Thursday, November 8, 2012

ഫെർണാണ്ടോ പെസ്സൊവ - ഉപദേശം


താനാരാണെന്ന നിങ്ങളുടെ സ്വപ്നത്തിനു ചുറ്റും
ഉയരത്തിൽ നല്ലൊരു ചുമരു പടുക്കൂ.
പിന്നെ, പടിവാതിലിന്റെ ഇരുമ്പഴികൾക്കിടയിലൂടെ
നിങ്ങളുടെ പൂന്തോട്ടം കണ്ണിൽപ്പെടുന്നിടത്തൊക്കെ
ഏറ്റവും പ്രസരിപ്പുള്ള പൂച്ചെടികൾ തന്നെ നട്ടുവളർത്തൂ;
പ്രസരിപ്പുള്ള തരക്കാരനാണു നിങ്ങളെന്നന്യരറിയട്ടെ.
അന്യരുടെ കണ്ണുകളെത്താത്തിടം ഒഴിഞ്ഞും കിടക്കട്ടെ.

അന്യർ ചെയ്യുന്നപോലെ നിങ്ങളും പൂത്തടങ്ങളൊരുക്കുക,
വഴിയേ പോകുന്ന കണ്ണുകളുള്ളിലേക്കു നോക്കുമ്പോൾ
അവർ കാണണമെന്നു നിങ്ങളാഗ്രഹിച്ച മാതിരി
അവർ നിങ്ങളുടെ പൂന്തോട്ടം കാണട്ടെ.
താൻ താനായിരിക്കുന്നിടത്തു പക്ഷേ,
അന്യരുടെ കണ്ണുകളെത്താത്തിടത്തു പക്ഷേ,
കാട്ടുപൂക്കൾ സ്വച്ഛന്ദം വിടർന്നുനിൽക്കട്ടെ,
തോന്നിയ പാട് പുല്ലു വളർന്നുകേറട്ടെ.

ഇരട്ടമറയ്ക്കുള്ളിൽ അടച്ചുകെട്ടിയൊരു വ്യക്തിത്വമാകട്ടെ നിങ്ങൾ,
പാളിനോക്കുന്നവനൊരുദ്യാനം മാത്രം കാണട്ടെ-
അതിമോടിയായൊരു സ്വകാര്യോദ്യാനം-
അതിനും പിന്നിൽപ്പക്ഷേ, നാട്ടുപൂക്കൾ വളർന്നുനിൽക്കുന്നു,
നിങ്ങൾക്കു പോലും കാണാത്ത പുൽക്കൊടികളിലുരുമ്മിനിൽക്കുന്നു.

(1935)


1 comment:

kaitha said...

നല്ലകവിത !!