Sunday, April 17, 2011

ടാങ്ങ്‌ കവിതകൾ

File:Gao Xiang-Tanzhi Pavillion.jpg


ലിയു ചാങ്ങ്‌-ചിങ്ങ്‌ (733-)


തീർത്ഥാടകൻ

മുളംകാവിനുള്ളിലൊരൊരമ്പലം,
സന്ധ്യമണി മുട്ടുന്ന പതിഞ്ഞ നാദം,
മലയിറങ്ങുന്ന ഭക്തന്റെ ചുമലിലേറി
അകന്നകന്നുപോകുമസ്തമയം.


ഒരു നന്തുണി

പൈൻമരങ്ങളിൽ കുളിരു വീശുന്ന
തെന്നലാണു നിന്റെ നന്തുണി;
ആരും കാതോർത്തു നിൽക്കുന്നുമില്ല
അതിന്റെയോമനപ്പാട്ടുകൾ കേൾക്കാൻ.



ചെൻ ത്‌സു-ആങ്ങ്‌ (656-698)

ഒരു നഗരകവാടത്തിൽ

എവിടെ,യെന്മുന്നിൽ പൊയ്പ്പോയൊരക്കാലങ്ങൾ?
എവിടെ,യെൻ പിന്നിൽ വരാനുള്ള കാലങ്ങൾ?
ഓർത്തുപോയ്‌ ഞാനപ്പോൾ മണ്ണിനെ, മാനത്തെ-
സീമയുമന്ത്യവുമില്ലാത്ത സ്ഥായികൾ;
ഏകനീ ഞാനെന്നു കണ്ണീരു വാർത്തു ഞാൻ.



ലിയു ത്‌സുങ്ങ്‌-യുവാൻ (773-819)

പുഴമഞ്ഞ്‌

ഒരു നൂറു മലകളുണ്ടൊരു കുഞ്ഞുകിളിയില്ല,
ഒരു നൂറു പാതകളുണ്ടൊരു കാലടിപ്പാടില്ല;
ഒരു കൊതുമ്പുവള്ളം, ഒരു മുളങ്കുപ്പായം,
പുഴമഞ്ഞിൽ ചൂണ്ടയിടും ഒരു വൃദ്ധരൂപം.



ചൈനീസ്‌ കവിതയുടെ സുവർണ്ണകാലമായിരുന്നു ഏഴു മുതൽ പത്തു വരെയുള്ള നൂറ്റാണ്ടുകളിലെ ടാങ്ങ്‌ ഭരണകാലം. ലീ ബോ, ദു ഫു, വാങ്ങ്‌ വെയ്‌, മെങ്ങ്‌ ഹാവോ റാൻ ഇവരൊക്കെ ആ കാലത്തെഴുതിയിരുന്നവരാണ്‌.


link to image


No comments: