Wednesday, August 8, 2012

എറിക് ഫ്രീഡ് - ഡോൺ ക്യൂഹോട്ടെയുടെ അവസാനത്തെ വാക്കുകൾ



താറാവുകളുടെ അന്ത്യം



“താറാവുകളെ
ഒറ്റയടിക്കു കൊല്ലുന്നതാണു
ഭേദം.
ഒന്നു പോയിക്കഴിഞ്ഞാൽ
മറ്റുള്ളവ വേണ്ടത്ര  തീറ്റയെടുക്കില്ല.”

ഈ നാട്ടുബുദ്ധി
മനുഷ്യരുടെ കാര്യത്തിലും
ബാധകമാണോ?
ഒരാണവയുദ്ധത്തിനുള്ള
തയാറെടുപ്പുകളെ
ന്യായീകരിക്കുകയാണതെന്നു വരുമോ?

വഴിയില്ല
മനുഷ്യർ താറാവുകളല്ലല്ലോ.
ചിലർ പോയിക്കഴിഞ്ഞാലും
അവർ തീറ്റ കുറയ്ക്കുകയില്ല.





ഒരു മണിക്കൂർ

എഴുതിയ കവിത
തിരുത്താനായി
ഒരു മണിക്കൂർ ഞാൻ കളഞ്ഞു

ഒരു മണിക്കൂറെന്നു പറഞ്ഞാൽ:
ഈ നേരത്തിനുള്ളിൽ
1400 കുട്ടികൾ വിശപ്പു കൊണ്ടു മരിച്ചിട്ടുണ്ട്
ഓരോ രണ്ടര സെക്കന്റിലും
അഞ്ചു വയസ്സിൽ താഴെയുള്ള
ഒരു കുട്ടി
നമ്മുടെ ലോകത്ത്
വിശപ്പു കൊണ്ടു മരിക്കുന്നുണ്ട്.

ഒരു മണിക്കൂറായി
ആയുധപ്പന്തയവും തുടർന്നിരുന്നു
ആ ഒരു മണിക്കൂറിനുള്ളിൽ
ആറു കോടി ഇരുപത്തെട്ടു ലക്ഷം ഡോളർ
വൻശക്തികൾ അന്യോന്യം രക്ഷിക്കാൻ
ചെലവിട്ടിരിക്കുന്നു
ആയുധങ്ങൾക്കായി
ലോകമിന്നു മാറ്റിവയ്ക്കുന്ന തുക
ഒരു വർഷം
അഞ്ഞൂറു കോടി ഡോളറായിരിക്കുന്നു
നമ്മുടെ രാജ്യവും
അതിന്റെ സംഭാവന നൽകുന്നുണ്ട്

ചോദ്യം പ്രകടമാണ്‌
ഈ അവസ്ഥയിൽ
കവിതയെഴുത്തു തുടരുന്നതിൽ
അർഥമുണ്ടോയെന്ന്.
ചില കവിതകൾ വിഷയമാക്കുന്നത്
ആയുധച്ചെലവും യുദ്ധവും
വിശക്കുന്ന കുട്ടികളുമാണെന്നതു ശരി.
പക്ഷേ മറ്റുള്ളവ പറയുന്നത്
പ്രണയം വാർദ്ധക്യം
പുല്ലുമേടുകൾ മരങ്ങൾ മലകൾ
പിന്നെ കവിതകൾ ചിത്രങ്ങൾ
എന്നിവയെക്കുറിച്ചുമാണ്‌
ഇവയെക്കുറിച്ചുമല്ല
അവയെങ്കിൽ
കുട്ടികളെയും സമാധാനത്തെയും കുറിച്ച്
ആരും വേവലാതിപ്പെടാനും പോകുന്നില്ല.




ഡോൺ ക്യൂഹോട്ടെയുടെ അവസാനത്തെ വാക്കുകൾ

ഭീഷണമായ കാറ്റാടിയിലകൾ
നിങ്ങളുടെ കണ്മുന്നിലുണ്ടെങ്കിൽ
എങ്കിൽ
നിങ്ങളുടെ ഹൃദയവും
നിങ്ങളുടെ തലയും
നിങ്ങളുടെ കുന്തവും
രാക്ഷസന്മാരുമായുള്ള പോരിലേക്ക്
നിങ്ങളെ വലിച്ചിഴയ്ക്കും

പക്ഷേ
കണ്ടുനിൽക്കുന്ന ജനക്കൂട്ടത്തിന്റെ
ആർത്തുചിരിക്കു ശേഷവും
ഭീഷണമായ കാറ്റാടിയിലകൾ
നിങ്ങളുടെ കണ്മുന്നിലുണ്ടെങ്കിൽ
രാക്ഷസൻ
നിങ്ങളുടെ തലയ്ക്കുള്ളിലുണ്ടെങ്കിൽ
എങ്കിൽ
കുന്തം നിങ്ങളുടെ ഹൃദയത്തിലേക്കാഴുന്നു.


2 comments:

Roshan PM said...

മനോഹരം

പൈമ said...

മനുഷ്യന്‍ താറാവ് അല്ലല്ലോ ...
ഗുഡ്