Thursday, April 7, 2011

നെരൂദ - പൂച്ചയുടെ സ്വപ്നം

File:Franz Marc 013.jpg


പൂച്ചയുറങ്ങുന്നതെത്ര വെടിപ്പായി,
പാദങ്ങളും ഉറക്കത്തിന്റെ വട്ടവുമായി,
ദുഷ്ടമായ നഖങ്ങളുമായി,
വികാരലേശമില്ലാത്ത ചോരയുമായി,
പൂഴിമൺനിറമുള്ള വാലിനു
വിചിത്രമായൊരു ഭൂമിശാസ്ത്രം പകരുന്ന
വലയങ്ങളൊക്കെയുമായി,
കരിഞ്ഞ വലയങ്ങളൊരു നിരയുമായി.

എനിയ്ക്കു മോഹം പൂച്ചയെപ്പോലൊന്നുറങ്ങാൻ,
കാലത്തിന്റെ രോമക്കുപ്പായവുമായി,
തീക്കല്ലിന്റെ നാവുമായി,
തീയുടെ വരണ്ട രതിയുമായി;
ആരോടുമൊന്നും മിണ്ടാതെ നിവർന്നൊന്നു കിടക്കാൻ,
ലോകത്തിനു മേൽ,
മേൽക്കൂരകൾക്കും ഭൂഭാഗങ്ങൾക്കും മേൽ,
സ്വപ്നത്തിൽ എലികളെ വേട്ടയാടാൻ
അടങ്ങാത്തൊരു ത്വരയുമായി.

കണ്ടിരിയ്ക്കുന്നു ഞാൻ,
ഉറങ്ങുന്ന പൂച്ചയുടെയുടലാന്ദോളനം ചെയ്യുന്നതും,
രാത്രിയൊരു കരിമ്പുഴ പോലതിലൂടൊഴുകുന്നതും;
ചിലനേരം വിജനമായ മഞ്ഞുതിട്ടകളിൽ
ചരിഞ്ഞുവീഴാനെന്നപോലതു ചായുന്നതും.
ചിലനേരമുറക്കത്തിലതു വളരുന്നു,
വ്യാഘ്രത്തിന്റെ മുതുമുത്തച്ഛനെപ്പോലെയാവുന്നു,
ഇരുട്ടത്തതു കുതിച്ചുചാടുന്നു
മേൽക്കൂരകൾക്കു മേൽ,
മേഘങ്ങൾക്കും അഗ്നിപർവ്വതങ്ങൾക്കും മേൽ.

ഉറങ്ങൂ, രാത്രിയുടെ മാർജ്ജാരമേ, ഉറങ്ങൂ,
പള്ളിക്കുറുപ്പിന്റെ ചിട്ടകളുമായി,
കല്ലിൽ കൊത്തിയ മീശരോമങ്ങളുമായി.
ഞങ്ങളുടെ സ്വപ്നങ്ങൾക്കു കാവലാളുമാകൂ;
ഞങ്ങളിൽ മറഞ്ഞുമയങ്ങുന്ന ശൗര്യത്തിനു വഴി കാണിയ്ക്കൂ,
നിന്റെയിടറാത്ത ഹൃദയവുമായി,
കൊണ്ട കെട്ടിയ കേമൻവാലുമായി.


ഇതു കൂടി വായിക്കൂ - പൂച്ചയ്ക്കൊരു സ്തുതിഗീതം - നെരൂദ

link to image


1 comment:

ദീപുപ്രദീപ്‌ said...

നല്ലൊരു പരിഭാഷ.പിന്നെ, അതോടൊപ്പം കൊടുത്തിരിക്കുന്ന ആ ചിത്രവും നന്നായിരിക്കുന്നു. പോസ്റ്റിനോട് നന്നായി ഇണങ്ങുന്നു.