Tuesday, April 5, 2011

റില്‍ക്കെ - എന്നിനി, എന്നിനി, എന്നിനി…



...എന്നിനി, എന്നിനി, എന്നിനി നിർത്തും നാം
ഈ പറച്ചിലും, ഈ കരച്ചിലും?
പണ്ടേയിവിടെയുണ്ടായിട്ടില്ലേ,
മനുഷ്യവചനങ്ങളിണക്കുന്നതിൽ കേമന്മാർ?
എന്തിനിനിയും പുതിയ പരിശ്രമങ്ങൾ?

മനുഷ്യർക്കു മേൽ പതിയ്ക്കുകയല്ലേ പുസ്തകങ്ങൾ
നിർത്താതെ, നിർത്താതെ, നിർത്താതടിയ്ക്കുന്ന മണികൾ പോലെ?
ആഹ്ലാദിയ്ക്കൂ,
രണ്ടു പുസ്തകങ്ങളുടെയിടവേളയിൽ
ഒരാകാശക്കീറു മൗനമായിത്തെളിയുമ്പോൾ...
സന്ധ്യനേരത്തു വെറുമൊരു തുണ്ടു മണ്ണെങ്കിലും.

കരഞ്ഞുവിളിയ്ക്കുകയായിരുന്നില്ലേ മനുഷ്യജീവികൾ,
കൊടുങ്കാറ്റുകളെക്കാളുച്ചത്തിൽ, കടലിനെക്കാളുച്ചത്തിൽ?
നമ്മുടെ നിലവിളിയ്ക്കിടയിലും കേൾക്കാം
ചീവീടു പാടുന്നതെങ്കിൽ
എത്ര പ്രബലമായിരിരിയ്ക്കും നിശ്ശബ്ദത
ഈയണ്ഡകടാഹത്തിൽ?
നമ്മുടെ നിലവിളികൾ ലക്ഷ്യമാക്കുന്ന ശുന്യാകാശത്തിൽ
നമുക്കു മേലൊരു നക്ഷത്രം നിശ്ശബ്ദം നിന്നു തിളങ്ങുമ്പോൾ.

വിദൂരർ, വൃദ്ധർ, അതിപുരാതനർ പിതൃക്കൾ
നമ്മോടവരൊന്നു മിണ്ടിയിരുന്നുവെങ്കിൽ!
നമ്മളോ: കേൾവിക്കാരുമായെങ്കിൽ!
കേൾവിക്കാർ മനുഷ്യരിലാദ്യമായി .

1922 ഫെബ്രുവരി 1


No comments: