Tuesday, March 8, 2011

റൂമി - വരാനുള്ളത്


വരാനുള്ളത്


ഇന്നു നെഞ്ചിൽ മുഴങ്ങുന്ന പെരുമ്പറViola tiny cut out.JPG
നാളെ നാം കേട്ടില്ലെന്നു വരാം.
അത്രയ്ക്കു പേടിയാണു നമുക്ക്
ഇനി വരാനുള്ളതിനെ, മരണത്തെ.
പഞ്ഞിത്തുണ്ടുകളാണീ മമതകൾ,
തീയിലേക്കെറിയുകയവയെ.
അങ്ങനെയൊരാളലാണു മരണം,
നിങ്ങൾ കൊതിച്ചിരുന്നൊരു സാന്നിദ്ധ്യം.
നമ്മെ തടുത്തുവയ്ക്കുകയാണീയുടൽ,
ഈ പ്രപഞ്ചവും.
സ്വന്തം തടവറകളലങ്കരിക്കുന്നവരേ,
അവ തകരില്ലെന്നോ നിങ്ങൾ കരുതി?
തടവറകൾ തകരുമെന്നു
പണ്ടേ പറഞ്ഞിരിക്കുന്നു.
അഗ്നിബാധ, ഭൂകമ്പം...
ഒന്നല്ലെങ്കിൽ മറ്റൊന്നെത്തുമെന്നുറപ്പിച്ചോളൂ.


ഇരുണ്ട മാധുര്യം


നിലം പച്ച തൊടുന്നു.Perach color.jpg
ഒരു ചെണ്ടയടി കേൾക്കാകുന്നു.
ഹൃദയത്തിന്റെ ഭാഷ്യങ്ങൾ
ഏഴു വാല്യങ്ങളിലെത്തുന്നു.
താളിനൊരിരുണ്ട മാധുര്യമേകാൻ
തൂലിക തല കുമ്പിടുന്നു.
അഴിച്ചുവിട്ട പോലെ
ഗ്രഹങ്ങൾ നടക്കുന്നു.
ധ്രുവനക്ഷത്രത്തിനരികിലേക്കു
വെള്ളി ചായുന്നു.
ചിങ്ങത്തിനോടൊട്ടുന്നു
ചന്ദ്രൻ.
വന്നുകഴിഞ്ഞു
സ്വന്തമെന്നതില്ലാത്തൊരാതിഥേയൻ.
കണ്ണിൽ കണ്ണിൽ
നോക്കുന്നു നാം.
അക്ഷരം കൂട്ടിച്ചൊല്ലാൻ പഠിച്ചാലും
ശിശു ശിശു തന്നെ.
മലനിരകൾക്കു മേൽ
ശലോമോൻ പ്രഭാതത്തിന്റെ ചഷകമുയർത്തുന്നു.
വരൂ,
ഈ മണ്ഡപത്തിലിരിക്കൂ,
മതങ്ങളുടെ പ്രലപനങ്ങളിൽ നിന്നു
കാതെടുക്കൂ.
വസന്തമുൾക്കൊള്ളുമ്പോൾ
നിശ്ശബ്ദരാവുക നാം.


 

1 comment:

Pranavam Ravikumar a.k.a. Kochuravi said...

രണ്ടു കവിതകളും ഒരുപോലെ മനോഹരം !