Sunday, April 17, 2011

ഫെർണാണ്ടോ പെസ്സോവ - പുഴയും പാടവും കാണാൻ




ഇന്നതികാലത്തേ ഞാനിറങ്ങിനടന്നു...

ഇന്നതികാലത്തേ ഞാനിറങ്ങിനടന്നു,
പതിവിലും നേരത്തേ ഞാനുണർന്നുവെന്നതിനാൽ,
യാതൊന്നും ചെയ്യണമെന്നെനിക്കില്ലായിരുന്നുവെന്നതിനാൽ.

ഏതു വഴി പോകണമെന്നെനിയ്ക്കറിയില്ലായിരുന്നു,
ഒരു വശത്തു പക്ഷേ കാറ്റാഞ്ഞുവീശിയിരുന്നു,
അതു തള്ളിവിട്ട വഴിയേ ഞാൻ നടന്നു.

ഇതു മാതിരിയായിരുന്നിതേവരെയെന്റെ ജീവിതം,
ഇതു മാതിരി തന്നെയാവട്ടെയിനിയുള്ള കാലവും-
ഞാൻ പോകുന്നതു കാറ്റു കൊണ്ടുപോകുന്നിടത്തേക്ക്‌,
ചിന്തിക്കുക വേണ്ടതില്ലാത്തിടത്തേക്ക്‌.



പുഴയും പാടവും കാണാൻ

പുഴയും പാടവും കാണാൻ
ജനാല തുറന്നിട്ടതു കൊണ്ടായില്ല,
മരവും പൂവും കാണാൻ
അന്ധനല്ലെന്നായതു കൊണ്ടുമായില്ല.
ഒരു തത്ത്വശാസ്ത്രവുമുണ്ടാവരുതെന്നുമുണ്ട്‌.
തത്ത്വശാസ്ത്രത്തിനു മരങ്ങളില്ല, ആശയങ്ങൾ മാത്രം.
നാമോരോരുത്തരും മാത്രം, ഓരോരോ ഗുഹകൾ പോലെ.
ചേർത്തടച്ചൊരു ജനാലയും പുറത്തൊരു  മുഴുവൻ ലോകവും;
ജനാല തുറന്നിരുന്നുവെങ്കിൽ
പുറത്തെന്തൊക്കെക്കാണാമായിരുന്നുവെന്ന സ്വപ്നവും;
അതാകട്ടെ, ജനാല തുറന്നാൽ നിങ്ങൾ കാണുന്നതുമല്ല.


 

No comments: