Tuesday, February 19, 2013

മഹമൂദ് ദർവീശ് - ശിഷ്ടജീവിതം

mahmoud-darwish


ഒരാളെന്നോടു ചോദിച്ചുവെന്നിരിക്കട്ടെ:
‘ഇന്നു വൈകുന്നേരം നിങ്ങളുടെ മരണമുണ്ടാവുമെന്നാണെങ്കിൽ
ശേഷിച്ച നേരം കൊണ്ടു നിങ്ങളെന്തു ചെയ്യും?’
അതിനു മറുപടിയായി ഞാനിങ്ങനെ പറയും:
‘ഞാനെന്റെ വാച്ചിലേക്കു നോക്കും
ഒരു ഗ്ളാസ് പഴച്ചാറു മോന്തും
ഒരാപ്പിൾ കറുമുറാ കടിച്ചുതിന്നും
തന്റെ നിത്യാന്നം കണ്ടെത്തിയ ഒരുറുമ്പിനെ
ദീർഘനേരം നിരീക്ഷിച്ചിരിക്കും
പിന്നെ ഞാൻ വാച്ചിലേക്കു നോക്കും:
സമയം പിന്നെയും കിടക്കുന്നു
ഷേവു ചെയ്യാൻ
വിസ്തരിച്ചൊരു കുളി കഴിക്കാൻ.
എനിക്കൊരു ചിന്ത പോകും:
നല്ല വേഷത്തിലിരുന്നു വേണമെഴുതാൻ
അങ്ങനെ ഞാൻ നല്ലൊരു നീലഷർട്ടെടുത്തിടും
ഉച്ച വരെ മേശക്കു മുന്നിൽ ഞാൻ വ്യാപൃതനാവും
വാക്കുകളിൽ നിറമെന്നതേ ഞാൻ കാണില്ല
ഒക്കെ വെള്ള, വെള്ള, വെള്ള

ഞാനെന്റെ അവസാനത്തെ ആഹാരം തയ്യാറാക്കും
രണ്ടു ഗ്ളാസുകളിലേക്കു വീഞ്ഞു പകരും:
ഒന്നെനിക്ക്
ഓർക്കാതെ കയറിവരുന്നൊരു വിരുന്നുകാരനു മറ്റേത്
പിന്നെ ഞാൻ രണ്ടു സ്വപ്നങ്ങൾക്കിടയിൽ കിടന്നൊന്നു മയങ്ങും
പക്ഷേ സ്വന്തം കൂർക്കംവലി കേട്ടുതന്നെ ഞാനുണരും
പിന്നെ ഞാൻ വാച്ചിലേക്കു നോക്കും
വായിക്കാനുള്ള സമയമുണ്ട്
ദാന്തേയുടെ ഒരു സർഗ്ഗവും
ഒരു ബദൂയിൻ കവിതയുടെ പാതിയും ഞാൻ വായിക്കും
പിന്നെ ഞാൻ നോക്കിയിരിക്കും
എന്റെ ജീവൻ എന്നിൽ നിന്നിറങ്ങിപ്പോകുന്നത്
അന്യരിൽ ചെന്നുചേരുന്നത്
അതാരെന്നു ഞാൻ കാര്യമാക്കുകയുമില്ല.’
‘ഇങ്ങനെ തന്നെയായിരിക്കും?’
‘ഇങ്ങനെ തന്നെയായിരിക്കും.’
‘പിന്നെയെന്തുണ്ടാവും?’
‘പിന്നെ ഞാൻ മുടി കോതും
ഈ കവിത, ഈ കവിതയെടുത്തു കുപ്പത്തൊട്ടിയിലേക്കെറിയും
ഇറ്റലിയിൽ നിന്നു വരുത്തിയ ഏറ്റവും പുതിയ ഷർട്ടെടുത്തിടും
പശ്ചാത്തലത്തിൽ സ്പാനിഷ് വയലിനുകൾ വായിക്കുമ്പോൾ
എന്നോടു ഞാനന്ത്യയാത്ര പറയും
പിന്നെ
ശ്മശാനത്തിലേക്കു
നടക്കും!’


1 comment:

mattoraal said...

ഒരുനാള്‍ നീ എന്നെ തേടിയെത്തുമ്പോള്‍
ഒരു വിളിപ്പാടകലെ നിന്‍റെ കാലൊച്ച കേള്‍ക്കണം