Sunday, November 11, 2012

കാഫ്ക - കത്തുകളിൽ നിന്ന്

kafka (1)

ഹോട്ടൽമുറികളെക്കുറിച്ച്‌


…നീയൊരിക്കലെന്നോടു പറഞ്ഞിരുന്നല്ലോ ഒരു ഹോട്ടൽമുറിയിൽ ഒറ്റയ്ക്കു കഴിയുക എന്നത്‌ നിന്റെ മനസ്സിന്റെ സ്വസ്ഥത കെടുത്തുമെന്ന്. നേരേ മറിച്ച്‌ ഒരു ഹോട്ടൽമുറിയിൽ ഒറ്റയ്ക്കു കഴിയുമ്പോഴാണ്‌ എനിക്കു മനസ്സിനു സ്വസ്ഥത കിട്ടുക എന്നൊരു മറുപടി ഞാനന്നു പറഞ്ഞിട്ടുമുണ്ടാവണം. ശരിക്കും യാഥാർത്ഥ്യമാണത്‌; കഴിഞ്ഞകൊല്ലം മഞ്ഞുകാലത്ത്‌ വടക്കൻബൊഹീമിയയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും യാത്ര ചെയ്യേണ്ടിവന്നപ്പോൾ ഞാനതു പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. കാഴ്ചവട്ടത്തിലൊതുങ്ങുന്ന നാലു ചുമരുകളും പൂട്ടിയിടാവുന്ന ഒരു വാതിലുമായി ഒരു ഹോട്ടൽമുറിയുടെ വിശാലത സ്വന്തമായിക്കിട്ടുക; തന്റെ സ്വകാര്യവസ്തുക്കള്ളിൽ ഇന്നിന്നവ ഭിത്തിയലമാരകളുടെ ഇന്നിന്ന കോണുകളിൽ, മേശപ്പുറങ്ങളിൽ, ഹാങ്ങറുകളിൽ ഒതുങ്ങിക്കിടക്കുകയാണെന്ന അറിവ്‌ ഊർജ്ജം തുടിയ്ക്കുന്നതും, ഇപ്പോഴത്തേതിലും ഭേദപ്പെട്ട ചിലതു ചെയ്യാനുദ്ദിഷ്ടവുമായ ഒരു ശിഷ്ടജീവിതത്തിനുടമയാണു താനെന്ന അസ്പഷ്ടമായൊരനുഭൂതി എന്നുമെനിക്കു നൽകിയിട്ടുണ്ട്‌; അതിനി സ്വന്തം അതിരുകൾക്കുമപ്പുറത്തേക്കു കടന്ന ഒരു നൈരാശ്യം ഒരു ഹോട്ടൽമുറിയുടെ തണുത്ത ശവക്കല്ലറയിൽ സ്വസ്ഥത കണ്ടെത്തുന്നതാണെന്നു പറയുന്നതാവും കൂടുതൽ ശരി. അതെന്തായാലും അവ എനിക്കു മനസ്സമാധാനം നൽകിയിട്ടുണ്ട്‌; ഞാനിന്നേവരെ താമസിച്ചിട്ടുള്ള മിക്ക ഹോട്ടലുകളെക്കുറിച്ചും നല്ലതേ എനിക്കു പറയാനുമുള്ളു…


(കാഫ്ക ഫെലിസിനയച്ച ഒരു കത്തിൽ നിന്ന്)


പൂക്കളെക്കുറിച്ച്


മനോഹരമായ പൂക്കളടക്കം ചെയ്ത ഈ പെട്ടിയ്ക്കർഹനാവാനും വേണ്ടി ഞാനെന്തു ചെയ്തു? അങ്ങനെയെന്തെങ്കിലും ചെയ്തതായി എന്റെ ഓർമ്മയിലില്ല; പെട്ടിയ്ക്കുള്ളിൽ ഒരു ഭൂതത്തെയാണ്‌ ഒളിപ്പിച്ചുവച്ചിരുന്നതെങ്കിൽ, അവൻ എടുത്തുചാടി എന്റെ മൂക്കിൽ കടിച്ചുതൂങ്ങിക്കിടന്നിരുന്നുവെങ്കിൽ, പിന്നെ ആയുശ്ശേഷം ഞാനവനെയും തൂക്കി നടക്കേണ്ടിവന്നിരുന്നുവെങ്കിൽ അതായേനേ കൂടുതൽ ഉചിതം എന്നെനിക്കു തോന്നിപ്പോവുന്നു. നിനക്കറിയുമോ പൂക്കളെ എനിക്കത്ര കാര്യമല്ലെന്ന്, ഇപ്പോൾ ഞാനവയെ ആസ്വദിക്കുന്നെങ്കിൽ അതു നീ അയച്ചതു കൊണ്ടു മാത്രമാണെന്ന്, എന്നാല്ക്കൂടി നേരിട്ടല്ല, നിനക്കവയോടുള്ള മമതയിലൂടെയാണ്‌ ഞാനവയെ ആസ്വദിക്കുന്നതെന്ന്? പൂക്കളുടെ സൗന്ദര്യമാസ്വദിക്കാൻ കഴിയാത്തതിന്റെ പേരിൽ കുട്ടിക്കാലം മുതല്ക്കേ ഞാൻ പലപ്പോഴും വ്യാകുലപ്പെട്ടിട്ടുണ്ട്. ഈ കഴിവുകേടാവട്ടെ, ഒരു പരിധി വരെ സംഗീതമാസ്വദിക്കാനുള്ള എന്റെ കഴിവുകേടിനോടും ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയൊരു ബന്ധമുള്ളതായി തോന്നിയിട്ടുണ്ടെന്നെങ്കിലും പറയാം. പൂക്കളുടെ സൗന്ദര്യം എനിക്കു കണ്ണിൽപ്പെടാറേയില്ല; ഒരു റോസാപ്പൂ ഉദാസീനമായി നോക്കിനില്ക്കേണ്ടൊരു വസ്തുവാണെനിക്ക്; രണ്ടായാൽ അത്രയ്ക്കും ഒന്നുപോലായെന്നു മാത്രം; പൂക്കളടുക്കിയതിലാവട്ടെ, എന്തെങ്കിലുമൊരു ക്രമമോ അർത്ഥമോ കണ്ടെത്താൻ എനിക്കൊരിക്കലും കഴിയാറുമില്ല. ഏതു കുറവിന്റെയും കാര്യത്തിലെന്നപോലെ, പൂക്കളോടു പ്രത്യേകിച്ചൊരാഭിമുഖ്യം എനിക്കുണ്ടെന്നു മറ്റുള്ളവരെ ബോധിപ്പിക്കാൻ ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. നമുക്കു സ്വയം ബോദ്ധ്യമുള്ള ഏതു കുറവിന്റെയും കാര്യത്തിലെന്നപോലെ, പൂക്കളോട് അവ്യക്തമായൊരു മമതയുള്ളവരെ, അതവരുടെ സ്വഭാവത്തിന്റെ ഏതെങ്കിലും ഘടകത്തിൽ പ്രകടമാവണമെന്നുമില്ല, കബളിപ്പിക്കുന്നതിൽ ഞാൻ വിജയിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്‌, എന്റെ അമ്മയ്ക്കു നല്ല ഉറപ്പാണ്‌ ഞാൻ പൂക്കളെ സ്നേഹിക്കുന്ന ഒരാളാണെന്ന്; കാരണം ആളുകൾക്കവ സമ്മാനിക്കുന്നത് എനിക്കിഷ്ടമാണ്‌; കമ്പിയിൽ കോർത്ത പൂക്കൾ കണ്ടാൽ ഞാൻ കിടുങ്ങിവിറച്ചുപോവുകയും ചെയ്യും. പക്ഷേ കമ്പി എന്നെ ആധിപ്പെടുത്തുന്നത് പൂക്കൾ കാരണമല്ല; ഞാൻ എന്നെക്കുറിച്ചേ ചിന്തിക്കുന്നുള്ളു; ആ ഒരു കാരണം കൊണ്ടാണ്‌ ജീവനുള്ള ഒരു ദേഹത്ത് ആ ലോഹക്കഷണം പിരിഞ്ഞുകയറുന്നത് എന്നെ പേടിപ്പെടുത്തുന്നതും…


(കാഫ്ക 1913 മാർച്ച് 11-ന്‌ ഫെലിസിനയച്ച കത്തിൽ നിന്ന്)


എഴുത്തിനെക്കുറിച്ച്


എന്റെ എഴുത്ത് എന്നെ താങ്ങിനിർത്തുന്നു. പക്ഷേ ഇങ്ങനെയൊരു ജീവിതത്തെയാണ്‌ അതു താങ്ങിനിർത്തുന്നത് എന്നു പറഞ്ഞാൽ അതല്ലേ കൂടുതൽ കൃത്യമാവുക? എഴുതാതിരിക്കുമ്പോൾ എന്റെ ജീവിതം ഇതിലും ഭേദമാണെന്നുമല്ല ഞാൻ സൂചിപ്പിക്കുന്നത്. നേരേ മറിച്ച് അങ്ങനെയുള്ളപ്പോൾ ആകെ വഷളാവുകയാണ്‌ എന്റെ സ്ഥിതി; തീർത്തും അസഹനീയമാവുകയാണത്; അതു ചെന്നു കലാശിക്കുക ഭ്രാന്തിലുമായിരിക്കും…എഴുത്തുകാരനായതു കൊണ്ടുള്ള ഗുണമെന്താണ്‌? വിസ്മയപ്പെടുത്തുന്നതും മധുരിക്കുന്നതുമായ ഒരു പ്രതിഫലമാണ്‌ എഴുത്ത്; പക്ഷേ എന്തിനുള്ള പ്രതിഫലം? ഇന്നലെ രാത്രിയിൽ എനിക്കതു ശരിക്കും തെളിഞ്ഞുകിട്ടി: പിശാചിനെ സേവ ചെയ്യുന്നതിനു കിട്ടുന്ന പ്രതിഫലമാണത്. തമസ്സിന്റെ ശക്തികളിലേക്കുള്ള ഈ അവരോഹണം, സാധാരണഗതിയിൽ തളഞ്ഞുകിടക്കുന്ന ദുർഭൂതങ്ങളെ തുടലഴിച്ചുവിടൽ, സംശയാസ്പദമായ പരിരംഭണങ്ങൾ, അങ്ങഗാധതയിൽ നടക്കുന്ന മറ്റു പലതും: മുകളിൽ പകൽവെളിച്ചത്തിലിരുന്നു കഥകളെഴുതുമ്പോൾ നാം ഇതൊന്നുമറിയുന്നില്ല. എഴുതാൻ മറ്റു രീതികളുണ്ടാവാം; പക്ഷേ ഈയൊരു വഴിയേ എനിക്കറിയൂ; രാത്രിയിൽ ഭീതി ഉറക്കത്തെ വിലക്കിനിർത്തുമ്പോൾ ഇതൊന്നേ എനിക്കറിയൂ…


(1922 ജൂലൈ 5ന്‌ മാക്സ് ബ്രോഡിനെഴുതിയ കത്തിൽ നിന്ന്)


 

No comments: