Tuesday, March 15, 2011

ആഹ് മാത്തോവാ - വസന്തമെത്തും മുമ്പേ...


വസന്തമെത്തും മുമ്പേ...


വസന്തമെത്തും മുമ്പേ ചില നാളുകളിങ്ങനെ:
പുതമഞ്ഞിൽ പുൽത്തകിടിയുടെ മയക്കം,
ചിരിച്ചും തൊണ്ട വരണ്ടും മരങ്ങളുടെ മർമ്മരം,
തെന്നലൂഷ്മളം, ആർദ്രം, വിലോലം.
എന്തു ലാഘവം തനിക്കെന്നുടലിനത്ഭുതം,
സ്വന്തവീടു കണ്ടിട്ടറിയുന്നുമില്ല നിങ്ങൾ,
പണ്ടേ പാടിമടുത്ത പാട്ടാവട്ടെ,
പുതിയതെന്നപോലെ, ഭാവം കനപ്പിച്ചു
പാടിനടക്കുകയുമാണു നിങ്ങൾ.

1915



എനിക്കറിയില്ല...

എനിക്കറിയില്ല, ജീവനോടിരിക്കുന്നുവോ നീയെന്ന്-
നിന്നെത്തിരയേണ്ടതീ മണ്ണിലോ,
മരിച്ചവർക്കായി ഞങ്ങൾ വിലപിയ്ക്കുന്ന
സായാഹ്നത്തിലെ ധ്യാനവേളയിലോയെന്ന്.

എല്ലാം നിനക്ക്: എന്റെ നിത്യപ്രാർത്ഥനകൾ,
ഉറക്കം വരാത്തൊരുവളുടെ ജ്വരസ്വപ്നങ്ങൾ,
എന്റെ കണ്ണുകളിലെ നീലനാളങ്ങൾ,
എന്റെ കവിതകൾ, ആ വെള്ളപ്പറവകളും.

നിന്നെപ്പോലെന്നോടടുത്തിട്ടില്ലാരും,
എന്നെ നീറ്റിയിട്ടില്ലാരും,
യാതനയിലേക്കെന്നെയെറിഞ്ഞവൻ പോലും,
ഒന്നു തലോടി, പിന്നെ മറന്നവൻ പോലും.

1915


1 comment:

ശ്രീദേവി said...

നിന്നെപ്പോലെന്നോടടുത്തിട്ടില്ലാരും,
എന്നെ നീറ്റിയിട്ടില്ലാരും,
യാതനയിലേക്കെന്നെയെറിഞ്ഞവൻ പോലും,
ഒന്നു തലോടി, പിന്നെ മറന്നവൻ പോലും....

എത്ര മനോഹരം..