Tuesday, August 28, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - ഒരു ജീവിതം


ഞാൻ ഒതുങ്ങിയ കുട്ടിയായിരുന്നു ഒരുറക്കംതൂങ്ങി -അത്ഭുതമെന്നു പറയട്ടെ-
എന്റെ സമപ്രായക്കാരെപ്പോലെയല്ല- ആ സാഹസപ്രിയരെപ്പോലെയല്ല-
എനിക്കു പ്രതീക്ഷകളും കുറവായിരുന്നു-ജനാലയിലൂടെ ഞാൻ പുറത്തേക്കു നോക്കിയിരുന്നില്ല
സ്കൂളിൽ കഴിവുള്ളവനല്ല സ്ഥിരോത്സാഹിയായിരുന്നു ഞാൻ മെരുങ്ങിയവൻ അമർന്നവൻ

അതും കഴിഞ്ഞ് ഒരു ക്ളാർക്കിന്റെ നിരപ്പിൽ ഏറ്റക്കുറച്ചിലുകളില്ലാത്ത ഒരു ജീവിതം
അതികാലത്തെഴുന്നേൽക്കൽ തെരുവ് ട്രാം ഓഫീസ് വീണ്ടും ട്രാം വീട് ഉറക്കം

സത്യമായും എനിക്കറിയില്ല ഈ ക്ഷീണം എവിടുന്നു വന്നുവെന്ന് ഈ അസ്വസ്ഥത
വിശ്രമമവകാശപ്പെട്ട ഈ നേരത്തുപോലും നിലയ്ക്കാത്ത ഈ പീഡനം

ഉയർച്ച എനിക്കുണ്ടായിട്ടില്ലെന്നെനിക്കറിയാം-നേട്ടങ്ങളെനിക്കില്ല
ഞാൻ സ്റ്റാമ്പുകളും പച്ചമരുന്നുകളും ശേഖരിച്ചിരുന്നു ചെസ്സിൽ ശരാശരിയായിരുന്നു

ഒരിക്കൽ ഞാൻ വിദേശത്തു പോയി-കരിങ്കടൽ തീരത്ത് ഒരവധിക്കാലം
ഫോട്ടോയിൽ ഒരു വൈക്കോൽത്തൊപ്പി വെയിലത്തിരുണ്ട മുഖത്ത് ഒരു സന്തോഷമൊക്കെ കാണാനുണ്ട്

കൈയിൽ കിട്ടിയതായിരുന്നു എന്റെ വായന: ശാസ്ത്രീയസോഷ്യലിസം
ബഹിരാകാശയാത്രകൾ ചിന്തിക്കാൻ കഴിയുന്ന യന്ത്രങ്ങൾ
പിന്നെ എന്റെ പ്രിയവിഷയം: തേനീച്ചകളുടെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ

അന്യരെപ്പോലെ എനിക്കുമറിയണമെന്നുണ്ടായിരുന്നു മരണശേഷം എന്റെ ഗതിയെന്താവുമെന്ന്
ജീവിതം അർത്ഥമുള്ളതാണെങ്കിൽ പുതിയൊരു താമസസ്ഥലം എനിക്കു കിട്ടുമോയെന്ന്

അതിലുമുപരി തിന്മയിൽ നിന്നു നന്മയെ വേർതിരിച്ചറിയുന്നതെങ്ങനെയെന്ന്
ഇതു വെളുപ്പ് അതു കറുപ്പ് എന്ന് കൃത്യമായി അറിയുന്നതെങ്ങനെയെന്ന്

ആരോ ഒരാൾ ഒരു ക്ളാസ്സിക്കുകൃതി ശുപാർശ ചെയ്തു -അയാൾ പറഞ്ഞ പ്രകാരം
അയാളുടെ ജീവിതത്തെ കോടിക്കണക്കായ അന്യരുടെ ജീവിതങ്ങളെ മാറ്റിത്തീർത്തത്
ഞാനതു വായിച്ചു- ഞാൻ മാറിയില്ല- പറയാൻ നാണമുണ്ട്
ആ ക്ളാസ്സിക്കിന്റെ പേരു പോലും ഇന്നെന്റെ ഓർമ്മയിലില്ല

ഞാൻ ജീവിച്ചില്ലെന്നാവാം നിലനിന്നതേയുള്ളൂവെന്നാവാം- എന്റെ ഇച്ഛയ്ക്കു വിരുദ്ധമായി
എന്റെ നിയന്ത്രണത്തിലല്ലാത്ത എനിക്കു പിടികിട്ടാത്തതൊന്നിൽ എറിഞ്ഞിട്ടതാവാമെന്നെ
ചുമരിൽ വീണ ഒരു നിഴൽ

അതു ജീവിതമായിരുന്നില്ല
പൂർണ്ണജീവിതമായിരുന്നില്ല

എങ്ങനെ ഞാനെന്റെ ഭാര്യയ്ക്കോ മറ്റാർക്കെങ്കിലുമോ വിശദീകരിച്ചു കൊടുക്കാൻ
എന്റെ കരുത്തെല്ലാം സംഭരിച്ചിരുന്നു ഞാനെന്ന്
വിഡ്ഢിത്തങ്ങൾ ചെയ്യാതിരിക്കാൻ പ്രലോഭനങ്ങൾക്കു വഴങ്ങാതിരിക്കാൻ
ബലവാന്മാരുമായി ചങ്ങാത്തം കൂടാതിരിക്കാൻ

ഇതാണു സത്യം- ഞാനെന്നും നിറം കെട്ടവനായിരുന്നു. ശരാശരി. സ്കൂളിൽ
പട്ടാളത്തിൽ ഓഫീസിൽ വീട്ടിൽ വിരുന്നുകളിൽ

ആശുപത്രിക്കിടക്കയിലാണിന്നു ഞാൻ വാർദ്ധക്യമാണെന്റെ രോഗം.
വീണ്ടും അതേ അസ്വാസ്ഥ്യം അതേ പീഡനം.
രണ്ടാമതൊന്നു ജനിക്കാനായാൽ ഭേദപ്പെട്ടുവെന്നും വരാം ഞാൻ.

രാത്രിയിൽ വിയർപ്പിൽ കുളിച്ചു ഞാനുണരുന്നു. മച്ചിലേക്കു ഞാൻ തുറിച്ചുനോക്കുന്നു. നിശബ്ദത.
എന്നിട്ടു വീണ്ടും- ഒരിക്കൽക്കൂടി- എല്ലു കഴയ്ക്കുന്ന കൈ കൊണ്ട്
ദുർഭൂതങ്ങളെ ഞാൻ ആട്ടിയോടിക്കുന്നു നല്ലവരെ വിളിച്ചുവരുത്തുന്നു.


link to image


No comments: