
***
മുമ്പേ പറയട്ടെ ഞാന്‍ -    
ഇതെനിക്കന്ത്യജീവിതം.     
കുരുവിയായി, മേപ്പിൾമരമായി,     
ഈറത്തണ്ടായി, നക്ഷത്രമായി,     
ഉറവനീരായി, മണിമേടയിലെ മുഴക്കമായി-     
നിങ്ങൾക്കൊരു ശല്യമായി മടങ്ങില്ല ഞാൻ,     
വിലാപവും കൊണ്ടന്യരുടെ സ്വപ്നങ്ങളിൽ     
കാലെടുത്തുവയ്ക്കുകയുമില്ല ഞാൻ. 
***
ആളുകൾ മരിക്കുമ്പോൾ    
അവരുടെ ചിത്രങ്ങളും മാറുന്നു,     
കണ്ണുകളിലെ നോട്ടം വേറൊന്ന്,     
ചുണ്ടുകളിലെ പുഞ്ചിരിയും വേറൊന്ന്.     
ഞാനിതാദ്യമറിയുന്നത്     
ഒരു കവിയുടെ മരണം കഴിഞ്ഞു വീട്ടിലെത്തുമ്പോൾ.     
പിന്നെ പലപ്പോഴും ഞാനിതു ശ്രദ്ധിച്ചിരിക്കുന്നു,     
എന്റെ ഊഹം ശരിയുമായിരുന്നു.
1 comment:
നന്ദിയുടെ പൂച്ചെണ്ട്.
Post a Comment