Wednesday, February 20, 2013

അന്തോണിയോ പോർച്ചിയ - സാന്നിദ്ധ്യത്തിന്റെ “ശബ്ദങ്ങൾ”

porchia



മൂന്നു കള്ളന്മാർ ഒരു കവിയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറി. കവി അവരോടു പറഞ്ഞു: “എന്റെ കൈയിൽ പണമൊന്നുമില്ല. പിന്നെ കുറെ പുസ്തകങ്ങളും പെയിന്റിംഗുകളുമുണ്ട്. വേണ്ടതെടുത്തിട്ട് ഒന്നു പോയിത്തരൂ.” ഒരു കള്ളൻ കവിയുമായി സംഭാഷണത്തിലായി. മറ്റു കള്ളന്മാർ പുസ്തകങ്ങളിലും ചിത്രങ്ങളിലും കാണുന്ന സമർപ്പണങ്ങൾ വായിക്കുകയുമായിരുന്നു: “ബഹുമാനപ്പെട്ട കവിയ്ക്ക്..”, “ആദരണീയനായ ചിന്തകന്‌...” ചിന്തകനും കവിയുമായ ഒരാളെ തങ്ങൾ കവർച്ച ചെയ്യുകയോ? തങ്ങൾ അതിനില്ലെന്നായി കള്ളന്മാർ. കവി ചീസും ആപ്പിളുമൊക്കെയായി അവരുമായി അത്താഴം പങ്കിടുകയാണ്‌ ഒടുവിലുണ്ടായത്. പോകുംമുമ്പ് ഒരു കള്ളൻ കവിയോടു ചോദിച്ചു: “താങ്കൾക്ക് അത്തിപ്പഴം ഇഷ്ടമാണോ?” കവി തലയാട്ടി. ഒരാഴ്ച കഴിഞ്ഞ് വാതിൽക്കൽ മുട്ടു കേട്ടു ചെല്ലുമ്പോൾ അത്തിപ്പഴങ്ങൾ നിറച്ച കൂടയുമായി വന്നിരിക്കയാണ്‌ ആ കള്ളൻ.

ഈ കവിയാണ്‌ അന്തോണിയോ പോർച്ചിയ. ജന്മം കൊണ്ട് ഇറ്റലിക്കാരനാണെങ്കിലും സ്ഥിരതാമസം അർജന്റീനയിലായിരുന്നു; സ്പാനിഷ്, എഴുത്തുഭാഷയും. ജീവിച്ചിരിക്കെ എഴുത്തുകാരും കലാകാരന്മാരുമടങ്ങിയ ഒരു പരിമിതവൃത്തത്തിനപ്പുറം അദ്ദേഹം അറിയപ്പെട്ടിരുന്നില്ല; അങ്ങനെ അറിയപ്പെടണമെന്ന മോഹവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ധാരാളിത്തത്തിൽ നിന്നുള്ള പിൻവലിയലാണ്‌ അദ്ദേഹത്തിന്റെ കവിതകൾ. അതുകൊണ്ടാണ്‌ ആ കവിതകൾ ഒന്നും രണ്ടും വരികളിലൊതുങ്ങിപ്പോകുന്നത്. സ്നേഹിതന്മാർ തനിക്കയച്ചുതരുന്ന പുസ്തകങ്ങൾ കണ്ട് അദ്ദേഹം ഒരിക്കൽ ഇങ്ങനെ അത്ഭുതപ്പെട്ടു: “എന്തുമാത്രം വാക്കുകൾ!” കഠിനമായ ജീവിതാനുഭവങ്ങളിൽ നിന്നാണ്‌ ആ കവിതകൾ പുറപ്പെടുന്നതെങ്കിലും വൈകാരികതയുടേതായ യാതൊന്നും അവയിൽ പറ്റിപ്പിടിച്ചിരുപ്പുണ്ടാവില്ല. കാവ്യഭാഷ എന്നൊന്ന് അതിൽ കണ്ടെടുക്കാനാവില്ല. വിശേഷണങ്ങൾ അതിലില്ലേയില്ല. കാവ്യസൗന്ദര്യം തുളുമ്പുന്നവയല്ല, ആ ചടച്ച വരികൾ. ആകെ ഒരു പുസ്തകം, “ശബ്ദങ്ങൾ” എന്ന പേരിൽ; അതിലാകെ ഒന്നും രണ്ടും വരികളിലായി 601 കവിതകളും. അതിലൊതുങ്ങുന്നു ഒരായുസ്സിന്റെ രചനകൾ.

ഇറ്റലിയിലെ കലേബ്രിയൻ പ്രവിശ്യയിലുള്ള  കൺഫ്ളെന്റി എന്ന ചെറിയ പട്ടണത്തിലാണ്‌ അന്തോണിയോ പോർച്ചിയ ജനിക്കുന്നത്, 1885 നവംബർ 3-ന്‌. അച്ഛൻ വിവാഹം കഴിക്കാനായി വികാരിവേഷം അഴിച്ചുവച്ചയാളായിരുന്നു. ആ ദുഷ്പേരു കാരണം ഒരിടത്തു തന്നെ താമസമുറപ്പിക്കാൻ ആ കുടുംബത്തിനു കഴിഞ്ഞിരുന്നില്ല. 1990 നടുത്ത് അച്ഛൻ മരിച്ചു. അമ്മ റോസാ ഏഴു കുട്ടികളെയും കൊണ്ട് 1906ൽ അർജന്റീനയിലേക്കു കുടിയേറി.

തന്റെ അമ്മയും സഹോദരങ്ങളും പട്ടിണി കിടക്കാതിരിക്കാനായി പോർച്ചിയ പല ജോലികളും ചെയ്യുന്നുണ്ട്, കുട്ട നെയ്ത്തും തുറമുഖത്തെ ഗുമസ്തപ്പണിയുമൊക്കെ. 1918ൽ കുറച്ചു സമ്പാദ്യമൊക്കെ ആയെന്നായപ്പോൾ സൗകര്യമുള്ള വലിയൊരു വീട്ടിലേക്ക് ആ കുടുംബം താമസം മാറ്റുന്നുണ്ട്. ഈ കാലത്തു തന്നെയാണ്‌ പോർച്ചിയയും സഹോദരൻ നീക്കോളാസും കൂടി ബൊളീവർ നഗരത്തിൽ ഒരു പ്രസ്സു വാങ്ങുന്നതും. അടുത്ത പതിനെട്ടുകൊല്ലം കവി പ്രസ്സിലെ പണിയുമായി കഴിഞ്ഞു. സഹോദരങ്ങൾക്ക് സ്വതന്ത്രമായി നിൽക്കാമെന്നായപ്പോൾ 1936ൽ അദ്ദേഹം അദ്ദേഹം പ്രസ്സിലെ പണി വിടുകയും, സാൻ ഇസിഡോറാതെരുവിൽ ചെറിയൊരു വീടു വാങ്ങി തന്റെ ഏകാന്തജീവിതം തുടങ്ങുകയും ചെയ്തു. ലാ ബോച്ചാ എന്ന പേരിൽ ഇറ്റലിക്കാർ കുടിയേറിപ്പാർക്കുന്ന നഗരഭാഗവുമായി അദ്ദേഹം പരിചയമാകുന്നതും ഇക്കാലത്താണ്‌. അനാർക്കിസ്റ്റുകളായ ഒരു കൂട്ടം കവികളും കലാകാരന്മാരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി. അവരുടെ സമ്മർദ്ദം സഹിക്കാതെയാണ്‌ തന്റെ ചില കവിതകൾ സ്വയം പ്രസിദ്ധീകരിക്കാൻ അദ്ദേഹം സമ്മതിക്കുന്നതും. അങ്ങനെ “ശബ്ദങ്ങൾ” എന്ന പേരിൽ സാരവാക്യരൂപത്തിലുള്ള തന്റെ കുറച്ചു കവിതകൾ അദ്ദേഹം തന്നെ ഒരു പുസ്തകമായി അച്ചടിപ്പിച്ചു.

അർജന്റീനിയൻ കവിയായ റോബർട്ടോ ഹുവാരോസ് അക്കാലത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: “പുസ്തകം അച്ചടി കഴിഞ്ഞ് കെട്ടുകളായി പ്രസ്സിൽ നിന്നെത്തിയപ്പോൾ അവ എവിടെ സൂക്ഷിക്കുമെന്ന് അദ്ദേഹത്തിനു രൂപമുണ്ടായിരുന്നില്ല. ഒടുവിൽ സ്നേഹിതന്മാരായ കലാകാരന്മാരുടെ സ്റ്റുഡിയോവിൽ അട്ടിയിടാമെന്നായി. ഒരു മാസം, രണ്ടു മാസം, മൂന്നു മാസം കഴിഞ്ഞു. കെട്ടുകൾ തുറക്കാതെതന്നെ ഇരിക്കുകയായിരുന്നു. ഒരു ഘട്ടമെത്തിയപ്പോൾ സ്നേഹിതന്മാരും മുഷിഞ്ഞു. ഇത്രയും പുസ്തകങ്ങൾ താനെന്തു ചെയ്യുമെന്ന് കവിയ്ക്കു സംശയമായി. ഒടുവിൽ ആരോ നിർദ്ദേശിച്ചു, പൊതുവായനശാലകളുടെ സംരക്ഷണത്തിനായുള്ള സംഘത്തിന്‌ അവ ദാനം ചെയ്യാൻ. അദ്ദേഹം പുസ്തകത്തിന്റെ സകല കോപ്പിയും അവർക്കു സമ്മാനിച്ചു.
അതിന്റെ ഒരു കോപ്പി ഫ്രഞ്ചു കവിയും വിമർശകനുമായ റോജർ കെലോയിസിന്റെ കൈകളിലെത്തി. അദ്ദേഹമന്ന് യുനെസ്ക്കോയ്ക്കു വേണ്ടി അർജന്റീനയിൽ ജോലി ചെയ്യുകയാണ്‌; സുർ എന്ന പ്രശസ്തമാസികയുടെ എഡിറ്ററുമാണ്‌. അദ്ദേഹം പോർച്ചിയായെ തേടിപ്പിടിച്ചുചെന്നു. “ഈ വരികൾക്കു പകരമായി ഇതുവരെ എഴുതിയതൊക്കെയും ഞാൻ തരാം,”അദ്ദേഹം കവിയെ അഭിനന്ദിച്ചത് ഇപ്രകാരമായിരുന്നു. ഫ്രാൻസിൽ മടങ്ങിയെത്തിയ കെലോയിസ് “ശബ്ദങ്ങൾ” ഫ്രഞ്ചിലേക്കു വിവർത്തനം ചെയ്യുകയും, ചില മാസികകളിൽ അവ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പരിഭാഷ കണ്ടിട്ടാണ്‌ ഹെൻറി മില്ലർ തന്റെ ആദർശഗ്രന്ഥശാലയിലെ നൂറു പുസ്തകങ്ങളിൽ പോർച്ചിയായുടെ കവിതകളും ഉൾപ്പെടുത്തുന്നത്. ആന്ദ്രേ ബ്രെട്ടൺ, ബോർഹസ് തുടങ്ങിയവർക്കും അദ്ദേഹം ഇഷ്ടകവിയായി.

1950ൽ സാമ്പത്തികപ്രയാസം നേരിട്ടപ്പോൾ അദ്ദേഹം സാൻ ഇസിഡോറയിലെ വീടു വിറ്റ് ചെറിയൊരു വീട്ടിലേക്കു താമസം മാറ്റി; ബാക്കിയുള്ള പണം കൊണ്ട് ജീവിക്കാനു വക കണ്ടെത്തുകയും ചെയ്തു.  ‘ഇത്രയും എളിമയും നേർമ്മയുമുള്ള മറ്റൊരാളെ താൻ കണ്ടിട്ടില്ലെന്ന്’ ഹുവാരോസ് ഓർമ്മിക്കുന്നു. അമ്പതുകളിൽ “ശബ്ദങ്ങൾ” യൂറോപ്പിലെങ്ങും പ്രചരിച്ചു. ലാറ്റിനമേരിക്കയിൽ വിപ്ളവകാരികളായ വിദ്യാർത്ഥികൾ അവ എഴുതിയെടുത്തു പ്രചരിപ്പിച്ചു. 1956ൽ 601 കവിതകളുമായി “ശബ്ദങ്ങൾ” അവസാനരൂപം പ്രാപിച്ചു. ഇതിനിടയിലും കവി ഏകാന്തജീവി തന്നെയായിരുന്നു. തോട്ടപ്പണി ചെയ്തും, തനിക്കേറ്റവുമടുത്ത സ്നേഹിതന്മാരുമായി ഒത്തുകൂടിയും അദ്ദേഹം കാലം കഴിച്ചു. 1967ൽ തോട്ടപ്പണിയ്ക്കിടെ ഏണിയിൽ നിന്നു വീണതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 1968 നവംബർ 9ന്‌ പോർച്ചിയ അന്തരിച്ചു.

സാരവാക്യങ്ങൾ പോലെ തോന്നുമെങ്കിലും ആ സ്വഭാവമല്ല, പോർച്ചിയായുടെ കവിതകൾക്ക്. സാരവാക്യം ഒരു മാനസികപ്രക്രിയയുടെ പരിണതിയാണ്‌, ഒരു ശാസനമാണ്‌, തന്നെ പരിഗണിയ്ക്കാൻ തിടുക്കപ്പെടുത്തുകയാണ്‌ അതു നിങ്ങളെ. ആ ഗണത്തിലല്ല, പോർച്ചിയായുടെ “ശബ്ദങ്ങൾ.” സനാതനസത്യങ്ങളുടെ സൂത്രവാക്യങ്ങളല്ലവ. ബോർഹസ് പറയുമ്പോലെ ‘ഒരു മനുഷ്യന്റെയും അവന്റെ ഭാഗധേയത്തിന്റെയും സാന്നിദ്ധ്യങ്ങളാണവ.’ ധർമ്മസങ്കടങ്ങളിൽ സംശയനിവൃത്തിക്കായി ബൈബിളു പോലെ താൻ പകുത്തുനോക്കുന്ന വേദഗ്രന്ഥമാണു “ശബ്ദങ്ങൾ” എന്നു കൂടി ബോർഹസ് പറയുന്നുണ്ട്. 

ലിയോൺ ബെനാറോസ് “ശബ്ദങ്ങളെ”ക്കുറിച്ചെഴുതിയ ഒരു ലേഖനത്തിൽ ഇങ്ങനെ പറയുന്നു:“ ശബ്ദങ്ങൾ മറ്റു ചിലതാണ്‌; അവയിൽ ഫലിതവും ജ്ഞാനവും സാമർത്ഥ്യവുമൊന്നുമില്ല, മറിച്ച് അവയിലുള്ളത് ആഴമാണ്‌. അവ വേഷം ധരിക്കുന്നില്ല, വേഷമഴിക്കുകയാണ്‌. അവ മാനുഷികമാണ്‌, ഏതു മനുഷ്യജീവിയേയും പോലെ തന്റെ ആഴങ്ങളിൽ വേപഥു പൂണ്ട സന്ദേഹങ്ങളാണവ.“

ശബ്ദങ്ങൾ


കാൽനടയ്ക്കു വേണം
തീർച്ചകളിലെത്താൻ.

*

എന്റെ ദാരിദ്ര്യം പൂർണ്ണമായിട്ടില്ല,
എന്റെയൊരു കുറവുണ്ടതിന്‌.

*

സത്യത്തിനു സുഹൃത്തുക്കൾ
ചിലരേയുള്ളു.
ആ ചിലരോ,
ആത്മഹത്യ ചെയ്തവരും.

*

എനിക്കറിയാം,
ഞാൻ നിനക്കു നൽകിയതെന്തെന്ന്;
എനിക്കറിയില്ല,
നിനക്കു കിട്ടിയതെന്തെന്ന്.
*


തന്റെയപ്പത്തെ സ്വർഗ്ഗമാക്കുന്നവൻ 
ന്റെ വിശപ്പിനെ നരകവുമാക്കുന്നു.
*

എല്ലാം നല്കിക്കഴിഞ്ഞു നിങ്ങളെന്ന്
ആരുമുറപ്പിച്ചിട്ടില്ല.
ഇനിയും നല്കാനുണ്ട് നിങ്ങൾ.

*

ഒരാളുടെ കുമ്പസാരം
എല്ലാവരെയും എളിമപ്പെടുത്തുന്നു.

*

അത്രയും കടുത്തതാണു
നിങ്ങളുടെ യാതന.
നിങ്ങളറിയുന്നുമുണ്ടാവില്ല
അതിനാലതിന്റെ വേദന.
*

അതെ, ഞാൻ പോകാം.
നിന്നെക്കുറിച്ചല്ല,
നിന്റെ അഭാവത്തെക്കുറിച്ചു
ഖേദിക്കാനാണെനിക്കിഷ്ടം.

*

നീയെന്നെ മറ്റൊരാളാക്കിയപ്പോൾ
എന്നോടൊപ്പം ഞാൻ നിന്നെ വിട്ടു.

*

നിഴലുകൾ:
ചിലതു മറയ്ക്കുന്നു,
ചിലതു വെളിവാക്കുന്നു.

*

അസാദ്ധ്യമായതിനെ സ്നേഹിക്കുന്നില്ല
നിങ്ങളെങ്കിൽ
ഒന്നിനെയും സ്നേഹിക്കുന്നില്ല
നിങ്ങൾ.

*

വേർപാടിന്റെ പേടിയിൽ
ഒന്നിക്കുന്നെല്ലാം.

*

ഹൃദയത്തെ മുറിപ്പെടുത്തുകയെന്നാൽ
അതിനെ സൃഷ്ടിക്കുക തന്നെ.

*

എന്റെ അസ്തിത്വത്തെ തേടുമ്പോൾ
എനിക്കുള്ളിലേക്കു നോക്കാറില്ല ഞാൻ.

*

ഓരോ തവണ ഉറക്കമുണരുമ്പോഴും
മനസ്സിലാവുന്നുണ്ടെനിക്ക്
എത്രയെളുപ്പമാണ്‌
ഒന്നുമാകാതെയിരിക്കാനെന്ന്.

*

എനിക്കായിത്തുറക്കുന്നു
ഒരു വാതിൽ.
അകത്തേക്കു കടക്കുമ്പോൾ
മുന്നിൽ നിരക്കുന്നു
അടഞ്ഞ നൂറു വാതിലുകൾ.

*

ഒന്നിനും സമ്മതിക്കാതിരിക്കുമ്പോഴാണ്‌
എല്ലാറ്റിനും ഞാൻ സമ്മതിക്കുന്നതും.

*

നൂറാളുകളൊരുമിക്കുമ്പോൾ
നൂറിലൊരാളായി.

*

അകലെ, അങ്ങകലെ, അതിലുമകലെ;
അതു ഞാൻ കണ്ടത്
എന്റെ ചോരയിൽ.

*

തന്നെക്കുറിച്ചു പറയാന്‍
മുറിവായ മാത്രം.

*

സ്വന്തം ചിറകുകൾ വെച്ചാണു തങ്ങൾ പറക്കുന്നതെന്ന്
മേഘങ്ങൾ കരുതുന്നുണ്ടെങ്കിൽ,
സ്വന്തം ചിറകുകൾ വെച്ചാണവ പറക്കുന്നതും.
ചിറകുകൾ അവയുടെ വരുതിയിലുമല്ല പക്ഷേ.

*

എത്തിക്കഴിഞ്ഞു നീയെന്നതിനാല്‍ 

ഇനിയും നിന്നെ ഞാന്‍ കാത്തിരിക്കാം.
*

അത്രയും നമ്മെ  വരിഞ്ഞുമുറുക്കുന്ന ചങ്ങലകൾ
നാം പൊട്ടിച്ചെറിഞ്ഞവയത്രെ.

*

മനുഷ്യളക്കുന്നു സർവതും,
അവനെയളക്കുന്നില്ല യാതൊന്നും.
അവൻ പോലും.

*

കുട്ടി തന്റെ കളിപ്പാട്ടം
എടുത്തുകാട്ടും.
മുതിർന്നവരത്
മറയ്ച്ചുവയ്ക്കും.

*

ഞാനെന്റെ ഹാസ്യനാടകം തുടങ്ങിയത്
അതിലെ ഒറ്റനടനായി.
ഞാനതവസാനിപ്പിച്ചത്
അതിന്റെ ഒറ്റ പ്രേക്ഷകനായി.

*

ഇന്നലെപ്പിറന്നതാണു
നിങ്ങൾ കൈയില്പിടിച്ചിരിക്കുന്ന ആ പുഷ്പം.
നിങ്ങളുടെ പ്രായമായിരിക്കുന്നു
അതിനിപ്പോൾത്തന്നെ.

*

കണ്ണിരിനെക്കാൾ ഖേദകരം
അതിനെക്കാണുകയെന്നത്.

*

ജീവിതത്തെ ജീവിതത്തിൽ നിന്നു
പറിച്ചെടുക്കുന്നു നാം
അതു വെച്ചു ജീവിതത്തെ നോക്കാൻ.

*

ഉറങ്ങുമ്പോള്‍ രൂപമില്ല

മനുഷ്യയാതനയ്ക്ക്,
ഉണരുമ്പോളതിന്റെ രൂപം
ഉണര്ന്നവന്റെ.
*

എന്റെ വഴിയിലൂടെ പോകും മുമ്പ്
ഞാനായിരുന്നു എന്റെ വഴി.

*

നീയെന്നെ കൊല്ലുകയാണെന്നു
നീ കരുതുന്നു.
നീ ആത്മഹത്യ ചെയ്യുകയാണെന്നു
ഞാൻ കരുതുന്നു.

*

ശൂന്യത ശൂന്യത തന്നെയുമല്ല.
നമ്മുടെ തടവറയുമാണ്‌.

*

തെറ്റായ വഴിയിലൂടെയാണു
നിങ്ങൾ പോകുന്നതെന്നവർ പറയും
ആ വഴി നിങ്ങളുടേതാണെങ്കിൽ.

*

സകലതിലും നിന്ന്
ഒരു ചുവടകലെയെത്തിയിരിക്കുന്നു ഞാൻ.
ഇവിടെ നില്ക്കുകയാണു ഞാൻ.
സകലതിലും നിന്നകലെ,
ഒരു ചുവടകലെ.

*

പുഴകളെപ്പോലെയാണു സകലതും:
ചരിവുകളുടെ നിർമ്മിതി.

*

പാപം ചെയ്തവരല്ല എല്ലാവരും,
അപരാധികളാണെന്നാലെല്ലാവരും.

*

ജീവിതം വില കൊടുത്തു
നാം വാങ്ങിയതിനു
വിലയൊരിക്കലുമൊട്ടുമില്ല.

*

നമുക്കുണ്ടവനവന്റേതായൊരു ലോകം.
നമുക്കില്ലേവർക്കുമായൊരു ലോകം.

*

മരമൊറ്റ. മേഘമൊറ്റ.
ഞാനൊറ്റയാവുമ്പോൾ
സകലതുമൊറ്റ.

*

വഴി മാറുന്നില്ല നിങ്ങളെങ്കിൽ
എന്തിനു മാറ്റണം വഴികാട്ടിയെ?

*

എന്റെ കണ്ണുകളെ അഴിച്ചുവിട്ടതിനു വിലയായി
മണ്ണിൽ തളച്ചിട്ടിരിക്കുകയാണെന്നെ.

*

ഞാനറിഞ്ഞില്ല
എന്റെ സുദിനം വന്നതും പോയതും.
ഉദയത്തിലൂടല്ലല്ലോ അതു വന്നത്,
പോയതസ്തമയത്തിലൂടെയുമല്ല.

*

സ്വർഗ്ഗത്തിൽ പോകും ഞാൻ,
എന്റെ നരകത്തെയും കൂടെക്കൂട്ടും ഞാൻ;
ഒറ്റയ്ക്കു പോകാനില്ല ഞാൻ.

*

പൂക്കൾക്കു പ്രത്യാശയില്ല.
പ്രത്യാശയെന്നാൽ നാളെ;
പൂക്കള്‍ക്കില്ലല്ലോ നാളെ.

*

ദൈവം മനുഷ്യനെന്തൊക്കെക്കൊടുത്തു;
മനുഷ്യനിഷ്ടം പക്ഷേ,
മനുഷ്യനിൽ നിന്നെന്തെങ്കിലും കിട്ടാൻ.

*

എല്ലാമൊഴിഞ്ഞതാണെന്നു കണ്ടവൻ
അതിൽ നിറഞ്ഞതെന്തെന്നുമറിയാറാകുന്നു.

*

എന്റെ തന്നെ ശിഷ്യനായിരുന്നു ഞാൻ,
എന്റെ തന്നെ ഗുരുവും.
നല്ല ശിഷ്യനായി ഞാൻ,
നല്ല ഗുരുവായില്ല പക്ഷേ.

*

അവനുമിവനും നിങ്ങൾ നല്ലതു ചെയ്താൽ
അവനുമിവനും പറയും നിങ്ങൾ നല്ലവനെന്ന്;
എല്ലാവർക്കും നിങ്ങൾ നല്ലതു ചെയ്താൽ
ഒരുവനും പറയില്ല നിങ്ങൾ നല്ലവനെന്ന്.

*

കണ്ണുയർത്തിനോക്കിയില്ലെങ്കിൽ
നിങ്ങൾ കരുതും,
നിങ്ങളെക്കാളുയരത്തിലൊന്നുമില്ലെന്ന്.

*

നിറഞ്ഞ ഹൃദയത്തിലിടമുണ്ടു സകലതിനും,
ഒഴിഞ്ഞഹൃദയത്തിലിടമില്ലയൊന്നിനും.

*

മനുഷ്യനിൽ മെരുങ്ങാത്തത്
അവന്റെ തിന്മയല്ല,
അവന്റെ നന്മയത്രെ.

*

ആരും കൈപിടിച്ചു നടത്താത്ത കുട്ടികൾ
തങ്ങൾ കുട്ടികളാണെന്നറിയുന്ന കുട്ടികളാണ്‌.

*

ചിറകുകൾ വേണ്ടെന്നു വച്ചവർക്കു ഖേദം,
അവ പറക്കുന്നില്ലല്ലോയെന്ന്.

*

ഉടയാനുള്ള അവകാശമുണ്ട്,
ഏതു കളിപ്പാട്ടത്തിനും.

*

അവിശ്വാസിക്കൊരസുഖമുണ്ട്,
അല്പം വിശ്വസിക്കുകയെന്നത്.

*

ഒരു വെളിച്ചം വീശി
നിന്റെ പേരു മായ്ച്ചുകളഞ്ഞു;
നീയാരാണെന്നേ അറിയുന്നില്ല
ഞാനിപ്പോൾ.

*

എനിക്കുമുണ്ടായിരുന്നു
ഒരു വേനല്ക്കാലം;
അതിന്റെ ചൂടിൽ
ദഹിച്ചു ഞാൻ.

*

ഒരു ജീവിതത്തിനും ഒരു തീപ്പെട്ടിയ്ക്കും
കടക്കാരായിരുന്നു അവർ നിങ്ങൾക്ക്;
തീപ്പെട്ടിയുടെ കടം വീട്ടാനാഗ്രഹമുണ്ടവർക്ക്,
ഒരു തീപ്പെട്ടിയ്ക്കു നിങ്ങളോടു കടപ്പെടാനാഗ്രഹമില്ലവർക്ക്.

*

അത്രയും വലിയൊരു ഹൃദയം നിറയാൻ
അത്രയധികമൊന്നും വേണ്ട.

*

നിറഞ്ഞ വെളിച്ചത്തിൽ
നിഴൽ പോലുമല്ല നാം.

*

നേർവരകളുടെ പിമ്പേ പോകുന്നത്
ദൂരത്തിന്റെ നീളം കുറയ്ക്കും,
ജീവിതത്തിന്റെയും.

*

വിശ്വസിക്കാനറിയാത്തവൻ
അറിയുകയുമില്ല.

*

മനുഷ്യനെങ്ങും പോകുന്നില്ല.
നാളെയെന്ന പോലെ
 സകലതും.അവനിലേക്കെത്തുന്നു.
*

അതെ, വേദനിക്കണം നിങ്ങൾ,
വ്യർത്ഥമായിട്ടെങ്കിലും,
ജീവിച്ചതു വ്യർത്ഥമാകാതിരിക്കാനെങ്കിലും.

*

ആരെപ്പോലെയാകണമെ-
ന്നാരിലും കണ്ടുപിടിക്കാനായില്ലെനിക്ക്;
അതിനാൽ ഞാനങ്ങനെത്തന്നെയിരുന്നു-
ആരെയും പോലെയാകാതെ.

*

അവരിൽ നിന്നു നിങ്ങളെ വേർതിരിക്കുന്ന ദൂരം
നിങ്ങൾ കണ്ടെത്തും,
അവരോടു ചെന്നു ചേരുമ്പോൾ.

*

സത്യം പറയുന്നവൻ
ഒന്നും തന്നെ പറയുന്നി-
ല്ലെന്നുവേണം പറയാൻ.

*

യാതന നമ്മെ പിന്തുടരുകയല്ല.
നമുക്കു മുമ്പേ പോവുകയാണത്.

*

ഒരു നിമിഷം കൊണ്ടു മരിക്കുന്നു
ഒരു നൂറു കൊല്ലം,
ഒരു നിമിഷം കൊണ്ടൊരു നിമിഷം
മരിക്കും പോലെ.

*

ഇല്ലായ്മയിലെത്തുന്നവ-
രത്ര ചുരുക്കം,
അത്ര ദീർഘമാണാ വഴി.

*

എന്റെ നിശ്ശബ്ദതയിലില്ലാത്തത്
എന്റെ ശബ്ദമൊന്നു മാത്രം.

*

ദൂരങ്ങളല്ലാതൊന്നുമില്ല
എനിക്കരികിൽ.

*

ചിലനേരത്തെനിക്കു തോന്നുകയാണ്‌
തിന്മയാണു സർവതുമെന്ന്,
നന്മയെന്നു പറയുന്നത്
തിന്മയ്ക്കായിട്ടുള്ള മനോഹരമായ ഒരാഗ്രഹമെന്നും .

*

ഞാൻ ചെയ്യാത്തൊരു ദ്രോഹം,
എന്തു ദ്രോഹമാണതു ചെയ്തത്!

*

പോകുമ്പോളച്ഛനെന്റെ ബാല്യത്തിനു നല്കി
അരനൂറ്റാണ്ടിന്റെയൊരു സമ്മാനം.

*

പുറമെയ്ക്കുള്ളതു കണ്ടു മടുക്കുമ്പോൾ
ആ തളർച്ച മാറ്റാനെനിക്കു വേണം
ആഴത്തിലൊരു വിശ്രമം.

*

മറ്റൊരു നേരത്തവരെന്നോടു പറഞ്ഞ വാക്കുകൾ
ഇപ്പോൾ കേൾക്കുന്നുണ്ടു ഞാൻ.

*

വേതാളങ്ങൾ ഒറ്റയ്ക്കു വരും,
കൂട്ടമായി മടങ്ങും.

*

ഒരോർമ്മയാവുമെന്ന പ്രത്യാശയിൽ
മനുഷ്യൻ ജീവിച്ചുപോകുന്നു.

*

ശൈശവമാണു നിത്യത,
ശേഷിച്ചതൊക്കെ സംക്ഷിപ്തം,
അത്രയ്ക്കു സംക്ഷിപ്തം.

*
ഒരൊറ്റ മേഘത്തെ,
ഒരൊറ്റ നക്ഷത്രത്തെപ്പോലുമൊന്നനക്കാതെ
വിട്ടുപോകാനെനിക്കായെങ്കിൽ!

*

എന്നെത്തളച്ച ചങ്ങലകളിൽ
ഒന്നു ഞാൻ പൊട്ടിക്കുമ്പോൾ
ഞാനൊന്നു ചെറുതായെന്നാ-
ണെന്റെ തോന്നൽ.

*

കൈകളിലുണ്ടായിരുന്നവയ്ക്കായി
കൈകളൊഴിച്ചുവയ്ക്കുന്നു ഞാൻ.

*

വാക്കുകൾ പറയുന്നവ ശേഷിക്കുന്നില്ല.
വാക്കുകൾ ശേഷിക്കുകയും ചെയ്യുന്നു.
വാക്കുകൾ എന്നും ഒന്നു തന്നെ.
അവ പറയുന്നത് എന്നും മാറുകയുമാണ്‌.

*

എടുക്കുമ്പോൾ ഞാൻ കൂടുതലെടുക്കും,
അല്ലെങ്കിൽ കുറച്ചെടുക്കും.
അളവു കൃത്യമാക്കാൻ ഞാനില്ല,
അതുകൊണ്ടെനിക്കു ഗുണവുമില്ല.

*

നികത്തി വരുമ്പോഴാണ്‌
ശൂന്യതയെക്കുറിച്ചു നാമറിയുക.

*

രാത്രിയിൽ ചിലനേരത്ത്
വിളക്കു കൊളുത്തി വയ്ക്കും ഞാൻ,
കാണാതിരിക്കാനായി.

*

നാം നാമായിപ്പോകുമോയെന്ന ഭീതിയത്രെ,
മിക്കപ്പോഴും നമ്മെ 

കണ്ണാടിയ്ക്കു മുന്നിലേക്കെത്തിക്കുന്നു.
*

നിങ്ങളുടെ യാതന 
എന്റെ യാതനയെക്കാൾ അല്പം കൂടുതലാവുമ്പോൾ
എനിക്കു തോന്നുന്നു, 

ഞാനല്പം ക്രൂരനായിപ്പോയെന്ന്.
*

നല്ല വെളിച്ചത്തിൽ
ഒരു നിഴൽ പോലുമല്ല നാം.

*

2 comments:

mattoraal said...

ഗംഭീരം , ജീവിതവും കവിതയും

MONALIZA said...

ഗ്രേറ്റ്‌