Saturday, April 9, 2011

യഹൂദാ അമിച്ചായി - അതിരുകളറിയുന്നൊരിലയെപ്പോലെ...


കാലങ്ങൾക്കിടയിലെ സ്ഥലങ്ങളിൽ നിന്ന്...


കാലങ്ങൾക്കിടയിലെ സ്ഥലങ്ങളിൽ നിന്ന്,
അണി നിരന്ന പട്ടാളക്കാർക്കിടയിലെ വിടവുകളിൽ നിന്ന്,
ചുമരുകളിലെ വിള്ളലുകളിൽ നിന്ന്,
നാം മുറുക്കിയടയ്ക്കാൻ വിട്ട വാതിലുകളിൽ നിന്ന്,
നാം പിണയ്ക്കാത്ത കൈകളിൽ നിന്ന്,
നാമടുപ്പിക്കാത്ത ഉടലുകൾക്കിടയിലെ അകലത്തു നിന്ന്-
ഒരു വിസ്തൃതി വളരുന്നു,
ഒരു സമതലം, ഒരു മരുനിലം,
ആശകൾ കെട്ടു നമ്മുടെയാത്മാവലഞ്ഞുനടക്കുന്നതവിടെ,
നമ്മൾ മരിയ്ക്കുന്ന കാലത്ത്‌.

(1956)



അതിരുകളറിയുന്നൊരിലയെപ്പോലെ...


അതിരുകളറിയുന്നൊരിലയെപ്പോലെയാണു ഞാൻ,
അതിരുവിടണമെന്നുമില്ലതിന്‌,
പ്രകൃതിയോടൊത്തുചേരണമെന്നില്ല,
വിശാലലോകത്തേക്കിറങ്ങണമെന്നില്ല.

അത്രയുമൊച്ചയടങ്ങിരിക്കുന്നു ഞാൻ,
എന്നെങ്കിലുമൊരിക്കലൊച്ചയെടുത്തിരിക്കുന്നുവോ ഞാനെന്ന്,
കുഞ്ഞായിരിക്കുമ്പോൾ വേദനിച്ചിട്ടെങ്കിലുമെന്നും,
സംശയമായിരിക്കുന്നെനിയ്ക്ക്‌.

എന്റെ മുഖമോ,
പ്രണയം ചെത്തിയെടുത്തതിൽപ്പിന്നെ ശേഷിച്ചത്‌,
ഒരു പാറമട പോലെ.
ഉപേക്ഷിച്ചതും.

(1974)


No comments: