Friday, March 18, 2011

ഇക്ക്യു–സെൻ കവിതകൾ


കിളികൾക്കുമുണ്ടു ചൊല്ലാൻ
നിർവാണത്തിന്റെ സൂത്രങ്ങൾ,
മരങ്ങളിലവ കോരിനിറയ്ക്കുന്നു
അപൂർവരാഗങ്ങൾ;
ബോധിസത്വന്മാരാണു കാട്ടുപൂക്കൾ,
ഒരു കുഞ്ഞുകിളിബുദ്ധനുചുറ്റും
വട്ടം കൂടി നില്ക്കുകയാണവ.

*

പണ്ഡിതമൂഢന്മാർക്കറിവെന്നതില്ല,
ധർമ്മത്തിന്റെ വഴിയിൽ നിന്നു
കണ്ണെടുക്കാതെ നടപ്പാണവർ;
അങ്ങനെയൊരു ബുദ്ധപ്രമാണിയും
പ്രകൃതിയിൽ കാണാനില്ല,
ഒരേയൊരു പാട്ടിലുണ്ട്
പതിനായിരം സൂത്രങ്ങളരിച്ചത്.

*

കണ്ണുമടച്ചു ബ്രഹ്മചര്യമനുഷ്ടിച്ചു നടന്നോളൂ,
ഒരു കഴുത തന്നെ നിങ്ങൾ;
വ്രതം തെറ്റിച്ചുവെന്നാലോ,
മനുഷ്യനായിട്ടേയുള്ളു നിങ്ങൾ.
സെന്നിന്റെ പ്രത്യക്ഷങ്ങൾ
ഗംഗയിലെ മണൽത്തരികൾ പോലസംഖ്യം;
പരിണയം ഫലിച്ചതാണോരോ ശിശുവും.
നിഗൂഢപുഷ്പങ്ങൾ വിടർന്നിട്ടും വാടിയിട്ടും
കല്പങ്ങളെത്ര കഴിഞ്ഞു?

*

പിരിയുമ്പോളെന്റെ ഹൃദയം തകർന്നു;
വാസന്തപുഷ്പങ്ങളെക്കാൾ ചന്തമായിരുന്നല്ലോ
ആ വാസനിക്കുന്ന കവിളുകൾക്ക്.
ഇന്നൊരന്യനോടൊപ്പമാണെന്റെയോമന;
അവൾ പാടുന്നതതേ പ്രണയഗാനം,
വേറെയാണീണമെന്നു മാത്രം.


 

1 comment:

girishvarma balussery... said...

ആദ്യത്തേതും നാലാമത്തേതും ശരിക്കും ഇഷ്ടായി. ആശംസകള്‍