Saturday, April 2, 2011

ഫെർണാണ്ടോ പെസ്സോവ – നിഷ്ക്രിയത


ഒരു ഭാവനാശേഷിയുമില്ലാത്തവർക്കുള്ള ഒഴികഴിവാണ്‌, അവർക്കൊളിച്ചിരിക്കാനുള്ള ഇടമാണ്‌ പ്രത്യക്ഷാനുഭവം. കടുവകളെ വേട്ടയാടാൻ പോകുന്നൊരാൾക്കു നേരിടേണ്ടിവരുന്ന വിപത്തുകളെക്കുറിച്ചു വായിക്കുമ്പോൾ അനുഭവിക്കാൻ യോഗ്യമായ വിപത്തുകളൊക്കെ ഞാൻ അനുഭവിക്കുന്നുണ്ട്‌, നേരിട്ടുള്ള ശാരീരികമായ വിപത്തൊന്നൊഴികെ; അതാ കട്ടെ, ഒരു പാടും ശേഷിപ്പിക്കാതെ മറഞ്ഞുപോയെന്നതിനാൽ അനുഭവയോഗ്യവുമല്ല.

പ്രവര്‍ത്തിക്കുക ശീലമാക്കിയവർ തങ്ങളറിയാതെ ചിന്താശീലരുടെ അടിമകളാവുന്നു. വസ്തുക്കളുടെ മൂല്യം അവയുടെ വ്യാഖ്യാനത്തെ ആശ്രയിച്ചിരിക്കുന്നു. ചില മനുഷ്യർ വസ്തുക്കൾ നിർമ്മിക്കുമ്പോൾ മറ്റു ചില മനുഷ്യർ അർത്ഥം കൊടുത്ത്‌ അവയ്ക്കു ജീവൻ വയ്പ്പിക്കുകയുമാണ്‌. ആഖ്യാനം ചെയ്യുക എന്നാൽ സൃഷ്ടിക്കുക എന്നുതന്നെ, ജിവിക്കുക എന്നാൽ വെറുമൊരു ജീവിച്ചുപോകലും.

163


നിഷ്ക്രിയത സർവ്വതിനുമുള്ള പരിഹാരമത്രേ.     ഒന്നും     ചെയ്യാതിരിക്കുക   എല്ലാം നമുക്കു തരുന്നു. ഭാവന ചെയ്യുക എന്നാൽ എല്ലാമായി, അതു നമ്മെ പ്രവൃത്തിയിലേക്കു നയിക്കാത്തിടത്തോളം കാലം. സ്വപ്നത്തിലല്ലാതെ ലോകത്തിന്റെ ചക്രവർത്തിയാവാൻ ആർക്കുമാവില്ല. സ്വയം ശരിക്കറിയുന്ന നാമേവർക്കും ലോകത്തിന്റെ ചക്രവർത്തിയാവണമെ ന്നുണ്ടു താനും.

ഒന്നാകാതെ, അതിനെ ഭാവന ചെയ്യുക എന്നതാണു സിംഹാസനം. വേണമെന്നില്ലാതെ മോഹിക്കുക തന്നെ കിരീടം. നാം ത്യജിക്കുന്നതു നമുക്കു സ്വായത്തവുമാകുന്നു, എന്തെന്നാൽ നമ്മുടെ സ്വപ്നങ്ങളിൽ സർവ്വകാലത്തേക്കുമായി സൂക്ഷിച്ചുവയ്ക്കുകയാണല്ലോ നാമതിനെ, ഇല്ലാത്തൊരു സൂര്യന്റെ വെയിലിൽ, സാധ്യമല്ലാത്തൊരു ചന്ദ്രന്റെ നിലാവിലും.

164


എനിക്കതിഷ്ടപ്പെട്ടാലുമില്ലെങ്കിലും, എന്റെ ആത്മാവല്ലാത്തതെല്ലാം വെറും അലങ്കാരവും രംഗപടവും മാത്രമാണെ നിയ്ക്ക്‌. ഒരു മനുഷ്യൻ എന്നെപ്പോലെ തന്നെ ജിവിയാണെന്ന് യുക്തിചിന്തയിലൂടെ എനിക്കു മനസ്സിലാവും; പക്ഷേ അസ്സലായ എന്റെ ആത്മാവിന്‌ ഒരു മരത്തേക്കാൾ പ്രാധാന്യം കുറഞ്ഞതാണയാൾ, ആ മരം അയാളെക്കാൾ മനോ ഹരമാണെങ്കിൽ. അതു കൊണ്ടാണ്‌ മാനുഷികസംഭവങ്ങൾ - ചരിത്രത്തിലെ കൂട്ടദുരന്തങ്ങൾ – രൂപങ്ങൾക്കാത്മാ ക്കളില്ലാത്ത വെറും ചുമർച്ചിത്രങ്ങളായി എനിക്കനുഭവപ്പെട്ടിട്ടുള്ളത്‌. ചൈനയിൽ എന്തോ ദുരന്തം നടന്നതിനെക്കുറിച്ച്‌ രണ്ടുതവണ ചിന്തിച്ചിട്ടില്ല ഞാൻ. അകലെ കാണുന്ന ഒരു രംഗപടം മാത്രമാണത്‌, ചോരയും രോഗവും കൊണ്ടാണതു വരച്ചിരിക്കുന്നതെങ്കിൽക്കൂടി.

ഒരു തൊഴിലാളിജാഥ ഞാനോർത്തുപോവുകയാണ്‌, നിർദ്ദോഷമല്ലാത്തൊരു വിഷാദത്തോടെ; എന്തു മാത്രം ആത്മാ ർത്ഥതയോടെയാണ്‌ അതു സംഘടിപ്പിച്ചതെന്നും എനിക്കറിയില്ല ( കൂട്ടു ചേർന്നുള്ള സംരംഭങ്ങളിൽ ആത്മാർത്ഥതയ്ക്കു പങ്കുണ്ടെന്നു സമ്മതിക്കാൻ എനിക്കു കഴിയുന്നില്ല, വ്യക്തിയ്ക്കല്ലാതെ അനുഭവമില്ല എന്നതു വച്ചുനോക്കുമ്പോൾ). ചാടി ത്തുള്ളുന്ന വിഡ്ഢികളുടെ ഒരു പോക്കിരിക്കൂട്ടമായിരുന്നു അത്‌; എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ട്‌ എന്റെ ഉദാസീ നതയ്ക്കു മുന്നിലൂടെ കടന്നുപോവുകയാണവർ. പെട്ടെന്ന് ഒരറപ്പെനിക്കു തോന്നി. മതിയാം വിധം വൃത്തികെട്ടവർ പോലു മല്ലവർ. യഥാർത്ഥത്തിൽ യാതന അനുഭവിക്കുന്നവർ ഒരിക്കലും സംഘം ചേരില്ല, കൂട്ടം കൂടി നടക്കുകയുമില്ലവർ. യാത നപ്പെടുന്നവർ ഒറ്റയ്ക്കു യാതനപ്പെടുന്നു.

എത്ര ദയനീയമായൊരു സംഘം! മനുഷ്യത്വം എത്ര കുറഞ്ഞിട്ടാണവരിൽ, അതേസമയം എത്ര യഥാർത്ഥമാണവരുടെ വേദനയും! യഥാർത്ഥത്തിലുള്ളവരാണവർ, അതിനാൽ അത്രയ്ക്കവിശ്വസനീയവും. ഒരു നോവലിന്റെ രംഗമോ, ഒരു വിശദീകരണപശ്ചാത്തലമോ ആയി ആർക്കുമവരെ ഉപയോഗിക്കാനാവില്ല. ഒരു നദിയിൽ, ജീവിതനദിയിൽ പൊന്തി യൊഴുകുന്ന ചണ്ടികൾ പോലെ അവർ കടന്നുപോയി; അവർ കടന്നുപോകുന്നതു കണ്ട എനിക്ക്‌ മനംപുരട്ടൽ തോന്നി പ്പോയി, വല്ലാത്ത ഉറക്കവും.

165



അശാന്തിയുടെ പുസ്തകം

link to image


No comments: