Monday, April 25, 2011

അന്തോണിയോ മച്ചാദോ - കാവ്യകല


കാവ്യകല


ആത്മാവിനാനന്ദിക്കാനൊന്നേയുള്ളൂ.
പ്രണയം, പലനിറങ്ങളിലൊരു നിഴലിച്ച,
ഒരു മധുരസ്വപ്നം, പിന്നെ... പിന്നെയൊന്നുമില്ല:
പഴന്തുണിയിഴകൾ, ഉൾപ്പക, തത്വശാസ്ത്രം.
കണ്ണാടിയിലുടഞ്ഞുകിടക്കുന്നു
നീ നന്നായിപ്പാടിയൊരിടയഗാനം.
ഇന്നു, ജീവിതത്തോടു നീ പുറം തിരിഞ്ഞുനിൽക്കെ
നിന്റെ പ്രഭാതകീർത്തനമിങ്ങനെയാവട്ടെ:
ഹാ, എത്ര സുന്ദരമായ ദിവസം, കഴുവേറാൻ!


പഥികന്റെ പാട്ട്‌


പറയൂ, ചിരിക്കുന്ന വ്യാമോഹമേ,
എവിടെ വിട്ടുപോന്നു നീ നിന്റെ സോദരിവ്യാമോഹത്തെ,
ജലമുറയുന്ന ചിറയിൽ വീണുടഞ്ഞ വെയിൽനാളത്തെപ്പോലെ
കണ്ണുകൾ പിടയ്ക്കുന്ന ബാലികയെ?
ഏതു വെൺപുടവയിലും വെളുത്തതായിരുന്നു അവൾ,
ഏതു വെൺപനിനീർപ്പൂവിലും വെളുത്തതായിരുന്നു അവൾ.
മൃദുചുംബനങ്ങളോമനിച്ച മേനിയിൽ വീണുകിടന്നിരുന്നു
വാസനിയ്ക്കുന്ന പുലരിയുടെ മന്ദഹാസങ്ങളും.
അവളുടെ ചുണ്ടുകളിലുണ്ടായിരുന്നു
വിദൂരമായ കിന്നരങ്ങളുടെ നേർത്ത ഗാനം,
കുളിർകാറ്റലയുന്നൊരപരാഹ്നത്തിൽ
കാടിന്റെ വിഷാദിച്ച നിശ്വാസം പോലെ.
ഞാനവളെ സ്നേഹിച്ചിരുന്നു,
മണികളിമ്പത്തോടെ മുഴങ്ങുന്ന പ്രശാന്തസന്ധ്യകളിൽ
നീലിച്ചുപതയുന്ന മലകൾക്കു മേൽ
വെണ്മേഘങ്ങൾ കംബളം വിരിക്കുന്ന വേളയിൽ
അകലെയകലെ വിരിഞ്ഞുനിൽക്കുന്നൊരു
ലില്ലിപ്പൂവിന്റെ കിനാവു പോലെ.


 

No comments: