Tuesday, August 21, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - വൃദ്ധനായ പ്രൊമിത്യൂസ്

File:Prometheus (Simm, 1881).JPG

അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പുകൾ എഴുതുകയാണ്‌. അനിവാര്യതയുടേതായ ഒരു സംവിധാനത്തിൽ ഒരു വീരനായകന്റെ സ്ഥാനം എന്തായിരിക്കുമെന്നു വിശദീകരിക്കാനുള്ള ഒരു ശ്രമമാണ്‌ അദ്ദേഹം നടത്തുന്നത്; അതായത്, പരസ്പരവിരുദ്ധങ്ങളായ അസ്തിത്വം, വിധി എന്നീ സങ്കല്പങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്താമെന്ന്.

അടുപ്പിൽ നല്ല ചൊടിയോടെ തീ കത്തുന്നുണ്ട്; ഭാര്യ അടുക്കളയിൽ തിരക്കിലാണ്‌- അദ്ദേഹത്തിന്‌ ഒരു പുത്രനെ സമ്മാനിക്കാൻ കഴിഞ്ഞില്ലെങ്കിലും താനെന്തായാലും ചരിത്രത്തിൽ ഇടം പിടിയ്ക്കാൻ പോവുകയാണെന്നു സമാശ്വസിക്കുന്ന ഒരു പ്രസരിപ്പുകാരി. അത്താഴവിരുന്നിനുള്ള ഒരുക്കങ്ങളൊക്കെ ആയിവരുന്നു; ഇടവക വികാരിയ്ക്കും, അടുത്ത കാലത്ത് പ്രൊമിത്യൂസിന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായ ഫാർമസിസ്റ്റിനും ക്ഷണം പോയിട്ടുണ്ട്.

അടുപ്പിൽ തീ ചൊടിയോടെ കത്തുന്നു. ചുമരിൽ ഒരു കഴുകനെ സ്റ്റഫു ചെയ്തു വച്ചിരിക്കുന്നു; കാക്കസസ്സുകാരൻ ഒരു സ്വേച്ഛാധിപതിയുടെ നന്ദിപ്രകടനവും ചുമരിലുണ്ട്: കലാപം തലപൊക്കിയ ഒരു നഗരത്തെ ചുട്ടുകരിക്കാൻ അയാളെ സഹായിച്ചത് പ്രൊമിത്യൂസിന്റെ കണ്ടുപിടുത്തമാണല്ലോ.

പ്രൊമിത്യൂസ് അമർത്തിച്ചിരിക്കുകയാണ്‌, തന്നെത്താൻ. പ്രപഞ്ചവുമായുള്ള തന്റെ കലഹം പ്രകടിപ്പിക്കാൻ ആൾക്കു വേറേ വഴിയില്ല.


കാഫ്ക - പ്രൊമിത്യൂസ്


File:Hukuman Prometheus.JPG

പ്രൊമിത്യൂസിനെ സംബന്ധിക്കുന്നതായി നാലൈതിഹ്യങ്ങളാണുള്ളത്:

ഒന്നാമത്തേതു പ്രകാരം, ദേവകളുടെ രഹസ്യങ്ങൾ മനുഷ്യർക്കു ചോർത്തിക്കൊടുത്തതിന്റെ പേരിൽ അദ്ദേഹത്തെ കാക്കസസ്സിലെ ഒരു പാറക്കെട്ടിൽ കൊളുത്തിയിടുകയും, അദ്ദേഹത്തിന്റെ കരൾ കൊത്തിത്തിന്നുവാനായി (അതു നിരന്തരം വളർന്നുകൊണ്ടിരിക്കുകയുമാണ്‌) ദേവകൾ  കഴുകന്മാരെ അയക്കുകയുമാണ്‌.

രണ്ടാമത്തേതു പ്രകാരം,  കൊത്തിപ്പറിക്കുന്ന കൊക്കുകളിൽ നിന്നു രക്ഷപ്പെടാനായി പ്രൊമിത്യൂസ് പാറക്കെട്ടിലേക്ക് അധികമധികം ഞെരുങ്ങിക്കൂടുകയും, ഒടുവിൽ അതുമായിച്ചേർന്ന് ഒന്നാവുകയും ചെയ്തു.

മൂന്നാമത്തേതു പ്രകാരം, ആയിരക്കണക്കിനു വർഷങ്ങൾ കഴിഞ്ഞതോടെ അദ്ദേഹം ചെയ്ത വഞ്ചന മറവിയിൽപ്പെട്ടു; അതു ദേവകൾ മറന്നു, കഴുകന്മാർ മറന്നു, അദ്ദേഹം തന്നെയും അതു മറന്നു.

നാലാമത്തേതു പ്രകാരം, അർത്ഥശൂന്യമായ ഈ ഇടപാട് സർവർക്കും മടുക്കുകയാണ്‌; ദേവകൾക്കു മടുത്തു, കഴുകന്മാർക്കു മടുത്തു, മുറിവും മടുപ്പോടെ നികന്നു.

വ്യാഖ്യാനാതീതമായി പാറക്കെട്ടു മാത്രം ശേഷിച്ചു. വിശദീകരിക്കാനാവാത്തതിനെ വിശദീകരിക്കാനാണ്‌ ഐതിഹ്യം ശ്രമിച്ചത്. പക്ഷേ അതുത്ഭവിക്കുന്നത് യാഥാർത്ഥ്യത്തിന്റെ അടിത്തറയിൽ നിന്നാകയാൽ ഒടുവിലത് വ്യാഖ്യാനാതീതമാവുകയും വേണ്ടിയിരുന്നു.



No comments: