Thursday, March 24, 2011

ഫെര്‍ണാണ്ടോ പെസ്സോവ–അശാന്തിയുടെ പുസ്തകം



284

വിരൽത്തുമ്പു കൊണ്ടുപോലും ജീവിതത്തെ സ്പർശിക്കാതിരിക്കട്ടെ നാം,
മനസ്സു കൊണ്ടുപോലും പ്രേമിക്കാതിരിക്കട്ടെ നാം.
നമ്മുടെ സ്വപ്നങ്ങളിൽപ്പോലും ഒരു സ്ത്രീയുടെ ചുംബനമറിയാതിക്കട്ടെ നാം.

നിരുന്മേഷത്തിന്റെ കൈപ്പണിക്കാർ, സർവവ്യാമോഹങ്ങളും ഉരിഞ്ഞെറിയാൻ അന്യരെ പഠിപ്പിക്കുന്നതിൽ മികയ്ക്കട്ടെ നാം. ജീവിതത്തിന്റെ പ്രേക്ഷകർ, പുതുമയുള്ളതോ, മനോഹരമോ ആയ യാതൊന്നും കാണാനില്ലെന്ന മുന്നറിവിന്റെ മടുപ്പോടെ ചുമരുകൾക്കു മുകളിലൂടെത്തിനോക്കട്ടെ നാം.

നൈരാശ്യത്തിന്റെ നെയ്ത്തുകാർ, ശവക്കച്ചകൾ മാത്രം നെയ്യട്ടെ നാം- നാം കാണാത്ത സ്വപ്നങ്ങൾക്കായി വെളുത്ത ശവക്കച്ചകൾ, നാം മരിച്ചുപോയ നാളുകൾക്കായി കറുത്ത ശവക്കച്ചകൾ, നാം സ്വപ്നം കാണുക മാത്രം ചെയ്ത ചേഷ്ടകൾക്കായി വിവർണ്ണമായ ശവക്കച്ചകൾ, വ്യർത്ഥമായിപ്പോയ ഐന്ദ്രിയാനുഭവങ്ങൾക്കായി രാജകീയമായ കട്ടിച്ചുവപ്പിലുള്ള ശവക്കച്ചകൾ.

കുന്നുകളിലും തടങ്ങളിലും ചതുപ്പൻ പുഴയോരങ്ങളിലും വേട്ടക്കാർ നായാടട്ടെ ചെന്നായ്ക്കളെ, മാനുകളെ, കാട്ടുതാറാവുകളെ. അവരെ വെറുക്കുക നാം, അവർ കൊല്ലുകയാണെന്നതു കൊണ്ടല്ല, അവർക്കതിൽ നിന്നു സന്തോഷം കിട്ടുന്നതിനാൽ( നമുക്കു കിട്ടാത്തതിനാലും).

നമ്മുടെ മുഖഭാവം ഒരു വിളർത്ത മന്ദഹാസമാവട്ടെ, കരയാൻ പോകുന്നൊരാളുടേതു പോലെ, വിദൂരതയിൽ തങ്ങിയൊരു നോട്ടമാവട്ടെ, കാണണമെന്നില്ലാത്തൊരാളുടേതു പോലെ, അവജ്ഞ മാത്രമാവട്ടെ, ജീവിതത്തെ ദ്വേഷിക്കുന്നൊരാളുടേതു പോലെ, ജീവിതത്തെ ദ്വേഷിക്കാൻ മാത്രമായി ജീവിക്കുന്നൊരാളുടേതു പോലെ.

പണിയെടുക്കുന്നവർക്കും മല്ലിടുന്നവർക്കുമിരിക്കട്ടെ നമ്മുടെ അവജ്ഞ, വിശ്വാസവും പ്രതീക്ഷയും വച്ചിരിക്കുന്നവർക്ക് നമ്മുടെ വെറുപ്പും.


 

No comments: