Tuesday, April 26, 2011

അന്തോണിയോ മച്ചാദോ - ഒരു സ്വപ്നത്തിന്റെ പടിവാതിലിൽ...


ഒരു സ്വപ്നത്തിന്റെ പടിവാതിലിൽ...




ഒരു സ്വപ്നത്തിന്റെ പടിവാതിലിൽ നിന്നാരോയെന്നെ വിളിച്ചു...
ആ മധുരസ്വരം, ഞാൻ സ്നേഹിക്കുന്ന ശബ്ദം.

'പറയൂ, ആത്മാവിലേക്കു ഞാൻ വിരുന്നു ചെല്ലുമ്പോൾ
ഒപ്പം വരില്ലേ നിങ്ങളും?'

'എന്നുമെന്നും നിന്റെയൊപ്പം...'
എന്റെ സ്വപ്നത്തിൽ മുന്നോട്ടു നീങ്ങി ഞാൻ
വിജനവും ദീർഘവുമായൊരിടനാഴിയിലൂടെ,
അവളുടെ വെണ്മേലാടയുരുമ്മിയും.
അവളുടെ കൈത്തണ്ടയിൽ സിരകളുടെ മൃദുതാളമറിഞ്ഞും.




നേരല്ലതു ദുഃഖമേ...

നേരല്ലതു ദുഃഖമേ, നിന്നെ ഞാനറിയുമേ:
ഒരു സുഖജീവിതത്തിനുള്ളഭിലാഷം നീ,
ഏകാന്തത നീ, കനം വച്ചൊരു ഹൃദയത്തിന്റെ,
ഒരു വഴികാട്ടിനക്ഷത്രമില്ലാതെ
കടലിൽ മുങ്ങിത്താഴാതെയുമൊഴുകുന്നൊരു നൗകയുടെ.


പിന്നാലെ ചെല്ലാനൊരു ഗന്ധമില്ലാതെ,
ഏതു ദിക്കെന്നില്ലാതെ തെരുവലയുന്നൊരു നായയെപ്പോലെ,
ഉത്സവരാത്രിയിൽ കൂട്ടം തെറ്റിയ കുട്ടിയെപ്പോലെ,
തിരക്കിൽ, പൊടിയിൽ, ആളുന്ന പന്തങ്ങൾക്കിടയിൽ
പേടിച്ചും, പാട്ടും ശോകവും കൊണ്ടു ഹൃദയം വിരണ്ടും.


അങ്ങനെയൊരാളാണു ഞാൻ.
ശോകം കനത്തൊരു മദ്യപൻ,
ഒരു വിഭ്രാന്തഗായകൻ, കവി,
സ്വപ്നങ്ങളിൽ സ്വയം മറന്ന പാവം,
മൂടൽമഞ്ഞിനുള്ളിൽ ദൈവത്തെത്തിരഞ്ഞു നടക്കുന്നവൻ.


1 comment:

ആസാദ്‌ said...

മനോഹരമായ വരികള്‍. നല്ല വായനാനുഭവം.. നന്ദി