Thursday, October 28, 2010

അന്നാ ആഹ് മാത്തോവാ- രണ്ടു കവിതകള്‍

 


കാവ്യദേവത


രാത്രിയിലവളുടെ കാലൊച്ചയ്ക്കായി കാതോർത്തിരിക്കുമ്പോൾ
ഒരു നൂലിഴയിൽ തൂങ്ങിനില്ക്കുകയാണെനിക്കു ജീവിതം.
കൈകളിൽ പുല്ലാംകുഴലുമായതിഥിയെത്തുമ്പോൾ
എന്തിനു മഹത്വം, യുവത്വം, സ്വാതന്ത്ര്യവും?

അവൾ വരുന്നു. മുഖപടമൂരിയെറിയുന്നു.
സാകൂതമവളെന്നെയുറ്റുനോക്കുമ്പോൾ ചോദിച്ചു ഞാൻ:
ദാന്തേയ്ക്കു നരകം കാട്ടിക്കൊടുത്തതു നീയോ?
ഞാൻ തന്നെ: അവൾ പറയുന്നു.


നേർവഴി പോകുനൊരാൾ...


നേർവഴി പോകുന്നൊരാൾ,
വൃത്തത്തിലലയുകയാണിനിയൊരാൾ:
പോയൊരു കാലം തന്റേതായിരുന്നവളെ
കാത്തുനിൽക്കുകയാണൊരാൾ,
വീട്ടിലേക്കു മടങ്ങുകയാണു മറ്റൊരാൾ.

ഞാൻ പോകുന്ന വഴിയോ, കഷ്ടം,
നേരേയല്ല, വളഞ്ഞുമല്ല,
ഒരിടത്തുമെത്തില്ല, ഒരുകാലത്തുമെത്തില്ലത്,
പാളം തെറ്റിയ തീവണ്ടി പോലെ.