ഛിഷ്ടങ്ങൾ പെറുക്കിത്തിന്നുകയാണയാൾ; തന്മൂലം അല്പനേരത്തേക്കെങ്കിലും മറ്റുള്ളവരേക്കാൾ തൃപ്തനാണു താനെന്ന് അയാൾക്കു തോന്നലുമുണ്ടാവുന്നുണ്ട്. പക്ഷേ മേശപ്പുറത്തിരുന്നു കഴിക്കുന്ന രീതിയും അയാൾ മറന്നുപോകുന്നു. അത്നിനാൽപ്പിന്നെ ഉച്ഛിഷ്ടങ്ങളും ഇല്ലാതെയാകുന്നു.

*

അയാളുടെ ഇംഗിതത്തിനൊത്തുതന്നെ സകലതും അതാതിന്റെ കണക്കിനു നടക്കുകയും, നിർമ്മാണം പുരോഗമിക്കുകയും ചെയ്തു. ചെത്തിയെടുത്ത്, ഉറപ്പിക്കാൻ തയാറാക്കിവച്ചിരുന്ന മാർബിൾ ശിലകൾ വിദേശീയരായ പണിക്കാർ എടുത്തു കൊണ്ടു വന്നു. അയാളുടെ വിരലിന്റെ ചലനങ്ങൾക്കനുസരിച്ച് ശിലാഖണ്ഡങ്ങൾ ഉയരുകയും സ്ഥാനത്തു വീഴുകയും ചെയ്തു. മറ്റൊരു മന്ദിരവും ഈ ദേവാലയം പോലെ ഇത്ര വേഗത്തിൽ പണിതീർന്നിട്ടില്ല; അഥവാ, ദേവാലയങ്ങൾ ഏതുവിധം നിർമ്മിക്കണം എന്നതിനു നിദർശനമായിരുന്നു ഇതിന്റെ നിർമ്മിതി. പക്ഷേ ഒന്നുണ്ടായിരുന്നത്, ഓരോ ശിലാഖണ്ഡത്തിലും - ഏതു കന്മടയിൽ നിന്നാണോ അവ ചെത്തിയെടുത്തത്?- എന്തൊക്കെയോ കുത്തിക്കുറിക്കലുകൾ; ബുദ്ധിയുറയ്ക്കാത്ത കുട്ടികളുടെ കൈക്രിയകൾ പോലെ, നീരസപ്പെടുത്താനോ വികൃതമാക്കാനോ പൂർണ്ണമായും നശിപ്പിക്കാനോ ഉള്ള ഉദ്ദേശ്യത്തോടെ പ്രാകൃതരായ ഗിരിവാസികൾ കോറിയിട്ടപോലെ; അത്രയും മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് കല്ലിൽ വരഞ്ഞിട്ടിരിക്കുകയാണവയെ, ദേവാലയം മണ്ണടിഞ്ഞാലും അനന്തകാലം വായിക്കാൻ പറ്റണം അതെന്നപോലെ.
*

 

 

(from the blue octavo notebooks)

No comments: