റോസാപ്പൂവിന്-1
ഈ മുള്ളുകൾ നീ വേണമെന്നു വച്ച-   
താർക്കെതിരെയാണു, റോസാപ്പൂവേ?    
നിന്റെയാനന്ദമതിലോലമെന്നോർത്തിട്ടാണോ     
ഈവിധം നീയൊരു സായുധസൗന്ദര്യമായി? 
ആരിൽ നിന്നാണീയമിതായുധങ്ങൾ   
നിന്നെ രക്ഷിക്കുന്നു?    
ഞാൻ തന്നെ തടുത്തിരിക്കുന്നുവല്ലോ    
അവയിൽ പേടിയില്ലാത്ത ശത്രുക്കൾ പലരെയും.    
വേനൽ തുടങ്ങി ശരത്കാലം വരെ    
നിന്നെ സ്വമേധയാ സേവിക്കുന്ന മൃദുലതകളെയാണു    
പകരം നീ മുറിപ്പെടുത്തുന്നതും. 
റോസാപ്പൂവിന്-2
ഞങ്ങളുടെ ദൈനന്ദിനപ്രഹർഷങ്ങളിൽ    
ഉത്സുകസഹചാരിയാവാനോ     
നിനക്കിഷ്ടം, റോസാപ്പൂവേ?    
നിന്റെ മനസ്സിനെ കീഴ്പ്പെടുത്തിയതു    
ക്ഷണികാനന്ദങ്ങളുടെ ഓർമ്മയോ? 
എത്രതവണ നിന്നെ ഞാൻ കണ്ടിരിക്കുന്നു   
സന്തുഷ്ടയും നിർജ്ജീവയുമായി    
-ഓരോയിതളും ഓരോ ശവക്കച്ചയായി-    
ഒരു വാസനച്ചെപ്പിനുള്ളിൽ,    
ഒരു മുടിക്കുത്തിനരികിൽ,    
ഒറ്റയ്ക്കിരുന്നു വീണ്ടും വായിക്കാൻ    
മാറ്റിവച്ച പുസ്തകത്തിനുള്ളിൽ. 
റോസാപ്പൂവിന്-3

നിന്നെക്കുറിച്ചു മിണ്ടാതിരിക്കട്ടെ ഞങ്ങൾ,   
അനിർവചനീയ നീ.    
മറ്റു പൂക്കൾ മേശപ്പുറമലങ്കരിക്കുന്നു,    
നീയതിനെ മാറ്റിത്തീർക്കുന്നു. 
നിന്നെ ഞാനൊരു പൂത്താലത്തിൽ വച്ചു-   
എല്ലാമതാ, രൂപാന്തരപ്പെടുകയായി.    
ഗാനമതു തന്നെയാവാം,    
പാടുന്നതൊരു മാലാഖ, പക്ഷേ.
റില്‍ക്കെ ഈ കവിതകളെഴുതിയത് ഫ്രഞ്ചിലാണ്
No comments:
Post a Comment