![]()
ഷീബയുടെ ദൂതന്മാരോടു ശലോമോൻ പറഞ്ഞതിങ്ങനെ,
‘അവൾക്കുള്ള ദൂതന്മാരായി ഞാൻ നിങ്ങളെ മടക്കുന്നു.
അവൾ കൊടുത്തയച്ച കാഴ്ചകളെ ഞാൻ നിരസിച്ചുവെങ്കിൽ
ഞാനവ കൈക്കൊള്ളുന്നതിലുമുത്തമമാണതെന്നവളോടു പറയുക.
ഞാൻ മതിയ്ക്കുന്നതെന്തിനെയെന്നവളങ്ങനെയറിയട്ടെ.
അവൾക്കു പ്രണയം താനിരിക്കുന്ന സിംഹാസനത്തെ,
അസലായ രാജത്വത്തിലേക്കു കടക്കാനുള്ള പടിവാതിലിൽ
വഴി മുടക്കിക്കിടക്കുന്നതതു തന്നെയെന്നവളറിയുന്നുമില്ല.
നൂറു സാമ്രാജ്യങ്ങളെക്കാൾ മധുരമേറും
താഴത്തു വച്ചൊരമ്പിനെന്നുമവളോടു പറയുക.
പെട്ടെന്നൊരുനാളെബ്രഹാമിനെപ്പോലെ സകലതും ത്യജിച്ചു
വെളിവു കെട്ടലയുന്നതിൽ കാര്യമുണ്ടെന്നും പറയുക.
മാടോടു വച്ചു കുട്ടികൾ കച്ചോടം കളിയ്ക്കും,
പൊട്ടക്കിണറ്റിൽ കണ്ടവ നിധികളെന്നു നമുക്കും തോന്നും.
ജോസഫു വീണുകിടന്നതങ്ങനെയൊരു കിണറ്റിലെന്നവളോടു പറയുക,
അതിൽ നിന്നാണൊരു കയറിലെത്തിപ്പിടിച്ചു
പുതിയതൊരു പ്രജ്ഞയിലേക്കയാൾ കയറിപ്പോന്നതും.
ജീവിതത്തെ മാറ്റിത്തീർക്കാനൊരു രാസവിദ്യയുണ്ടെങ്കിൽ
അതുതന്നെ ആകെയുള്ള സത്യം.‘
No comments:
Post a Comment