Sunday, April 17, 2011

ഫെർണാണ്ടോ പെസ്സോവ - ലോകത്തു ഞാൻ...



ലോകത്തു ഞാൻ...


ലോകത്തേകനായിരുന്നു ഞാൻ,
ദൈവങ്ങൾ വിധിച്ചതങ്ങനെ.
അവരോടു മല്ലുപിടിയ്ക്കുക വ്യർത്ഥം:
അവർ തന്നതു മറുത്തൊന്നു പറയാതെ ഞാൻ കൈക്കൊണ്ടു.
കാറ്റത്തുലയുന്ന ഗോതമ്പുകതിരുകളെപ്പോലെ,
കാറ്റടങ്ങുമ്പോൾ തല പൊക്കുന്ന കതിരുകളെപ്പോലെ.


നിങ്ങളുടെ നിയോഗത്തെ...


നിങ്ങളുടെ നിയോഗത്തെയനുസരിക്കൂ,
നിങ്ങളുടെ ചെടികൾക്കു നനച്ചുകൊടുക്കൂ,
നിങ്ങളുടെ പനിനീർപ്പൂക്കളെ സ്നേഹിക്കൂ.
അജ്ഞാതവൃക്ഷങ്ങളുടെ നിഴലു മാത്രം ശേഷമൊക്കെ.

നാമാഗ്രഹിച്ചതിൽ നിന്നെപ്പോഴും
അല്പം കുറവാകാം, കൂടുതലുമാകാം യാഥാർത്ഥ്യം.
നമ്മളേ നമുക്കു തുല്യമാകുന്നുള്ളു.

ഒറ്റയ്ക്കു ജീവിയ്ക്കുക തന്നെ നല്ലത്‌,
സരളമായി ജീവിക്കുക കുലീനവും.
വേദനകൾ അൾത്താരയിൽ വയ്ച്ചേക്കൂ
ദൈവങ്ങൾക്കുള്ള നിവേദ്യമായി.

അകലെ നിന്നു നോക്കിക്കാണുക ജീവിതത്തെ,
ചോദ്യങ്ങളുമതിനോടു വേണ്ട.
തിരിച്ചുപറയാനതിനൊന്നുമുണ്ടാവില്ല.
ദൈവങ്ങൾക്കുമതീതമാണുത്തരങ്ങൾ.

എന്നാലുമുള്ളിലനുകരിക്കുക ഒളിമ്പസ്സിനെ,
ദൈവങ്ങൾ ദൈവങ്ങളായിരിക്കുന്നത്‌
തങ്ങളാരെന്നു ചിന്തിക്കാൻ
അവർ മിനക്കെടുന്നില്ലെന്നതിനാൽ.


 

No comments: