Wednesday, April 20, 2011

റൂമി - വട്ടപ്പൂജ്യം

 

zen1


നിസ്സഹായരാവുക,
കണ്ണും കാതുമടഞ്ഞവരാവുക,
അതെയെന്നോ അല്ലയെന്നോ പറയാനാവാതെയാവുക.
എങ്കിലുന്നതത്തിൽ നിന്നൊരു മഞ്ചമിറങ്ങിവരും,
നമ്മെ വാരിയെടുത്തുകൊണ്ടുപോകും.

പാട കെട്ടിയ നമ്മുടെ കണ്ണുകൾക്കാവില്ല
അതിന്റെ സൗന്ദര്യം കാണാൻ.
കഴിയുമെന്നു നാം സമർത്ഥിച്ചാൽ
അതൊരു നുണ.
ഇല്ലെന്നു പറഞ്ഞാൽ
നാമതു കാണുന്നുമില്ല.
ഇല്ല നമ്മെ ഗളഛേദം ചെയ്യും,
കാതലിലേക്കുള്ള വാതിലിറുക്കിയടയ്ക്കും.

അതിനാൽ തീർച്ചകൾ വെടിഞ്ഞവരാവുക നാം,
മതി കെട്ടവരാവുക നാം.
അതുകണ്ടതിശയജീവികളോടിവരട്ടെ
നമ്മെ തുണയ്ക്കാൻ.
മനം മറിഞ്ഞും, നാവിറങ്ങിയും
ഒരു വട്ടപ്പൂജ്യത്തിൽ വളഞ്ഞുകിടന്നും
നാമൊടുവിൽ പറഞ്ഞുവെന്നാവും
വമ്പിച്ച വാഗ്വൈഭവത്തോടെയും-
ഞങ്ങളെ നയിച്ചാലും.
ആ സൗന്ദര്യത്തിനടിയറവു പറഞ്ഞതിൽപ്പിന്നെ
വലുതായൊരു കാരുണ്യവുമാവും നാം.