Monday, April 4, 2011

മൈക്കലാഞ്ജലോ - കവിതകൾ

File:Michelangelo01.jpg


പതിരില്ലാത്ത പഴമൊഴി


പതിരില്ലാതൊരു പഴമൊഴിയുണ്ടെങ്കിലതിതാണെന്റെ പ്രഭോ:
ആരൊരാൾക്കും മനസ്സില്ല തന്നെത്താനാവതു ചെയ്യാൻ.
അങ്ങു കാതു കൊടുക്കുന്നതു വീൺവാക്കുകൾക്കും കഥ മെനയുന്നവർക്കും,
അങ്ങുപകാരം ചെയ്യുന്നതു സത്യവിരോധികൾക്കും.

പണ്ടേയങ്ങയ്ക്കു സേവകനായിരുന്നവൻ ഞാൻ,
കിരണങ്ങൾ സൂര്യനിലെന്നപോലങ്ങയോടു കെട്ടുപിണഞ്ഞവൻ;
വ്യർത്ഥമായിട്ടെന്റെ കാലം തീരുന്നതങ്ങയ്ക്കു കാണില്ല,
എത്രമേൽ ഞാൻ പണിപ്പെട്ടാലുമത്രയ്ക്കങ്ങു പ്രീതിപ്പെടുകയുമില്ല.

ഒരിക്കലവിടത്തെത്തുണയാൽ കയറിച്ചെല്ലുവാൻ മോഹിച്ചിരുന്നു ഞാനവിടെ,
മാറ്റൊലിയ്ക്കുന്ന പൊള്ളവാക്കല്ല, നീതിയുടെ തുലാസ്സും കരുത്തിന്റെ വാളും
എന്റെയർത്ഥനകൾക്കു പ്രതിവചനമോതുമവിടെ.

നന്മയെ ലോകത്തേക്കയയ്ക്കാൻ ദൈവത്തിനു മടിയെന്നു വേണം കരുതാൻ,
ഇത്രയും ശുഷ്ക്കിച്ചൊരു മരത്തിൽ നിന്നു കനികൾ പറിക്കാനാണു
മനുഷ്യരോടവന്‍ നിർദ്ദേശിക്കുന്നതെങ്കിൽ.

1511

(സിസ്റ്റൈൻ പള്ളിയിലെ ചുമർച്ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്ന കാലത്ത്‌ മൈക്കലാഞ്ജലോ തന്റെ രക്ഷാധികാരിയായ പോപ്പ്‌ ജൂലിയസ്‌ രണ്ടാമനെ ഉദ്ദേശിച്ചെഴുതിയത്‌)



എന്റെ കുഴിമാടത്തിൻ മുന്നിൽ

എന്റെ കുഴിമാടത്തിൻ മുന്നിൽ നി-
ന്നെന്തിനു കണ്ണീരു പൊഴിയ്ക്കണം നിങ്ങൾ?
മഴ പെയ്താൽ പൂക്കുന്ന പടുമരം പോലെ
കണ്ണീരു വീണാലെലുമ്പു തളിർക്കുമോ?
വസന്തം വരവുണ്ടെന്നു കേട്ടാൽ
മരിച്ചവർ പിടഞ്ഞെഴുന്നേൽക്കുമോ?



നീയെനിക്കു തന്നത്‌

നീയെനിക്കു തന്നതു
നീ തിന്നതിന്റെയുച്ഛിഷ്ടം;
പകരം നീ ചോദിക്കുന്നതോ,
എന്റെ കൈകളിലില്ലാത്തതും



പ്രണയമേ...

പ്രണയമേ, നിന്നോടു പിരിയേണം ഞാനെന്നോ?
കിഴവന്മാരോടു കനിവറ്റതാണല്ലോ പ്രണയം.
എന്നാലുമെന്നാത്മാവു, പ്രണയമേ,
മരണത്തിന്റെ വിളി കേൾക്കുന്നില്ല,
മരണത്തിന്റെ വരവു കാണുന്നുമില്ല;
മരണം വന്നു കൈപിടിയ്ക്കുമ്പോഴും
നിന്നെ കൂട്ടിനു വിളിയ്ക്കുകയാണവൻ.
ഇനിയെന്റെ പ്രാർത്ഥനയൊന്നു മാത്രം:
വില്ലു കുഴിയെക്കുലച്ചെന്നെയെയ്തോളൂ,
അമ്പൊടുങ്ങുവോളമെന്നെയെതോളൂ;
യാതനകൾ തീരുവോളം
മരണവുമില്ലെനിയ്ക്ക്‌.

1544



മണ്ണിൽ പിറവിയെടുത്തവർ

മണ്ണിൽ പിറവിയെടുത്തവരൊക്കെയും
മരണത്തിലെത്തിച്ചേരണം കാലം കടന്നുപോകെ;
ജീവനോടൊന്നും ബാക്കി വയ്ക്കില്ല സൂര്യനിവിടെ.
സുഖിച്ചതൊക്കെയും പിന്നിലാവും,
ദുഃഖിച്ചതു മറന്നും പോകും.
മനുഷ്യൻ മനസ്സിൽ വച്ചതുമവൻ വെളിയിൽ പറഞ്ഞതും,
അവന്റെ കുലമഹിമകളൊക്കെയും
വെറും പുകച്ചുരുളുകൾ, വെയിലത്തെ നിഴലുകൾ.
ഞങ്ങളൊരുകാലത്തു ദുഃഖിച്ചപോലെ ദുഃഖിക്കുന്നവരാണു നിങ്ങൾ,
അന്നത്തെ ഞങ്ങളെപ്പോലെയാഹ്ലാദം കൊള്ളുന്നവരുമാണു നിങ്ങൾ;
ഇന്നു ഞങ്ങളാരെന്നൊന്നു വന്നു നോക്കൂ:
വെയിലത്തെ വെറും ചളി, ജീവനറ്റ മൺപൊടി.
നിറഞ്ഞുരുണ്ടവയായിരുന്നു ഒരിയ്ക്കലീ കണ്ണുകൾ,
ജീവിതത്തിന്റെ വെളിച്ചവും നിറവും തങ്ങിനിന്ന കോടരങ്ങൾ;
പേടിപ്പിയ്ക്കുന്നൊരു കപാലത്തിലെ കരിങ്കുഴികളിന്നവ:
ഇതത്രേ കാലം ചെയ്തുവച്ച മഹത്തായ വേലയും.

 File:Michelangelo Signature2.svg


Images from Wikimedia

No comments: