Wednesday, March 9, 2011

അന്നാ ആഹ് മാത്തോവാ - ശവമടക്കം


ഒരു കുഴിമാടത്തിനിടം തേടുകയാണു ഞാൻ.
തെളിവുള്ളൊരിടമറിയുമോ നിങ്ങൾക്ക്?
തുറസ്സുകൾ തണുത്തുകുളിരും.
വിരസം കടൽക്കരെ കൽക്കൂമ്പാരങ്ങളും.

അവൾക്കു പരിചയമായിരുന്നു പക്ഷേ നിശ്ശബ്ദത,
അവൾക്കിഷ്ടമായിരുന്നു സൂര്യവെളിച്ചവും.
അവൾക്കു മേലൊരു കല്ലറ പണിയും ഞാൻ,
ഇനിയുള്ള കാലമതാകട്ടെ നമുക്കു പാർക്കാൻ.

ജനാലകൾക്കിടയിലുണ്ടാകുമൊരു കുഞ്ഞുവാതിൽ,
ഉള്ളിലൊരു വിളക്കു നാം കൊളുത്തിവയ്ക്കും,
ഇരുണ്ട ഹൃദയം പോലതെരിഞ്ഞുനിൽക്കും,
സിന്ദൂരനിറത്തിലൊരു നാളവുമായി.

പനിക്കിടക്കയിൽക്കിടന്നവൾ പുലമ്പിയിരുന്നു,
സ്വർഗ്ഗീയമായൊരിടം വേണമെന്നവൾ കരഞ്ഞിരുന്നു.
പുരോഹിതനന്നവളെ ശാസിച്ചിരുന്നു:
‘അടങ്ങു നീ. പാപികൾക്കല്ല പറുദീസ.’

പിന്നെ, വേദനിച്ചു വിളർക്കുമ്പോളവൾ മന്ത്രിച്ചു:
‘നിങ്ങൾ പോകുമ്പോളൊപ്പം ഞാൻ വരും.’
ഇന്നു നമ്മളേകർ, സ്വതന്ത്രർ,
കാൽക്കൽ പതയുന്ന നീലിമയുമായി.

1911 സെപ്തംബർ 22


No comments: