Wednesday, March 16, 2011

ഫെർണാൻഡോ പെസ്സൊവ - എഴുതുക എന്നാൽ …


115

അന്യർക്കു നാമൊരു നിഗൂഢതയാവുന്ന തരത്തിൽ, നമ്മോടെത്രയുമടുത്തവർക്കു നമ്മളത്രയുമജ്ഞാതരാവുന്ന തരത്തിൽ നമ്മുടെ ജീവിതം ചിട്ടപ്പെടുത്തുക. അതിനെക്കുറിച്ചൊരു ചിന്തയില്ലാതെതന്നെയെന്നു പറയാം, ഞാനെന്റെ ജീവിതം രൂപപ്പെടുത്തിയിരിക്കുന്നത് ഈയൊരു വിധത്തിൽ; അത്രയും നൈസർഗ്ഗികമായൊരു ശേഷിയോടെ എനിക്കതു ചെയ്യാനായി എന്നതിനാൽ, എനിക്കു തന്നെ ശരിക്കും തെളിഞ്ഞുകിട്ടാത്തൊരു വ്യക്തിയായിരിക്കുന്നു ഞാൻ.


116

എഴുതുക എന്നാൽ മറക്കുക എന്നുതന്നെ. ജീവിതത്തെ അവഗണിക്കുന്നതിനുള്ള ഏറ്റവും ഹിതകരമായ മാർഗ്ഗമാണ്‌ സാഹിത്യം. സംഗീതം സാന്ത്വനം നല്കുന്നു, ദൃശ്യകലകൾ ആഹ്ളാദം നല്കുന്നു, രംഗകലകളാവട്ടെ( അഭിനയവും നൃത്തവും പോലുള്ളവ), രസിപ്പിക്കുകയും ചെയ്യുന്നു. സാഹിത്യം പക്ഷേ, ജീവിതത്തെ ഒരു മയക്കമാക്കി അതിൽ നിന്നു പിൻവലിയുകയാണ്‌. മറ്റു കലകൾ ഇതുമാതിരിയൊരു പിന്മടക്കം നടത്തുന്നില്ല- ചിലത്, അവ ദൃശ്യവും അതിനാൽ ജീവിതത്തോടു ബന്ധപ്പെട്ടതുമായ സൂത്രവാക്യങ്ങളാണുപയോഗിക്കുന്നതെന്നതിനാൽ; മറ്റുള്ളവ, മനുഷ്യജീവിതത്തിൽ നിന്നുതന്നെ ജിവനെടുക്കുന്നതാണവയെന്നതിനാലും.

സാഹിത്യത്തിന്റെ കാര്യം ഇതല്ല. സാഹിത്യം ജീവിതമായി ഭാവിക്കുകയാണ്‌. നോവലെന്നാൽ നടക്കാത്തൊരു കഥയാണ്‌, നാടകം ആഖ്യാനമില്ലാത്തൊരു നോവലും. കവിത എന്നു പറഞ്ഞാൽ ആരും ഉപയോഗിക്കാത്തൊരു ഭാഷയിൽ ആശയങ്ങളും അനുഭൂതികളും പ്രകാശിപ്പിക്കുക എന്നാണ്‌; ആരും പദ്യത്തിൽ സംസാരിക്കാറില്ലല്ലോ.



No comments: