Saturday, February 23, 2013

റിൽക്കെ - വിദ്യാഭ്യാസത്തെക്കുറിച്ച്

529px-ISkolenVæggelus_paaFyn




വ്യത്യസ്തരായ വ്യക്തികൾക്കു വേണ്ടിയുള്ള എരിയുന്ന ദാഹം കൊണ്ടു നിറഞ്ഞതാണ്‌ ചരിത്രത്തിന്റെ ഓരോ കാലഘട്ടവും: എന്തെന്നാൽ അവരോടൊപ്പമാണ്‌ എന്നും ഭാവി വന്നെത്തുക.  എന്നിട്ടും ഒരു കുട്ടിയിൽ വ്യക്തിത്വം തലപൊക്കുമ്പോൾ എത്ര അവജ്ഞയോടെയാണ്‌, നിസ്സാരതയോടെയാണ്‌, പരിഹാസത്തോടെയാണ്‌ -കുട്ടിയെ ഏറ്റവുമധികം വേദനിപ്പിക്കുന്നതുമതാണ്‌-  സമൂഹം അതിനെ കൈകാര്യം ചെയ്യുക. അവനു തനതായിട്ടൊന്നുമില്ലെന്നു നാം അവനോടു പറയുന്നു; അവന്റെ ജീവിതം വേരുകളാഴ്ത്തിയിരിക്കുന്ന ഗഹനമായ സമൃദ്ധികളെ ഇടിച്ചു താഴ്ത്തിയിട്ട് പകരം പഴകിയ പൊതുധാരണകൾ നാം അവനു മുന്നിൽ വയ്ക്കുന്നു. മുതിർന്നവരോട് ഈ വിധം പെരുമാറുന്നതു നിർത്തിയാലും കുട്ടികളോടുള്ള മനോഭാവത്തിൽ നമ്മുടെ അക്ഷമയും അസഹ്യതയും മാറുന്നതേയില്ല. മുതിർന്ന ഒരാൾക്ക് സ്വാഭാവികമായി അനുവദിക്കപ്പെട്ടിരിക്കുന്ന ഒരവകാശം കുട്ടികൾക്കു നിഷേധിച്ചിരിക്കുകയാണ്‌: സ്വന്തമായിട്ട് ഒരഭിപ്രായം ഉണ്ടാവുക. ഇന്നത്തെ വിദ്യാഭ്യാസം കുട്ടിയുമായിട്ടുള്ള ഒരു നിരന്തരയുദ്ധമായി മാറിയിരിക്കുന്നു; രണ്ടു കക്ഷികളും ഒടുവിൽ എത്രയും ജുഗുപ്ത്സാവഹമായ മാർഗ്ഗങ്ങളിൽ അഭയം തേടുകയും ചെയ്യുന്നു. രക്ഷിതാക്കൾ തുടങ്ങിവച്ചത് തുടർന്നുപോവുകയേ വിദ്യാലയങ്ങളും ചെയ്യുന്നുള്ളു. കുട്ടിയുടെ വ്യക്തിത്വവുമായി സംഘടിതമായ ഒരു യുദ്ധമാണത്. അതു വ്യക്തിയെ അവമതിക്കുന്നു, അവന്റെ ആഗ്രഹങ്ങളെയും തൃഷ്ണകളെയും നിസ്സാരമായി കാണുന്നു, വ്യക്തിയെ ആൾക്കൂട്ടത്തിന്റെ നിരപ്പിലേക്കിടിച്ചു താഴ്ത്തുകയാണ്‌ തന്റെ ദൌത്യമെന്നു കരുതുന്നു. മഹാന്മാരായ വ്യക്തികളുടെ ജീവിതകഥകൾ ഒന്നു വായിച്ചുനോക്കുകയേ വേണ്ടു; സ്കൂളിൽ പോയിട്ടല്ല, സ്കൂളിൽ പോയിട്ടും അവർ മഹാന്മാരാവുകയായിരുന്നു.
(1902) 

No comments: