Friday, April 22, 2011

യഹൂദാ അമിച്ചായി - പ്രണയകവിതകള്‍


***


മുന്തിരിപ്പഴങ്ങൾ പോലെ നിന്റെ ചിരി:
ഉരുണ്ടു പച്ചനിറത്തിലൊരുപാടു ചിരികൾ.

ഗൗളികൾ നിന്റെയുടലുടനീളം:
സൂര്യനെ കാമിക്കുന്നവ.

പാടത്തു പൂക്കൾ പൊട്ടിമുളച്ചു, എന്റെ കവിളത്തു പുൽക്കൊടികളും.
എന്തും നടക്കുമെന്നായിരുന്നു.



***

നിന്റെ ഹൃദയം നിന്റെ സിരകളിൽ
ഒളിച്ചുകളിക്കുന്നു.

നിന്റെ കണ്ണുകളിപ്പോഴുമൂഷ്മളം,
അവയിൽ കിടന്നതു കാലം.

നിന്റെ തുടകൾ- രണ്ടോമനകളിന്നലെകൾ,
ഞാനിതാ വരുന്നു.

നൂറ്റമ്പതു സങ്കീർത്തനങ്ങളും
ഒരുമിച്ചാക്രോശിക്കുന്നു.


***



എന്റെയിടുപ്പിൽ നിന്നു
നിന്റെ തുടകളവർ ഛേദിച്ചുകളഞ്ഞു.
ശസ്ത്രക്രിയാവിദഗ്ധന്മാരായിരുന്നു അവർ.
ഒരാളൊഴിയാതെല്ലാവരും.

ഒരാളിൽ നിന്നൊരാളായി
നമ്മെയവർ വേർപെടുത്തിക്കളഞ്ഞു.
എഞ്ചിനീയർമാരായിരുന്നു അവർ.
കഷ്ടമേ.

ഒന്നാന്തരമൊരാവിഷ്കാരമായിരുന്നു നമ്മൾ:
ആണും പെണ്ണും കൂടിച്ചേർന്നൊരു വിമാനം,
ചിറകുമൊക്കെയായി:
ഭൂമിയിൽ നിന്നൊരുയരത്തിൽ പൊന്തിയിരുന്നു നാം.
ഒരൽപം നാം പറക്കുകയും ചെയ്തു.


***


എന്റെ തവിട്ടുകണ്ണുകൾക്കു
പച്ചയായിരുന്നു
നിന്റെ നീലക്കണ്ണുകൾ
ഈ രാത്രിയ്ക്കു ശേഷം.

വിരിപ്പിൽ ചുളിവുകൾ കണ്ടു;
വാർദ്ധക്യത്തിന്റേതല്ല.



***

'ഞങ്ങൾ പ്രണയിച്ചു' എന്ന ചത്ത വാക്കുകൾ
പായലു മൂടി പൂഴിയിൽ കിടന്നപ്പോൾ
കാണികളൊരുപാടു തടിച്ചുകൂടി.

രാത്രിയോളം നമ്മൾ കേട്ടുകിടന്നു
ആ സംഭവം നടന്നതെങ്ങനെയെന്നതിനു
തിരകളൊന്നൊന്നായി വന്നുപറഞ്ഞ വിവരണങ്ങളും.


 

No comments: