Sunday, April 10, 2011

ഫെർണാണ്ടോ പെസ്സോവ - അശാന്തിയുടെ പുസ്തകം

Front Cover


ഇന്നിൽ ജീവിക്കുന്നവൻ


വർത്തമാനകാലത്തിലാണ്‌ എന്റെ ജീവിതമെന്നും. ഭാവിയെന്തെന്ന് എനിയ്ക്കറിയില്ല, ഭൂതകാലം എന്റെ കൈവിട്ടുപോവുകയും ചെയ്തു. ആദ്യത്തേതെന്നെ പീഡിപ്പിക്കുന്നു സർവ്വതിനുമുള്ള സാദ്ധ്യതയായി; ഒന്നിന്റെയും യാഥാർത്ഥ്യമല്ലാതെ രണ്ടാമത്തേതും. ഒരു പ്രത്യാശയും വയ്ക്കുന്നില്ല ഞാൻ, ഒരു നഷ്ടബോധവും ബാക്കിവയ്ക്കുന്നുമില്ല. ഇതേവരെയുള്ള ജീവിതം എന്തായിരുന്നുവെന്നറിഞ്ഞിരിക്കെ- ഒട്ടെല്ലായ്പ്പോഴും, അത്ര പൂർണ്ണമായും എന്റെ ആശകൾക്കതു നേരെതിരായിരിയ്ക്കെ-, നാളത്തെ എന്റെ ജീവിതത്തെക്കുറിച്ച്‌ ഞാനെന്തു മനസ്സിൽക്കാണാൻ, ഞാൻ മനസ്സിൽക്കാണുന്നതായിരിക്കില്ല, ഞാനാഗ്രഹിക്കുന്നതായിരിക്കില്ല അതെന്നതല്ലാതെ? ഒരിക്കൽക്കൂടി ആവർത്തിക്കാനുള്ള വ്യർത്ഥവ്യാമോഹത്തോടെ ഓർമ്മിച്ചെടുക്കാവുന്നതായി യാതൊന്നുമില്ല എന്റെ ഭൂതകാലത്തിൽ. സ്വന്തം നിഴലോ, കാൽപ്പാടോ ആയതിനപ്പുറം മറ്റൊന്നുമായിട്ടില്ല ഞാൻ. ഞാൻ ശ്രമിച്ചു പരാജയപ്പെട്ടതിന്റെയൊക്കെ ആകെത്തുകയാണ്‌ എന്റെ ഭൂതകാലം. അക്കാലത്തെ എന്റെ മനോവികാരങ്ങളെക്കുറിച്ചോർത്തുള്ള നഷ്ടബോധം പോലും എനിക്കില്ല, മനോവികാരങ്ങൾക്ക്‌ ഒരു വർത്തമാനകാലനിമിഷം ആവശ്യമാണെന്നിരിക്കെ- അതു കടന്നുപൊയ്ക്കഴിഞ്ഞാൽ താളു മറിയുന്നു, കഥ തുടരുന്നു, പക്ഷേ മറ്റൊരു പ്രമേയവുമായി.

ഒരു മരത്തിന്റെ ഹ്രസ്വായുസ്സായ ഇരുണ്ട നിഴൽ, മ്ലാനമായൊരു കുളത്തിലേക്കു വെള്ളമൊഴുകുന്ന നേർത്ത ശബ്ദം, വെട്ടിയൊരുക്കിയ പുൽത്തട്ടിന്റെ പച്ച- അന്തി മയങ്ങുന്നതിനു തൊട്ടുമുമ്പുള്ള പൂന്തോട്ടമേ: പ്രപഞ്ചമെന്നാൽ ഈ നിമിഷം എനിക്കു നീ തന്നെ, എന്തെന്നാൽ എന്റെ ബോധമനസ്സാകെ ഉൾക്കൊള്ളുന്നതു നിന്നെ മാത്രമാണല്ലോ. എനിക്കു ജീവിതത്തിൽ നിന്നാകെ വേണ്ടത്‌ അപ്രതീക്ഷിതമായ ഈ തരം സായാഹ്നങ്ങളിൽ മനസ്സു നഷ്ടപ്പെടുത്തി നടക്കുക മാത്രം, ഞാനറിയാത്ത കുട്ടികൾ ഓടിക്കളിയ്ക്കുന്ന ഈ പൂന്തോട്ടങ്ങളിൽ, ചുറ്റുമുള്ള തെരുവുകളുടെ വിഷാദം വേലി കെട്ടിയ, മരങ്ങളുടെ ഉയർന്ന കൊമ്പുകൾക്കുമപ്പുറം നക്ഷത്രങ്ങൾ പിന്നെയും തെളിഞ്ഞുവരുന്ന പഴയൊരാകാശത്തിന്റെ മേൽമൂടി വച്ച ഈ പൂന്തോട്ടങ്ങളിൽ.

100


രണ്ടുതരം കലാകാരന്മാർ


പ്രവൃത്തിയ്ക്കോ ജീവിതത്തിനോ ഉള്ള ഒരു പകരംവയ്ക്കലാണു കല. വികാരത്തിന്റെ മനഃപൂർവ്വമായ പ്രകാശനമാണു ജീവിതമെങ്കിൽ അതേ വികാരത്തിന്റെ ധൈഷണികമായ പ്രകാശനമാണു കല. നമുക്കു സ്വന്തമായില്ലാത്തത്‌, സ്വന്തമാക്കാൻ നാം ശ്രമിക്കാത്തത്‌, നമുക്കു കൈവരിക്കാനാവാത്തത്‌ സ്വപ്നങ്ങളിലൂടെ നമുക്കു സ്വായത്തമാക്കാം; കലാസൃഷ്ടിയ്ക്കു നാം ഉപയോഗപ്പെടുത്തുന്നതും ഇവയെയാണ്‌. മറ്റു ചിലപ്പോൾ നമ്മുടെ വികാരങ്ങൾ അത്രയ്ക്കു ബലത്തതാകയാൽ പ്രവൃത്തിയ്ക്കുപയോഗപ്പെടുത്തിയിട്ടും പൂർണ്ണമായി ഒഴിഞ്ഞുതീരുന്നില്ലവ; അങ്ങനെ ജീവിതത്തിൽ പ്രകാശനം കിട്ടാതെപോയ അവശിഷ്ടവികാരവും കലസൃഷ്ടിയ്ക്കുള്ള സാമഗ്രിയായിത്തീരുന്നു. അപ്പോൾ കലാകാരന്മാർ രണ്ടു വിധമാണ്‌: തനിക്കില്ലാത്ത ഒന്നിനു പ്രകാശനം നൽകുന്നവനും, തനിയ്ക്കു വേണ്ടതിലധികമുള്ളതിനു പ്രകാശനം നൽകുന്നവനും.

229Front Cover


No comments: