
ഈ പാട്ടുകളോർത്തുവയ്ക്കാൻ മിനക്കെടേണ്ട!   
ഒരു വീണ പൊട്ടിയാൽ പോകട്ടേയെന്നു വയ്ക്കുക. 
സർവം സംഗീതമായൊരു ലോകത്തല്ലോ   
നാം വന്നുവീണിരിക്കുന്നു. 
വീണ മീട്ടുന്നതു കേൾക്കാനുണ്ട്,   
ആരോ പുല്ലാങ്കുഴലുമൂതുന്നു.    
ലോകത്തിന്റെ കിന്നരമെരിഞ്ഞാലെരിയട്ടെ,    
കണ്ണിൽപ്പെടാത്ത വാദ്യങ്ങൾ പിന്നെയുമുണ്ടാവും. 
കരിന്തിരി കെട്ടു പോകട്ടെ വിളക്കുകൾ,   
നമ്മുടെ കൈയിലുണ്ടല്ലോ    
ഒരു തീക്കല്ലും ഒരു തീപ്പൊരിയും. 
ഒരു കടൽപ്പതയാണീ പാട്ടുവിദ്യ.   
ഏതോ കയത്തിൽ നിന്നൊരു കടൽമുത്തിൽ നിന്നത്രേ    
അതിന്റെ വശ്യചലനങ്ങളുറവയെടുക്കുന്നു. 
കവിതകൾ തിരയെറ്റുന്ന പത പോലെ,   
കടൽ കക്കുന്ന പാഴുകൾ പോലെ. 
നമുക്കു കണ്ണിൽ വരാത്തൊരു വേരിന്റെ   
തുടിപ്പുകളിലാണതിനുല്പത്തി. 
വാക്കുകളെ വിലക്കുക.   
നെഞ്ചിലെ കിളിവാതിൽ തുറന്നുവയ്ക്കുക,    
പറന്നുനടക്കട്ടെ ആത്മാക്കൾ    
അകത്തേയ്ക്കും പുറത്തേയ്ക്കും.
No comments:
Post a Comment