Friday, April 1, 2011

ഫെര്‍ണാണ്ടോ പെസ്സോവ - നിരുത്സാഹപ്പെടുത്തലിന്റെ സൗന്ദര്യശാസ്ത്രം


ജീവിതത്തിൽ നിന്നു നമുക്കു സൗന്ദര്യം പുറത്തെടുക്കാനാവില്ലെന്നിരിക്കെ, ജിവിതത്തിൽ നിന്നു സൗന്ദര്യം പുറത്തെടുക്കാനുള്ള കഴിവില്ലായ്മയിൽ നിന്നു സൗന്ദര്യം പുറത്തെടുക്കാനെങ്കിലും ശ്രമിക്കുക നാം. നമ്മുടെ പരാജയത്തെ നാമൊരു വിജയമാക്കുക, മൂല്യമുള്ളതും മഹിതവുമാക്കുക നാമതിനെ, സ്തംഭങ്ങളും പ്രൗഢിയും നമ്മുടെ മനസ്സുകളുടെ സമ്മതവും ചേർന്നതാക്കുക.

ഒരു തടവറയിലധികമൊന്നും ജീവിതം നമുക്കു തന്നിട്ടില്ലെങ്കിൽ നമ്മുടെ കഴിവിനൊത്ത്‌ അതിനെ അലങ്കരിച്ചു വയ്ക്കുകയെങ്കിലും ചെയ്യുക നാം- നമ്മുടെ സ്വപ്നങ്ങളുടെ നിഴലുകളാൽ; ചുമരുകളുടെ ചലനമറ്റ പ്രതലത്തിൽ നമ്മുടെ വിസ്മൃതിയെ കോറിയിടട്ടെ അവയുടെ നിറപ്പകിട്ടുള്ള രൂപങ്ങൾ.

ഏതു സ്വപ്നദർശിയേയും പോലെ എന്റെ വിചാരവും ഇതായിരുന്നു, സൃഷ്ടിക്കുക എന്നതാണ്‌ എന്റെ നിയോഗമെന്ന്. ഒരു യത്നമെടുക്കാനോ ഒരിംഗിതം നടത്തിയെടുക്കാനോ ഇന്നേവരെ എനിക്കു കഴിഞ്ഞിട്ടില്ലാത്തതിനാൽ സൃഷ്ടി എന്നത്‌ എന്റെ കാര്യത്തിൽ സ്വപ്നം കാണൽ മാത്രമായിരുന്നു, ആഗ്രഹമോ അഭിലാഷമോ ആയിരുന്നു; എനിക്കു ചെയ്യാനായെങ്കിലെന്നു ഞാൻ മോഹിച്ച കർമ്മങ്ങളെ സ്വപ്നം കാണുകയായിരുന്നു കർമ്മമെന്നാലെനിക്ക്‌.

307


ജീവിക്കാനുള്ള കഴിവില്ലായ്മയെ ഞാൻ പ്രതിഭയെന്നു വിളിച്ചു; എന്റെ ഭിരുത്വത്തെ സംസ്കാരസമ്പന്നതയെന്നു വിളിച്ചു ഞാൻ വേഷം കെട്ടിച്ചു. മാർബിൾ പോലെ തോന്നിക്കാൻ ചായമടിച്ച വീഞ്ഞപ്പലകയുടെ അൾത്താരയിൽ ഞാനെന്നെത്തന്നെ- കാക്കപ്പൊന്നു പൂശിയ ദൈവത്തെ- പ്രതിഷ്ഠിക്കുകയും ചെയ്തു.

എന്നിട്ടും എന്നെത്തന്നെ കബളിപ്പിക്കുന്നതിൽ വിജയം കാണാനെനിക്കായില്ല...

308


എന്റെ ആത്മാവ്‌ ഒരു വൃന്ദവാദ്യമാണ്‌; പക്ഷേ എന്തൊക്കെ വാദ്യങ്ങളാണ്‌ - തന്ത്രികൾ, കിന്നരങ്ങൾ, ഇലത്താളങ്ങൾ, ചെണ്ടകൾ - എന്റെയുള്ളിൽ മീട്ടുന്നതും മുഴങ്ങുന്നതുമെന്ന് എനിക്കറിയില്ല. ഞാനൊരു രാഗലയമെന്നേ എനിക്കറിയൂ.

*
ഓരോ യത്നവും ഒരപരാധമത്രേ, എന്തെന്നാൽ ഒരു മൃതസ്വപ്നമാണ്‌ ഓരോ ചേഷ്ടയും.

*

തടവിലായ മാടപ്രാവുകളാണ്‌ നിന്റെ കൈകൾ. നിന്റെ ചുണ്ടുകൾ തൊണ്ടയടഞ്ഞ മാടപ്രാവുകളും ( എന്റെ കണ്ണുകൾക്കു മുന്നിൽ കുറുകാൻ വരുന്നവ).

നിന്റെ ചേഷ്ടകളൊക്കെ പക്ഷികൾ. പറന്നിറങ്ങുമ്പോൾ നീയൊരു മീവൽക്കിളി. എന്റെ നേരെ നോക്കുമ്പോൾ ഒരു കഴുകൻ, ധൃഷ്ടമായ സ്ത്രൈണമൂർച്ഛകളിൽ നീയൊരു ഗരുഡനും. നിന്നെ നോക്കുമ്പോൾ ഞാൻ കാണുന്നത്‌ ചിറകടികൾ കൊണ്ടു നിറഞ്ഞൊരു ജലാശയം.

ചിറകുകൾ മാത്രമാണു നീ...

*

മഴ, മഴ, മഴ..

തേങ്ങുന്ന, തോരാത്ത മഴ...

എന്റെയുടലിൽ നിന്ന് എന്റെ ആത്മാവു പോലും കുളുർന്നുവിറയ്ക്കുന്നു, അന്തരീക്ഷത്തിലെ തണുപ്പു കൊണ്ടല്ല, മഴ കണ്ടുനിൽക്കുന്നതിന്റെ തണുപ്പു കാരണം.

*

ഏതു സുഖവും ഒരു തിന്മ തന്നെ, എന്തെന്നാൽ സുഖാന്വേഷണം ഏതു മനുഷ്യന്റെയും ജിവിതവൃത്തിയാണ്‌; അന്യർ ചെയ്യുന്നതു ചെയ്യുക എന്നതാണ്‌ തിന്മയും.
310


 

No comments: