Friday, April 1, 2011

ഫെര്‍ണാണ്ടോ പെസ്സോവ - ജീവിതവും ചിന്തയും



ഒരു സാധാരണക്കാരന്‌, അയാളുടെ ജിവിതം എത്ര ദുഷ്കരമായിക്കോട്ടെ, അതിന്റെ ചിന്തയില്ലാത്തതിന്റെ സന്തോഷമെങ്കിലുമുണ്ട്‌. ജീവിതത്തെ വരുന്നപോലെ കൈക്കൊള്ളുക, ഒരു നായയോ പൂച്ചയോ പോലെ ബാഹ്യമായി ജിവിക്കുക- ആളുകൾ പൊതുവേ ജീവിക്കുന്നത്‌ ആ മാതിരിയിലാണ്‌; അങ്ങനെയാണ്‌ ജീവിതം ജീവിക്കേണ്ടതും, നായയുടെയോ പൂച്ചയുടെയോ തൃപ്തഭാവം നമുക്കു വേണമെന്നുണ്ടെങ്കിൽ.

ചിന്തിക്കുക എന്നാൽ നശിപ്പിക്കുക എന്നുതന്നെ. ചിന്ത എന്ന പ്രക്രിയയ്ക്കിടയിൽ ചിന്ത തന്നെ നശിക്കുകയും ചെയ്യുന്നു, കാരണം ചിന്തിക്കുക എന്നാൽ വിഘടിപ്പിക്കുക എന്നുമാണല്ലോ. ജീവിതം എന്ന സമസ്യയെക്കുറിച്ചു മനനം ചെയ്യാൻ മനുഷ്യർക്കറിയുമായിരുന്നെങ്കിൽ, പ്രവൃത്തിയുടെ ഓരോ സൂക്ഷ്മാംശത്തിലും  ആത്മാവിനെ മറഞ്ഞുനോക്കുന്ന  ഒരായിരം സങ്കീർണ്ണതകളെ ഉള്ളു കൊണ്ടറിയാൻ അവർക്കറിയുമായിരുന്നെങ്കിൽ അവർ പ്രവൃത്തിയിലേക്കിറങ്ങുക തന്നെയുണ്ടാവില്ല- അവർ ജീവിക്കുക തന്നെയില്ല. ഭീതി കൊണ്ട്‌ അവർ ജീവനൊടുക്കിയേനേ, അടുത്ത ദിവസം കഴുമരത്തിലേറുന്നതൊഴിവാക്കാനായി ആത്മഹത്യ ചെയ്യുന്നവരെപ്പോലെ.

188


ചിന്തിക്കുക തന്നെയും ഒരുതരം പ്രവൃത്തിയാണ്‌. വെറും ദിവാസ്വപ്നത്തിലേ, ക്രിയാത്മകമായതൊന്നും ഇടപെടാതിരിക്കുകയും നമ്മുടെ ആത്മാവബോധം പോലും ചളിയിൽ പൂണ്ടുപോവുകയും  ചെയ്യുന്ന, ഈറനും ഊഷ്മളവുമായ ആ അസത്തായ അവസ്ഥയിലേ പൂർണ്ണനിവൃത്തി കൈവരിക്കാനാവൂ.

മനസ്സിലാക്കാനുള്ള ശ്രമങ്ങൾ നിർത്തുക, വിശകലനത്തിനൊരുമ്പെടാതിരിക്കുക...പ്രകൃതിയെ കാണും പോലെ നാം നമ്മെത്തന്നെ കാണുക, നമ്മുടെ മനോവ്യാപാരങ്ങളെ ഒരു പാടത്തെ നാം നോക്കിനിൽക്കുമ്പോലെ വീക്ഷിക്കുക- അതാണ്‌ യഥാർത്ഥജ്ഞാനം.

252


അശാന്തിയുടെ പുസ്തകം

No comments: